ADVERTISEMENT

ബെംഗളൂരു∙ ക്രിസ് ഗെയ്‌ൽ എന്ന ഒറ്റയാൻ സിംഹത്തിന്റെ ബാറ്റിൽനിന്നു വർഷിച്ച ഇടിമിന്നലുകൾ ഐപിഎൽ ട്വന്റി20യ്‌ക്ക് റെക്കോർഡുകളുടെ പെരുമഴ സമ്മാനിച്ചിട്ട് ഇന്ന് ഏഴ് വയസ്. ഇന്നേയ്ക്ക് കൃത്യം ഏഴു വർഷം മുൻപാണ് പുണെ വാരിയേഴ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ 30 പന്തിൽ നൂറു തികച്ച് ഏറ്റവും വേഗമേറിയ സെഞ്ചുറി, 66 പന്തിൽ പുറത്താകാതെ 175 റൺസെടുത്ത് ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ തുടങ്ങിയ റെക്കോർഡുകൾ ഗെയ്‌ൽ സ്വന്തം പേരിൽ കുറിച്ചത്. ഗെയ്‌ലിന്റെ ബാറ്റിങ്ങിന്റെ പിന്തുണയോടെ ട്വന്റി20യിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ എന്ന റെക്കോർഡ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (അഞ്ചിന് 263) സ്വന്തമാക്കി.

17 സിക്‌സും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. നൂറിൽ എത്താൻ ഗെയ്‌ൽ അടിച്ചുകൂട്ടിയത് എട്ടു ബൗണ്ടറിയും 11 സിക്‌സറും. ഇതുമാത്രം കൂട്ടിയാൽ 98 റൺസ്! കളി അവസാനിച്ചപ്പോൾ ഗെയ്‌ലിന്റെ സ്‌ട്രൈക്ക് റേറ്റ് 265.15. ഗെയ്‌ലിന്റെ ബാറ്റിങ് കണ്ടു മനസ്സിടിഞ്ഞു പോയ പുണെ വാരിയേഴ്‌സിന്റെ മറുപടി ബാറ്റിങ് 20 ഓവറിൽ ഒൻപതിനു 133ൽ അവസാനിച്ചു. ബാംഗ്ലൂരിനു 130 റൺസ് വിജയം.

ട്വന്റി20യിലെയും ഐപിഎല്ലിലെയും ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് ഗെയ്‌ലിന്റെ പേരിലായപ്പോൾ രാജ്യാന്തര ട്വന്റി20യിൽ 34 പന്തിൽ സെഞ്ചുറി നേടിയ ആൻഡ്രു സൈമണ്ട്‌സും ഐപിഎല്ലിൽ 37 പന്തിൽ 100 കടന്ന യൂസഫ് പഠാനും പിന്നിലായി. ട്വന്റി20യിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ നേരത്തെ ശ്രീലങ്കയുടെ പേരിലായിരുന്നു; 260 റൺസ്. ഗെയ്‌ലിന്റെ റെക്കോർഡ് പ്രകടനത്തിന്റെ പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഒരിക്കൽക്കൂടി വായിക്കാം:

∙ നൂറാം തമ്പുരാൻ 

അതിമാനുഷമായ ആ ഇന്നിങ്‌സിന് ഒടുവിൽ ഗ്യാലറിയിലേക്കു നടക്കുകയായിരുന്ന ക്രിസ് ഗെയ്‌ലിന്റെ അരികിലേക്ക് ഓടിയെത്തിയ യുവരാജ് സിങ് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ലോകക്രിക്കറ്റിന്റെ നെറുകയിൽ റെക്കോർഡുകളുടെ ഇന്ദ്രജാലം കാട്ടാനുപയോഗിച്ച ആ മാന്ത്രിക ബാറ്റ് വിട്ടുതരണം. ഗ്യാലറികളുടെ ആവേശത്തിമിർപ്പിൽ ഗെയ്‌ൽ അതു കേട്ടുകാണില്ല. എങ്കിലും യുവരാജ് മടിച്ചില്ല, ഗെയ്‌ലിന്റെ കയ്യിൽനിന്ന് അൽപം ബലം പ്രയോഗിച്ചു തന്നെ ആ ബാറ്റ് പിടിച്ചുവാങ്ങി. ഏതൊരു ക്രിക്കറ്റർക്കും ഉള്ളിൽത്തോന്നുന്ന അവാച്യമായ ആദരംകൊണ്ട് എന്നപോലെ അതിലൊന്നു തലോടി... അതിനു മാത്രമേ സമയം കിട്ടിയുള്ളൂ. ചരിത്രമെഴുതിയ ആ ബാറ്റ് ഗെയ്‌ൽ തിരിച്ചുവാങ്ങി. കൂറ്റനടികളുടെ ആരവം മാഞ്ഞുപോയേക്കാം. പക്ഷേ, ആ ഇന്നിങ്‌സ് കുറിച്ച ബാറ്റ് തന്നിൽനിന്നകന്നു പോകാൻ ഗെയ്‌ലിനു മനസ്സുവന്നില്ല.

