ADVERTISEMENT

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ച ടെസ്റ്റുകളുടെ എണ്ണത്തിൽ ‘ഇരട്ടസെഞ്ചുറി’ തികച്ച ഏക താരമാണ് സച്ചിൻ തെൻഡുൽക്കർ. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിലാണ് സച്ചിൻ കരിയറിൽ 200 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ്, സെഞ്ചുറി തുടങ്ങിയ നേട്ടങ്ങളും സച്ചിനു സ്വന്തം. ഒരു ടെസ്റ്റിൽനിന്ന് 200 ടെസ്റ്റുകളിലേക്കുള്ള യാത്ര അതികഠിനമാണെന്ന് എല്ലാവർക്കുമറിയാം. എങ്കിലും, രാജ്യാന്തര ക്രിക്കറ്റിലെ കന്നി ടെസ്റ്റിനുശേഷം ഇതോടെ തന്റെ ‘കരി‍യർ തീർന്നു’ എന്ന് സങ്കടപ്പെട്ട സച്ചിൻ തെൻഡുൽക്കറിനെ എത്ര പേർക്കറിയാം? സച്ചിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1989ൽ 16–ാം വയസ്സിലാണ് സച്ചിൻ രാജ്യാന്തര വേദിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കരുത്തരായ പാക്കിസ്ഥാനെതിരെ അവരുടെ തട്ടകമായ കറാച്ചിയിലായിരുന്നു അരങ്ങേറ്റം. ഒന്നാം ഇന്നിങ്സിൽ 24 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്ത സച്ചിനെ വഖാർ യൂനിസാണ് പുറത്താക്കിയത്. രണ്ടാം ഇന്നിങ്സിൽ സച്ചിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടിയും വന്നില്ല. മത്സരം സമനിലയിൽ അവസാനിച്ചു.

കരുത്തരായ വസിം അക്രം, വഖാർ യൂനിസ്, ഇമ്രാൻ ഖാൻ തുടങ്ങിയവർ മറുവശത്ത് അണിനിരന്ന പാക്കിസ്ഥാനെ നേരിടുമ്പോൾ എത്തുംപിടിയും കിട്ടാത്ത അവസ്ഥയിലായിരുന്നു താനെന്നാണ് സച്ചിന്റെ വെളിപ്പെടുത്തൽ. ഇന്നത്തെ കാലത്ത് ‘കിളിപോയ അവസ്ഥ’ എന്നൊക്കെ പറയാറില്ലേ? അതുതന്നെ സംഗതി.

‘അന്ന് കളത്തിലിറങ്ങിയപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. അത് ഞാൻ തുറന്നുസമ്മതിക്കും. സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതുപോലെയാണ് ഞാനന്ന് കളിക്കാനിറങ്ങിയത്’ – ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈനുമായി സ്കൈസ്പോർട്സിനായി നടത്തിയ മുഖാമുഖത്തിൽ സച്ചിൻ വെളിപ്പെടുത്തി.

‘വസിമും വഖാറും അതിവേഗ പന്തുകളാണ് എറിഞ്ഞുകൊണ്ടിരുന്നത്. ഷോർട്ട് ബോളുകൾ ഉൾപ്പെടെ എന്നെ ഭയപ്പെടുത്താനുള്ള എല്ലാ ആയുധങ്ങളും അവർ പ്രയോഗിച്ചു. അതുപോലൊരു അനുഭവം ആദ്യമായിരുന്നു. അതുകൊണ്ടുതന്നെ രാജ്യാന്തര കരിയറിലെ ആദ്യ മത്സരം അത്ര ഓർമിക്കത്തക്കതായില്ല’ – സച്ചിൻ പറഞ്ഞു.

‘മത്സരത്തിൽ അവരുടെ പേസും ബൗൺസും എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. 15 റൺസുമായി പുറത്തായപ്പോൾ ആകെ നാണംകെട്ടതുപോലെയാണ് എനിക്കു തോന്നിയത്. എന്താണ് ഈ ചെയ്തതെന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. എന്തിനാണ് ഈ ,ോട്ട് കളിച്ചതെന്ന് സ്വയം കുറ്റപ്പെടുത്തി. ഡ്രസിങ് റൂമിൽ തിരിച്ചെത്തിയപാടെ ഞാൻ ബാത്റൂമിലേക്ക് ഓടി. അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു’ – സച്ചിൻ ഓർത്തെടുത്തു.

∙ സഹായിച്ചത് ശാസ്ത്രി

‘എന്റെ രാജ്യാന്തര കരിയർ ഈ ഒറ്റ ടെസ്റ്റോടെ അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. ഇതൊന്നും എനിക്കു പറ്റിയ ജോലിയല്ലെന്നു തോന്നി. എനിക്ക് ആകെ നിരാശയും സങ്കടവും തോന്നി’ – സച്ചിൻ പറഞ്ഞു. അന്ന് ദേശീയ ടീമിൽ തന്റെ സഹതാരവും ഇപ്പോൾ ഇന്ത്യൻ പരിശീലകനുമായ രവി ശാസ്ത്രിയുമായി നടത്തിയ സംഭാഷണങ്ങളാണ് തന്നെ തണുപ്പിച്ചതെന്ന് സച്ചിൻ വെളിപ്പെടുത്തി.

‘രവി ശാസ്ത്രിയുമായി അന്ന് നടത്തിയ സംഭാഷണം ഇന്നും എന്റെ മനസ്സിലുണ്ട്. സച്ചിൻ, നിങ്ങൾ സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതുപോലെയാണ് കളിച്ചത്. പാക്ക് ബോളർമാർ മിടുക്കരാണ്. ക്ഷമയോടെ അവരെ നേരിടണം. ക്രീസിൽ അരമണിക്കൂർ ചെലവഴിക്കാൻ കഴിഞ്ഞാ‍ൽ കളി മാറും’ – ശാസ്ത്രി പറഞ്ഞു. ശാസ്ത്രിയുടെ നിർദേശപ്രകാരം അടുത്ത ടെസ്റ്റിൽ സച്ചിൻ പിടിച്ചുനിന്നു. അർധ സെഞ്ചുറി നേടിയാണു മടങ്ങിയത്. ‘അതിനുശേഷം കാര്യങ്ങൾ നേരെയായി’ – സച്ചിൻ വെളിപ്പെടുത്തി.

English Summary: How a chat with Ravi Shastri helped Sachin Tendulkar after his Test debut against Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com