ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ജഴ്സിയണിയാൻ അവസരം കിട്ടിയ താരങ്ങൾക്ക് കടുത്ത ക്ഷാമമുള്ള കേരളം പോലൊരു സംസ്ഥാനത്തുനിന്ന് ദേശീയ ക്രിക്കറ്റ് ടീമിലേക്കു വിളി ലഭിക്കുക, അതും 20–ാം വയസ്സിൽ. ഇംഗ്ലണ്ട് പോലെ എക്കാലവും ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താറുള്ള ഒരു നാട്ടിലേക്കുള്ള പര്യടനത്തിൽ ആദ്യമായി ഡ്രസിങ് റൂം പങ്കിടുന്നത് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാള്‍ക്കൊപ്പമാണെങ്കിലോ? ഉവ്വ്, അങ്ങനെയൊരു ഭാഗ്യം സിദ്ധിച്ച ഒരു മലയാളി താരമുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരം സഞ്ജു സാംസൺ തന്നെ. സമൂഹമാധ്യമത്തിലെ ഒരു ലൈവ് ചാറ്റിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

2014ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ഏകദിന ടീമിലേക്കാണ് ആദ്യമായി സഞ്ജുവിന് വിളി ലഭിക്കുന്നത്. അന്ന് പ്രായം 20 മാത്രം. നിർഭാഗ്യവശാൽ ആ പരമ്പരയിൽ ഒരിക്കൽപ്പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും ലോക ക്രിക്കറ്റിലെ ഒരുപിടി സൂപ്പർതാരങ്ങളെ നേരിട്ടുകാണാനും അവരോടൊപ്പം യാത്ര ചെയ്യാനും പരിശീലിക്കാനുമെല്ലാം സഞ്ജുവിന് ലഭിച്ച അവസരമായിരുന്നു അത്. അന്നത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിച്ചത് ഉൾപ്പെടെയുള്ള ഒരുപിടി സുവർണ നിമിഷങ്ങൾ, ചെന്നൈ സൂപ്പർ കിങ്സിന്റെ സോഷ്യൽ മീഡിയ അവതാരകയായ രൂഭ രമണിയുമായുള്ള ലൈവ് ചാറ്റിലാണ് സഞ്ജു ഓർത്തെടുത്തത്.

‘ഇംഗ്ലണ്ടിലേക്കുള്ള ആ പര്യടനത്തിൽ ഞാൻ ആദ്യമായി ഡ്രസിങ് റൂം പങ്കിട്ടത് ധോണിക്കൊപ്പമാണ്’ – സഞ്ജു അനുസ്മരിച്ചു.

ധോണിക്കു കീഴിൽ ഒരു മത്സരം കളിക്കുകയെന്ന സ്വപ്നം യാഥാർഥ്യമായ കഥയും സഞ്ജു പങ്കുവച്ചു. 2017ൽ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ഒരു പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ടപ്പോൾ ധോണിയായിരുന്നു നായകൻ. അന്ന് സഞ്ജുവും ടീമിൽ അംഗമായിരുന്നു. ധോണി ഫീൽഡിൽ മാറ്റങ്ങൾ വരുത്തുമ്പോൾ തന്റെ പേരെടുത്തു പറയുന്നതായി കണ്ട സ്വപ്നം പിന്നീട് യാഥാർഥ്യമായ സംഭവമാണ് സഞ്ജു പങ്കുവച്ചത്.

‘ഒരിക്കൽ ഞാനൊരു സ്വപ്നം കണ്ടു. മഹി ഭായിയാണ് (മഹേന്ദ്രസിങ് ധോണി) ടീമിന്റെ ക്യാപ്റ്റൻ. അദ്ദേഹം ഫീൽഡിങ് ക്രമീകരണം നടത്തുകയാണ്. ഞാൻ സ്ലിപ്പിലോ മറ്റോ ഫീൽഡ് ചെയ്യുകയാണ്. ഇതിനിടെ അദ്ദേഹം ‘സഞ്ജു വഹാം ജാ’ എന്ന് എന്റെ പേരെടുത്തു പറഞ്ഞു. ഈ സംഭവം പിന്നീട് സത്യമായി. ഇന്ത്യ എയ്ക്കായി കളിക്കുമ്പോൾ ഞാൻ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയാണ്. ‘സഞ്ജു ഉദർ ജാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം’ – സഞ്ജു വിശദീകരിച്ചു.

കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഇരട്ടസെഞ്ചുറി നേടി റെക്കോർഡിട്ടിരുന്നു. ഇതിനു പിന്നാലെ പലതവണ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് വിളി ലഭിച്ചു. രണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും മോഹിപ്പിച്ച തുടക്കത്തിനുശേഷം വിക്കറ്റ് നഷ്ടമാക്കി നിരാശപ്പെടുത്തി. നിലവിൽ ലോക്ഡൗണിനെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലാണ് സഞ്ജു.

English Summary: Sanju Samson reveals a dream that turned into reality involving MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com