ശ്വാസം പിടിച്ചിരുന്നാണു ചിന്നസ്വാമി സ്‌റ്റേഡിയം ആ കളി കണ്ടത്. ബാറ്റിങ് വെടിക്കെട്ട് എന്നു പറഞ്ഞാൽ കുറച്ചിലാവും; സംഹാരതാണ്ഡവം എന്ന വാക്കാവട്ടെ, ഉപയോഗം കൊണ്ടു തേഞ്ഞുപഴകിയതും. ഇതിനെല്ലാമപ്പുറം ക്രിക്കറ്റിന്റെ ആവേശമൊന്നാകെ ആ ബാറ്റിലേക്ക് ആവാഹിച്ച് അഗ്നിയായി ജ്വലിക്കുകയായിരുന്നു ഗെയ്‌ൽ. ഇടിമിന്നൽ പോലെ തിളങ്ങിയ ഓരോ ഷോട്ടിലും ഗ്യാലറിയിൽ ആവേശം പെരുമഴ പെയ്‌തു. റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തപ്പെട്ടു. കളി ഇങ്ങനെ ചുരുക്കാം: ബാംഗ്ലൂർ - 20 ഓവറിൽ അഞ്ചിന് 263. പുണെ - 20 ഓവറിൽ ഒൻപതിനു 133. ബാംഗ്ലൂരിനു 130 റൺസ് വിജയം. 66 പന്തിൽ 175 റൺസ് നേട്ടത്തിനു പുറമേ, ഒരു ഓവർ മാത്രം ബോൾ ചെയ്‌ത ഗെയ്‌ൽ അഞ്ചു റൺസ് വഴങ്ങി രണ്ടുവിക്കറ്റും നേടി. ശരിക്കും കളിയിലെ കേമൻ!

മൽസരഫലം അപ്രസക്‌തമായ കളി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ പുണെയ്‌ക്കു പിഴച്ചു. ഗെയ്‌ലിന്റെ ഇടിമുഴക്കം തുടങ്ങാൻ ഒട്ടും വൈകിയില്ല. രണ്ടാം ഓവറിൽ പേസർ ഈശ്വർ പാണ്ഡെ ആയിരുന്നു ആദ്യ ഇര. ആ ഓവറിൽ പന്ത് അതിർത്തികടന്നത് അഞ്ചുവട്ടം. വഴങ്ങിയത് 21 റൺസ്. 30 പന്തിൽ സെഞ്ചുറി. റെക്കോർഡ്.

പതിവുപോലെ സെഞ്ചുറിയിലേക്കു ഗെയ്‌ൽ കൂറ്റനൊരു സിക്‌സർ തൊടുത്തു. അശോക് ദിൻഡ എറിഞ്ഞ ബോൾ ഗ്യാലറിക്കു മുകളിലൂടെ പറന്നു. മേൽക്കൂരയ്‌ക്കു കേടുപാടുണ്ടാക്കിയാണു പന്തു നിലംപറ്റിയത്! സെഞ്ചുറിയിൽ എട്ടു ബൗണ്ടറിയും 11 സിക്‌സറും. ഇതുമാത്രം കൂട്ടിയാൽ 98 റൺസ്. ഓടിയെടുത്തതു രണ്ടേ രണ്ടു റൺസ്. 66 പന്തിൽ 175 എന്ന ഭീമൻ വ്യക്‌തിഗത സ്‌കോറിലെത്തിയപ്പോഴേക്കും ഗെയ്‌ൽ മറ്റൊരു റെക്കോർഡും തിരുത്തി. ഉദ്‌ഘാടന ഐപിഎല്ലിൽ കൊൽക്കത്തയുടെ ബ്രണ്ടൻ മക്കല്ലം 73 പന്തിൽ നേടിയ 158 റൺസ് രണ്ടാംസ്‌ഥാനത്ത്.

മിച്ചൽ മാർഷും ആരോൺ ഫിഞ്ചും നല്ലപോലെ തല്ലുമേടിച്ചു. മിച്ചൽ മാർഷ് ഓരോവറിൽ വഴങ്ങിയത് 28 റൺസ്; ഫിഞ്ച് ഒരുപടി കൂടി മുന്നിൽ - 29 റൺസ്! രണ്ടുപേർക്കും കിട്ടിയതു നാലു സിക്‌സർ വീതം. സ്‌പിന്നർ അലി മുതാസ രണ്ടോവറിൽ വഴങ്ങിയതു 45 റൺസ്. പോരേ പൂരം?

ക്രിക്കറ്റിന്റെ നിയമപുസ്‌തകങ്ങളിൽ പറയുന്ന ഒരു ഫുട്ട്വർക്കുമില്ലാതെയായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ്. സ്‌റ്റംപിനു മുന്നിൽ വെറുതെ ബാറ്റുമായി നിന്ന ആ ഭീമാകാരൻ എതിരെ വന്ന പന്തുകളെയെല്ലാം തിരിച്ച് ഇരട്ടിവേഗത്തിൽ പറത്തുകയായിരുന്നു. ഫീൽഡർമാരെക്കാൾ കൂടുതൽ പന്തു കൈവശം വയ്‌ക്കാൻ അവസരം കിട്ടിയതു ഗ്യാലറികൾക്ക്. കളിക്കിടെ, ഗ്യാലറിയിലൊരു പോസ്‌റ്റർ കണ്ടു - ഗെയ്‌ൽ ബാറ്റുചെയ്യുമ്പോൾ ഗ്യാലറിയിലെ ഞങ്ങളാണു ഫീൽഡർമാർ!

ഗെയ്‌ൽ തകർത്തുപെയ്യുന്നതിനിടെ, ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണി ട്വിറ്ററിൽ കുറിച്ചു: ചില നേരത്തു നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ ശരിയായിരുന്നുവെന്നു മനസ്സിലാകുന്നതു പിന്നീടാണ്. ഗെയ്‌ൽ ബാറ്റുചെയ്യുമ്പോൾ വിക്കറ്റ് കീപ്പറാവുകയെന്നതു മാത്രമാണു ശരി!

English Summary: This day, 7 years ago: Chris Gayle hits fastest hundred in cricket history during IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com