ADVERTISEMENT

ചെന്നൈ∙ കഴിഞ്ഞ ഐപിഎൽ സീസണിൽ കിങ്സ് ഇലവൻ‌ പഞ്ചാബിന്റെ നായകനായിരുന്ന രവിചന്ദ്രൻ അശ്വിനെ വിവാദനായകനാക്കിയ സംഭവമാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. പഞ്ചാബിനെതിരായ മത്സരത്തിൽ ബട്‍ലർ മികച്ച രീതിയിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു അശ്വിന്റെ മങ്കാദിങ് പ്രയോഗം. ഈ സംഭവത്തിൽ ക്രിക്കറ്റ് ലോകം പൊതുവെ രണ്ടു തട്ടിലാകുന്നതും ഒരുവിഭാഗം അശ്വിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുന്നതും നാം കണ്ടു. അതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നതാണ് സത്യം.

ഇതിനിടെ, ഒരു ക്രിക്കറ്റ് വെബ്സൈറ്റിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഓസ്ട്രേലിയയുടെ മുൻ താരം ഗ്ലെൻ മഗ്രോയും മങ്കാദിങ്ങിനെ പ്രതികൂലിച്ചിരുന്നു. മഗ്രോയോട് 25 ചോദ്യങ്ങൾ എന്ന രീതിയിൽ അവതരിപ്പിച്ച ചോദ്യോത്തര സെഷനിൽ ഒരു ചോദ്യം മങ്കാദിങ്ങിനെക്കുറിച്ചായിരുന്നു. ഇതിനോടു പ്രതികരിക്കുമ്പോഴാണ് മഗ്രോ മങ്കാദിങ്ങിനെ പ്രതികൂലിച്ചത്.

മഗ്രോയോടുള്ള ചോദ്യം ഇങ്ങനെ: ലോകകപ്പ് ഫൈനലാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ജയിക്കാൻ ഒരു വിക്കറ്റ് കൂടി വേണം. എതിർ ടീമിന് രണ്ടു റൺസും. ഇത്തരമൊരു ഘട്ടത്തിൽ മങ്കാദിങ്ങിലൂടെ എതിരാളിയെ പുറത്താക്കാൻ അവസരം ലഭിച്ചാൽ പ്രയോജനപ്പെടുത്തുമോ? – ഇതായിരുന്നു ചോദ്യം. ‘ഇല്ല’ എന്നായിരുന്നു മഗ്രോയുടെ ഉത്തരം.

മഗ്രോയുമായുള്ള ചോദ്യോത്തര വേളയിലെ ഈ ഒരു ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും മാത്രമെടുത്ത അഹമ്മദ് എന്നൊരാൾ രവിചന്ദ്രൻ അശ്വിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. മങ്കാദിങ്ങിലൂടെ വിവാദനായകനായ അശ്വിനിട്ട് ഒരു ‘കുത്താ’ണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. എന്നാൽ, അശ്വിന് അതത്ര പിടിച്ചില്ല. അശ്വിന്റെ മറുപടി ഇങ്ങനെ:

‘സർ, ക്രിക്കറ്റ് കളിച്ചിട്ടുള്ളവരിൽ വച്ച് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മഗ്രോ. ഈ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെ ഏറ്റവും ബഹുമാനത്തോടെ തന്നെ കാണുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞത് മാത്രമാണ് ശരിയെന്ന് എന്നിൽ അടിച്ചേൽപ്പിക്കുന്നത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവാണ്’ – അശ്വിൻ കുറിച്ചു.

∙ അശ്വിന്റെ മങ്കാദിങ്

ഇനി അന്ന് സംഭവിച്ചതെന്തെന്ന് നോക്കാം. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ക്രിസ് ഗെയ്‍ലിന്റെ അർധസെഞ്ചുറി കരുത്തിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലർ – അജിങ്ക്യ രഹാനെ സഖ്യത്തിന്റെ കരുത്തിൽ വിജയമുറപ്പിച്ചു മുന്നേറുമ്പോഴായിരുന്നു രാജസ്ഥാന്റെ നടുവൊടിച്ച് അശ്വിന്റെ മങ്കാദിങ്. 13–ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാൻ അശ്വിൻ തയാറെടുക്കുമ്പോൾ 12.3 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിയിലായിരുന്നു രാജസ്ഥാൻ. 44 പന്തും ഒൻപതു പന്തും ബാക്കിനിൽക്കെ അവർക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 77 റൺസ് മാത്രം.

എന്നാൽ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിൻ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിർത്തി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബട്‌ലർ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബോളിങ് ആക്ഷൻ പാതിവഴിക്ക് നിർത്തിയ അശ്വിൻ, ബട്‌ലർ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റംപിളക്കി. ശേഷം ഔട്ടിന് അപ്പീൽ ചെയ്തു.

അശ്വിനുമായി ബട്‌ലർ ഏറെ നേരം തർക്കിച്ചെങ്കിലും റീപ്ലേയിൽ ബട്‍ലർ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അംപയർ ഔട്ട് അനുവദിച്ചു. അനിഷ്ടം തുറന്നു പ്രകടിപ്പിച്ചാണ് ബട്‍ലർ മൈതാനം വിട്ടത്. 43 പന്തു നേരിട്ട ബട്‌ലർ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 69 റൺസാണെടുത്തത്.

Englisg Summary: R Ashwin gives a fitting reply to a fan who tried to troll him after Glenn McGrath’s response to mankading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com