ADVERTISEMENT

ഇസ്‍ലാമാബാദ്∙ ‘ലോകകപ്പ് വേദികളിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ലെന്ന കുറവ് പാക്കിസ്ഥാൻ ടീമിന് ഉടനെയൊന്നും പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ല’ – ഇതു പറയുന്നത് ഏതെങ്കിലും ഇന്ത്യൻ താരമോ ആരാധകനോ അല്ല. പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖാണ്. ലോകകപ്പിൽ ഇന്ത്യയോടു തോറ്റ മൂന്നു ടീമുകളിൽ അംഗമായിരുന്ന അബ്ദുൽ റസാഖ് തന്നെ. ലോകകപ്പ് വേദികളിൽ ഇന്ത്യയും പാക്കിസ്ഥാനും മുഖമുഖമെത്തുമ്പോൾ ഉടലെടുക്കുന്ന സമ്മർദ്ദം താങ്ങാൻ പാക്കിസ്ഥാൻ താരങ്ങൾക്ക് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മേധാവിത്തം തുടരുമെന്ന അബ്ദുൽ റസാഖിന്റെ പ്രവചനം.

ലോകകപ്പു വേദികളിൽ ഏഴു തവണ മുഖാമുഖമെത്തിയപ്പോഴും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. 2019 ലോകകപ്പിലും ഫലം വ്യത്യസ്തമായില്ല. രോഹിത് ശർമ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങി മത്സരത്തിൽ മഴനിയമപ്രകാരം 89 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. വിരാട് കോലി, കെ.എൽ. രാഹുൽ എന്നിവർ അർധസെഞ്ചുറിയും നേടി.

‘ലോകകപ്പ് വേദികളിൽ പാക്കിസ്ഥാനുമേൽ ഇന്ത്യയ്ക്കുള്ള അജയ്യമായ റെക്കോർഡ് തുടരാനാണ് സാധ്യത. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് വേദികളിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ എത്തുന്നത് അപൂർവമാണ്. മിക്കവാറും ലീഗ് ഘട്ടത്തിലാണ് ഇരു ടീമുകളും കണ്ടുമുട്ടാറുള്ളത്. അതിൽത്തന്നെ എക്കാലവും ഇന്ത്യ തന്നെയാകും ഫേവറിറ്റുകൾ. ഇത്തരം മത്സരങ്ങൾ ഉയർത്തുന്ന സമ്മർദ്ദം നേരിടാൻ ഞങ്ങളുടെ താരങ്ങൾക്ക് (പാക്കിസ്ഥാൻ) കഴിയില്ല’ – അബ്ദുൽ റസാഖ് അഭിപ്രായപ്പെട്ടു. 1999, 2003, 2011 ലോകകപ്പുകളിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്നു റസാഖ്.

‘ഷാർജയിൽ നടന്ന ടൂർണമെന്റുകളിൽ ഞങ്ങൾ ഒട്ടേറെത്തവണ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. കാനഡയിലും രണ്ടു തവണ ഇന്ത്യയെ തോൽപ്പിച്ചു. 1999 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ഇപ്പോഴും എനിക്കോർമയുണ്ട്. അന്ന് ആരാധകരും മാധ്യമങ്ങളും ചേർന്ന് ഞങ്ങളെ സമ്മർദ്ദത്തിലാക്കി. നിർഭാഗ്യവശാൽ അന്നു മുതലിന്നുവരെ ആ സമ്മർദ്ദം അതേപടി തുടരുന്നു’ – റസാഖ് വിശദീകരിച്ചു.

‘ലോകകപ്പ് മത്സരങ്ങളും മറ്റു മത്സരങ്ങൾ പോലെയാണെങ്കിലും അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കപ്പെടുകയാണ്. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാമെന്ന ആത്മവിശ്വാസം കളിക്കാർക്കുമില്ല. ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാനു ലഭിച്ച ഏറ്റവും മികച്ച അവസരം 2011ലായിരുന്നു. അന്ന് അത് സാധിച്ചുമില്ല’ – റസാഖ് ചൂണ്ടിക്കാട്ടി.

English Summary: India will maintain that record: Abdul Razzaq explains why India dominates Pakistan in World Cups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com