ADVERTISEMENT

ഇസ്‍ലാമാബാദ്∙ കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്താമെന്ന നിർദ്ദേശവുമായി രംഗത്തെത്തി പുലിവാലു പിടിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ വിശദീകരണവുമായി രംഗത്ത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സംഘടിപ്പിക്കാമെന്ന് പറഞ്ഞ അക്തറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കപിൽ ദേവ്, ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. കൊറോണയുടെ ഇടയ്ക്ക് ക്രിക്കറ്റ് മത്സരം നടത്തി കിട്ടുന്ന പണം ഞങ്ങൾക്കു വേണ്ടെന്നായിരുന്നു കപിലിന്റെ പ്രതികരണം. അക്തർ വളരെ രസികനായ വ്യക്തിയായതിനാൽ ഇതൊരു തമാശയായിട്ടേ കാണുന്നുള്ളൂ എന്ന് രാജീവ് ശുക്ലയും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി അക്തർ രംഗത്തെത്തിയത്.

‘ഞാൻ എന്താണ് പറയാൻ ശ്രമിച്ചതെന്ന് കപിൽ ഭായിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. (കൊറോണ വൈറസ് തീർത്ത പ്രതിസന്ധി നിമിത്തം) ലോകവ്യാപകമായി എല്ലാവരും കനത്ത സാമ്പത്തിക അരക്ഷിതാവസ്ഥയാണ് നേരിടാൻ പോകുന്നത്. അതുകൊണ്ടുതന്നെ തോളോടുതോൾ ചേർന്നുനിന്ന് പണം കണ്ടെത്തേണ്ട സമയമാണിത്. വളരെ വിശാലമായ അർഥത്തിലാണ് ഞാൻ ഇതു പറയുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു സാമ്പത്തിക പരിഷ്കാരം തന്നെ’ – അക്തർ വിശദീകരിച്ചു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഈ മത്സരത്തെ വളരെ താൽപര്യത്തോടെയാകും കാണുക. സ്വാഭാവികമായും നല്ല വരുമാനവും കിട്ടും. അദ്ദേഹത്തിന് പണം ആവശ്യമില്ലെന്നാണ് കപിൽ പറഞ്ഞത്. അത് ശരിയാണ്. അദ്ദേഹത്തിന് പണത്തിന്റെ ആവശ്യമുണ്ടാകില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? എന്റെ നിർദ്ദേശം ഉടൻ തന്നെ എല്ലാവരും ഗൗരവത്തോടെ കാണുമെന്നാണ് വിശ്വാസം’ – അക്തർ പറഞ്ഞു.

പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയേക്കാള്‍ കൂടുതലായി ഇന്ത്യയെയും ഇന്ത്യക്കാരെയും മനസ്സിലാക്കിയ വ്യക്തിയാണ് താനെന്നും അക്തർ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പട്ടിണിപ്പാവങ്ങളുടെ ദുരവസ്ഥയും കണ്ടിട്ടുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ ഇവർക്കെല്ലാം സഹായമെത്തിക്കാനുള്ള കടമ തനിക്കുണ്ടെന്നാണ് കരുതുന്നതെന്നും അക്തർ വിശദീകരിച്ചു.

‘ഇമ്രാൻ ഖാനു പോലും അറിയാവുന്നതിനേക്കാള്‍ കൂടുതലായി ഇന്ത്യയെ എനിക്ക് അറിയാമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടേറെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും വിവിധ തരം ആളുകളുമായി സംവദിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് ഇവിടുത്തെ ആളുകളോട് പലപ്പോഴും ‍ഞാൻ സംസാരിക്കാറുമുണ്ട്. നമ്മുടെ രാജ്യങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും സാമാന്യം ഭേദപ്പെട്ട രീതിയിലുണ്ട്. ആളുകളുടെ ദുരിതം എന്നെ എക്കാലത്തും സങ്കടപ്പെടുത്താറുണ്ട്. ഒരു മനുഷ്യനെന്ന നിലയിലും ഇസ്‍ലാം മത വിശ്വാസി എന്ന നിലയിലും മറ്റുള്ളവരെ കഴിയുന്നിടത്തോളം സഹായിക്കേണ്ടത് എന്റെ കടമയാണ്’ – അക്തർ വിശദീകരിച്ചു.

‘പാക്കിസ്ഥാൻ കഴിഞ്ഞാൽ എനിക്കേറ്റവും കൂടുതൽ സ്നേഹവും പരിഗണനയും ലഭിച്ചിട്ടുള്ളത് ഇന്ത്യയിൽനിന്നാണ്. ഇന്ത്യയിലെ ജനങ്ങൾ എനിക്കു തന്ന സ്നേഹം എക്കാലവും എന്റെ മനസ്സിലുണ്ട്. ഏതാണ്ട് ഇന്ത്യ പൂർണമായും സഞ്ചരിച്ച ഒരാളാണ് ഞാൻ. ഹിമാചൽ പ്രദേശ് മുതൽ കേരളം വരെയും ഉത്തരാഖണ്ഡ് വരെയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്’ – അക്തർ ചൂണ്ടിക്കാട്ടി.

‘അടുത്ത ആറു മാസത്തേക്ക് ഇപ്പോഴത്തെ രീതി തുടരുകയാണെങ്കിൽ പിടിച്ചുകയറാൻ നമുക്കു മുന്നിൽ എന്തു മാർഗമാണ് ഉള്ളതെന്നാണ് എന്റെ ചോദ്യം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകൾ എന്തു ചെയ്യും? ക്രിക്കറ്റിൽനിന്ന് മാത്രം വരുമാനം കണ്ടെത്തുന്നവർക്ക് എന്തു സംഭവിക്കും? ഒത്തൊരുമിച്ച് നിന്ന് എങ്ങനെ പണം കണ്ടെത്താമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ആകെയുള്ള മാർഗം ഫണ്ട് കണ്ടെത്താൻ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുക മാത്രമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പോലും ഇത് ഉപകരിച്ചേക്കും. എന്റെ വാക്കുകൾ ദയവു ചെയ്ത് വിശാലമായ അർഥത്തിൽ മാത്രം കാണുക’ – അക്തർ പറഞ്ഞു.

English Summary: ‘Don’t think Kapil bhai understood what I was saying’: Shoaib Akhtar explains why he wants India vs Pakistan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com