ADVERTISEMENT

രാജ്കോട്ട്∙ പ്രായത്തിൽ ഇളയതെങ്കിലും സാക്ഷാൽ മഹേന്ദ്രസിങ് ധോണിക്കും മുൻപേ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന താരമാണ് ഗുജറാത്തുകാരൻ പാർഥിവ് പട്ടേൽ. 2002ൽ കൗമാരം വിടുംമുൻപേ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ പാർഥിവ്, 2003ലെ ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ധോണിയുടെ വരവോടെ രാജ്യാന്തര കരിയറിന് ഭംഗം വന്നെങ്കിലും ആഭ്യന്തര തലത്തിൽ ഇപ്പോഴും വിശ്വസ്തരായ താരങ്ങളിലൊരാളാണ് പാർഥിവ്. ഐപിഎല്ലിലും വിവിധ ടീമുകള്‍ക്കു കളിച്ചു.

ഒരു വിക്കറ്റ് കീപ്പറിന് കൈകളും കൈവിരലുകളും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. ഇന്ത്യൻ ദേശീയ ടീമിന്റെ വരെ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേലിനു പക്ഷേ, ഇരു കൈകളിലുമായി ഒൻപതു വിരലുകളേ ഉള്ളൂ! ആറാം വയസ്സിൽ വാതിലിനിടയിൽ കൈ കുരുങ്ങിയാണ് താരത്തിന് ഇടംകയ്യിലെ ചെറുവിരൽ നഷ്ടമായത്. വിക്കറ്റ് കീപ്പിങ് ഗ്ലൗ ഇടാൻപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടു പതിറ്റാണ്ടോളമെത്തുന്ന രാജ്യാന്തര, ആഭ്യന്തര കരിയറിൽ പാർഥിവ് വിവിധ ടീമുകൾക്കായി വിക്കറ്റ് കാത്തതും ബാറ്റേന്തിയതും!

‘ആറു വയസ്സുള്ളപ്പോഴാണ് വീട്ടിൽവച്ച് എന്റെ ചെറുവിരൽ വാതിലിനിടയ്ക്ക് കുടുങ്ങിയത്. വിരൽ ഇടയ്ക്കുവച്ച് വാതിൽ അടച്ചതോടെ ചെറുവിരൽ അറ്റുപോയി’ – പാർഥിവ് വെളിപ്പെടുത്തി. ഗ്ലൗസ് അണിയാൻ ബുദ്ധിമുട്ടായതിനാൽ ചെറുവിരലിന്റെ ഭാഗത്ത് ഗ്ലൗ വിരലുമായി ചേർത്ത് ഒട്ടിക്കുകയാണ് പതിവെന്ന് പാർഥിവ് പറയുന്നു. ഒൻപതു വിരൽ മാത്രമേയുള്ളൂവെങ്കിലും അതുവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരെ വിക്കറ്റ് കാത്തില്ലേ എന്നാണ് പാർഥിവിന്റെ ചോദ്യം.

‘സത്യത്തിൽ ഒരു വിരലിന്റെ കുറവ് വലിയൊരു കുറവു തന്നെയാണ്. വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിയുമ്പോൾ ചെറുവിരലിന്റെ ഭാഗം കാലിയായിരിക്കും. ഈ പ്രശ്നം പരിഹരിക്കാൻ ഗ്ലൗവിന്റെ ആ ഭാഗം വിരലുമായി ചേർത്തു ഒട്ടിക്കുകയാണ് പതിവ്. എല്ലാ വിരലുകളും ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും കൂടുതൽ ഗുണം ലഭിക്കുമായിരുന്നോ എന്ന് എനിക്ക് അറിയില്ല. എങ്കിലും പിന്തിരിഞ്ഞു നോക്കുമ്പോൾ ഒൻപതു വിരലുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരെ വിക്കറ്റ് കീപ്പറായതിൽ അഭിമാനം തോന്നുന്നു’ – പാർഥിവ് വെളിപ്പെടുത്തി.

2002 ഓഗസ്റ്റിൽ വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ പാർഥിവ് പട്ടേൽ, ഇതുവരെ 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 31.13 ശരാശരിയിൽ 934 റൺസും ഏകദിനത്തിൽ 23.74 ശരാശരിയിൽ 736 റൺസും ട്വന്റി20യിൽ 18 ശരാശരിയിൽ 36 റൺസും നേടി.

English Summary: Parthiv Patel reveals how he lost a finger; glad to keep wickets for India with nine fingers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com