ADVERTISEMENT

ന്യൂഡൽഹി∙ കേരള ക്രിക്കറ്റ് ടീമിനെ പോരാളികളുടെ സംഘമാക്കി മാറ്റിയെടുത്ത വിഖ്യാത പരിശീലകൻ ഡേവ് വാട്മോർ ഇന്ത്യയിൽ തന്നെ തുടരുമെന്ന് സൂചന. ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനം നടത്തിയതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ അദ്ദേഹം ബറോഡ ടീമിന്റെ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ തയാറാക്കിയ പുതിയ പരിശീലകരുടെ ചുരുക്കപ്പട്ടികയിൽ വാട്മോറിന്റെ പേരും ഉൾപ്പെട്ടതായി വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.

‘പുതിയ സീസണിൽ ഡേവ് വാട്മോറിനെ പരിശീലകനാക്കി നിയമിക്കുന്നതിനുള്ള ചർച്ചകളുമായി മുന്നോട്ടുപോകാൻ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വം അനുവാദം നൽകിയിട്ടുണ്ട്. ഇനി പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്തി തീരുമാനത്തിലെത്തണം’ – ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ശ്രീലങ്കയെ ലോകചാംപ്യൻമാരാക്കിയ പരിശീലകനാണ് ഓസ്ട്രേലിയക്കാരനായ ഡേവ് വാട്മോർ.

‘ടീമിന്റെ പരിശീലക, മെന്റർ സ്ഥാനങ്ങളിലേക്കായി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ വാട്മോറിന്റെ പേരുമുണ്ട്. ബറോഡ ടീം അധികൃതർ ഇപ്പോഴും അദ്ദേഹവുമായി ചർച്ചയിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിർവാഹമില്ല. നിർത്തിവച്ചിരിക്കുന്ന കായിക മത്സരങ്ങൾ എന്നു പുനഃരാരംഭിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ’ – പ്രസ്താവനയിൽ പറയുന്നു.

∙ ജയിക്കാൻ പഠിപ്പിച്ച വാട്മോർ

കേരള ക്രിക്കറ്റ് ടീമിനെ ജയിക്കാൻ പഠിപ്പിക്കുകയും ചരിത്രനേട്ടങ്ങളിലെത്തിക്കുകയും ചെയ്ത ശേഷമാണ് ഓസ്ട്രേലിയക്കാരൻ വാട്മോർ ടീം വിട്ടത്. 1996ൽ ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയ അദ്ദേഹം പിന്നീട് ബംഗ്ലദേശ്, പാക്കിസ്ഥാൻ, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ–19 ലോകകപ്പ് നേടിയപ്പോൾ വാട്മോറായിരുന്നു കോച്ച്. 

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പൻമാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്. ടീമിനെ മുന്നിൽ നിന്നു നയിക്കുന്നതിനു പകരം കളിക്കാരുടെ ഒപ്പം നടന്ന്, അവരിലൊരാളായാണ് അദ്ദേഹം കേരളത്തെ വിജയവഴിയിലെത്തിച്ചത്.

പക്ഷേ, ഇത്തവണ വാട്മോറിന്റെയും കേരളത്തിന്റെയും കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. സഞ്ജു സാംസണും സന്ദീപ് വാരിയരും ഇന്ത്യൻ ടീമുകളിലേക്കു പോയതും ജലജ് സക്സേന ഉൾപ്പെടെയുള്ളവർ ഫോമിലെത്താതിരുന്നതും കളിക്കാരുടെ കൂട്ടത്തോടെയുള്ള പരുക്കുമെല്ലാം തിരിച്ചടിയായി. എട്ടു കളികളിൽ ഒരു ജയവും രണ്ടു സമനിലയും 5 തോൽവികളുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ നിന്ന് സിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് പരിശീലകനായി തുടരേണ്ടതില്ലെന്ന് വാട്മോർ തീരുമാനിച്ചത്.

English Summary: World Cup-winning coach Dav Whatmore is set to take over the reins of the Baroda team after being shortlisted for the job by its cricket association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com