ADVERTISEMENT

ചെന്നൈ∙ എട്ടോ പത്തോ ഏകദിനം കളിച്ച് രാജ്യാന്തര കരിയറിന് വിരാമമിടേണ്ടിയിരുന്ന താൻ ഇത്രകാലം ഇന്ത്യൻ ജഴ്സിയിൽ കളിക്കാൻ കാരണം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പിന്തുണയാണെന്ന് കേദാർ ജാദവ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ജാദവ്, ഇൻസ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽനിന്ന് ജാദവിനെ ഒഴിവാക്കിയിരുന്നു. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പരമ്പര പിന്നീട് റദ്ദാക്കി.

പതിവിലും ഏറെ വൈകി 29–ാം വയസ്സിൽ മാത്രം ഇന്ത്യൻ ടീമിൽ എത്തിയ താരമാണ് മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ള കേദാർ ജാദവ്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജാദവും. അഞ്ചു വർഷം പിന്നിട്ട രാജ്യാന്തര കരിയറിൽ 73 ഏകദിനങ്ങളും ഒൻപത് ട്വന്റി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തിൽ രണ്ടു സെഞ്ചുറിയും ആറു ഫിഫ്റ്റിയും സഹിതം 42.09 ശരാശരിയിൽ 1367 റൺസ് നേടി. ട്വന്റി20യിൽ 20.33 ശരാശരിയിൽ 122 റൺസുമാണ് സമ്പാദ്യം. ഏകദിനത്തിൽ 27 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

‘ചെറുപ്പത്തിൽ എല്ലാവരേയും പോലെ സച്ചിൻ തെൻഡുൽക്കറായിരുന്നു എന്റെയും പ്രിയതാരം. അദ്ദേഹത്തിനൊപ്പം കളിക്കാനായിട്ടില്ലെന്നത് ഇന്നും എന്റെ ഏറ്റവും വലിയ നിരാശയാണ്. പക്ഷേ, ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട താരമാരാണെന്ന് ചോദിച്ചാൽ മഹേന്ദ്രസിങ് ധോണി എന്നാണ് ഉത്തരം. ആദ്യമായി ഞാൻ ധോണിയെ കാണുമ്പോൾ അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. അതുകൊണ്ടുതന്നെ ആളു വലിയ ഗൗരവക്കാരനാകുമെന്നാണ് കരുതിയത്. പക്ഷേ, അദ്ദേഹത്തെ പരിചയപ്പെട്ട ശേഷം പ്രിയപ്പെട്ട താരത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാനായിട്ടില്ല’ – ജാദവ് വെളിപ്പെടുത്തി.

‘സത്യത്തിൽ എട്ടോ പത്തോ ഏകദിനം കളിച്ച് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പിൻവാങ്ങേണ്ടിയിരുന്ന ആളാണ് ഞാൻ. പക്ഷേ, ധോണിയുടെ ഉറച്ച പിന്തുണയാണ് എന്റെ കരിയർ ഇത്രയും നീട്ടിയെടുത്തത്. എത്ര ശാന്തതയോടെയാണ് അദ്ദേഹം സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിൽനിന്ന് വളരെയധികം ആത്മവിശ്വാസം ആർജിച്ച വ്യക്തിയാണ് ഞാൻ. ക്യാപ്റ്റനിൽനിന്ന് നിങ്ങൾക്ക് ആത്മവിശ്വാസം ആർജിക്കാനാകുമെങ്കിൽ അത് വളരെ സഹായകരമാകും’ – ജാദവ് പറഞ്ഞു. തന്റെ സവിശേഷമായ ബോളിങ് ആക്ഷനു പിന്നിൽ മുൻ താരം അനിൽ കുംബ്ലെയും ധോണിയുമാണെന്നും ജാദവ് വെളിപ്പെടുത്തി.

‘2016ലെ ന്യൂസീലൻഡ് പര്യടനത്തിൽ നെറ്റ്സിലാണ് ആദ്യമായി ഇങ്ങനെയൊരു ബോളിങ് ആക്ഷൻ ഞാൻ പരീക്ഷിക്കുന്നത്. അന്ന് അനിൽ കുംബ്ലെയായിരുന്നു കോച്ച്. എന്റെ ബോളിങ് ആക്ഷനിൽ നിയമപരമായി പിഴവില്ലെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. പിന്നീട് ആദ്യ ഏകദിനത്തിൽ ഈ ആക്ഷനിൽ ബോൾ ചെയ്ത് ഞാന്‍ ജിമ്മി നീഷമിന്റെ വിക്കറ്റെടുത്തു. എന്റെ ആദ്യ വിക്കറ്റായിരുന്നു അത്. അതിനുശേഷം എനിക്കു ബോളിങ് വഴങ്ങുമെന്ന് ആത്മവിശ്വാസം തന്നത് ധോണിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ പോലും അധികം ബോൾ ചെയ്യാത്ത ആളാണ് ഞാൻ. പക്ഷേ, ധോണി നൽകിയ ആത്മവിശ്വാസമാണ് രാജ്യാന്തര തലത്തിൽ ബോൾ ചെയ്യാൻ എന്നെ സഹായിച്ചത്’ – ജാദവ് പറഞ്ഞു.

English Summary: MS Dhoni and Anil Kumble: The men behind Kedar Jadhav's bizarre bowling action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com