ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ സീനിയർ ടീമിന്റെ ചീഫ് സിലക്ടറെന്ന നിലയിൽ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ആന്ധ്രാപ്രദേശിൽനിന്നുള്ള എം.എസ്.കെ. പ്രസാദ്. ടീം സിലക്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ പ്രസാദും സംഘവും വിവാദപുരുഷൻമാരായി. പ്രസാദിന്റെതന്നെ നാട്ടുകാരനായ അമ്പാട്ടി റായുഡു ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർത്തിയ കലാപക്കൊടിയും ഇന്ത്യൻ ക്രിക്കറ്റിനെ ചെറുതായൊന്നുമല്ല ഉലച്ചത്. ടീം തിരഞ്ഞെടുപ്പിന്റെ ചുമതല കർണാടകയിൽനിന്നുള്ള സുനിൽ ജോഷിക്ക് കൈമാറി പ്രസാദ് സ്വതന്ത്രനായെങ്കിലും പ്രസാദിനെതിരായ വിമർശനങ്ങൾ ആരാധകർ മറന്നിട്ടില്ല.

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ ന്യായീകരിക്കുമ്പോഴും, സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന കാലത്ത് ചെയ്യാൻ പറ്റാതെ പോയ മൂന്നു കാര്യങ്ങൾ എണ്ണിയെണ്ണി വെളിപ്പെടുത്തുകയാണ് പ്രസാദ്. ഇന്ത്യയ്ക്കായി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർക്ക് മതിയായ അവസരം ഉറപ്പാക്കുന്നതിൽ വന്ന വീഴ്ചയെക്കുറിച്ചാണ് പ്രസാദിന്റെ ആദ്യ സങ്കടം. രാജ്യാന്തര ക്രിക്കറ്റിൽ തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റിലാണ് കരുൺ നായർ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയത്. പിന്നീട് കരുണിന് ഇന്ത്യൻ ജഴ്സിയണിയാൻ അവസരം കിട്ടിയത് മൂന്നേ മൂന്നു ടെസ്റ്റുകളിൽ മാത്രം.

∙ കരുണിന്റെ ട്രിപ്പിളും ‘ട്രബിളും’

2016ലാണ് കരുത്തരായ ഇംഗ്ലണ്ടിനെതിരെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കരുൺ നായർ തകർപ്പനൊരു ട്രിപ്പിൾ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ പേരുകേട്ട ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ കരുൺ, വീരേന്ദർ സേവാഗിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. എന്നിട്ടും 2017 മാർച്ചിനുശേഷം ഇന്ത്യൻ ജഴ്സിയണിയാൻ കരുണിന് അവസരം ലഭിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിനുപോലും സാധ്യമാകാതെ പോയ നേട്ടം സ്വന്തമാക്കിയിട്ടും അതൊന്നും കരുണിനെ തുണച്ചില്ല. ഇപ്പോഴും 28 വയസ്സ് മാത്രം പ്രായമുള്ള കരുൺ കർണാടകയുടെ ക്യാപ്റ്റനാണ്. ഇന്ത്യൻ ടീമിൽ അവസരമില്ലെന്നു മാത്രം.

ഏറെ പ്രതിഭയമുള്ള താരമെന്ന് തെളിയിച്ചിട്ടും കരുണിന് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാൻ സാധിക്കാതെ പോയത് തന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ പാനലിന്റെ പിഴവാണെന്ന് അംഗീകരിക്കുകയാണ് പ്രസാദ്. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ അവസരത്തിൽ കരുണിനെ ടീമിലേക്ക് തിരഞ്ഞെടുത്തെങ്കിലും കളത്തിലിറങ്ങാനായിരുന്നില്ല.

‘കരുൺ നായർക്ക്, പ്രത്യേകിച്ചും ആ ട്രിപ്പിൾ സെഞ്ചുറിക്കുശേഷം മതിയായ അവസരങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഒരു തിരിച്ചുവരവിനുള്ള അവസരം പോലും അദ്ദേഹത്തിനു നൽകാൻ ഞങ്ങൾക്കായില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ അവസരം നൽകിയെങ്കിലും കളത്തിലിറങ്ങാനുമായില്ല. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടും പിന്നീട് കാര്യമായി അവസരം കിട്ടാതെ പോകുന്നത് ലോക ക്രിക്കറ്റിൽത്തന്നെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന് തിരിച്ചുവരവിന് അവസരം നൽകാനാകാതെ പോയത് ഹൃദയഭേദകമാണ്’ – പ്രസാദ് പറഞ്ഞു.

∙ റായുഡുവും ലോകകപ്പും

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളിലും വിഷമമുണ്ടെന്ന് പ്രസാദ് വെളിപ്പെടുത്തി. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ അവസാന ഘട്ടം വരെ ടീമിൽ സ്ഥാനം ഉറപ്പിച്ചിരുന്ന താരമാണ് റായുഡു. എന്നാൽ, ടീമിനെ പ്രഖ്യാപിച്ചപ്പോൾ റായുഡുവിനു പകരം തമിഴ്നാട് താരം വിജയ് ശങ്കർ ടീമിൽ ഇടംപിടിച്ചു. പിന്നീട് വിജയ് ശങ്കർ പരുക്കേറ്റ് ലോകകപ്പ് ടീമിനു പുറത്തായപ്പോൾ പകരം അവസരം നൽകാനും തയാറാകാത്തതിൽ പ്രതിഷേധിച്ച് റായുഡു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

‘രണ്ടാമതായി എന്നെ വിഷമിപ്പിക്കുന്നത് അമ്പാട്ടി റായുഡുവുമായി ബന്ധപ്പെട്ട പ്രശ്മനാണ്. ടീം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ സ്ഥാനമുറപ്പുണ്ടായിരുന്നു വ്യക്തിയാണ് റായുഡു. എന്നാൽ അവസാന ഘട്ടത്തിൽ പിന്തള്ളപ്പെട്ടുപോയി. അന്ന് വിഷമം തോന്നിയത് തീർച്ചയായും റായുഡുവിനു മാത്രമല്ല. അന്ന് സിലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും ഏറെ വിഷമത്തോടെയാണ് ആ തീരുമാനം കൈക്കൊണ്ടത്’ – പ്രസാദ് വിശദീകരിച്ചു.

∙ ‘കുൽചാ’യുടെ വരവ്

ഇന്ത്യൻ ക്രിക്കറ്റിന് എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി നൽകിയ ഏറ്റവും മികച്ച സമ്മാനിങ്ങളിലൊന്നാണ് കുൽദീപ് യാദവ് – യുസ്‌വേന്ദ്ര ചെഹൽ സ്പിൻ ദ്വയം. ഇരുവരുടെയും ചിറകിലേറി ഇന്ത്യൻ ടീം സ്വന്തമാക്കിയ ഒട്ടേറെ വിജയങ്ങളുണ്ട്. പ്രത്യേകിച്ചും പരിമിത ഓവർ മത്സരങ്ങളിൽ.

എന്നാൽ, ഇവരെ ടീമിൽ ഉറപ്പിക്കാനായി രവിചന്ദ്രൻ അശ്വിനേയും രവീന്ദ്ര ‍ജഡേജയെയും ടീമിൽനിന്ന് തഴയേണ്ടി വന്നതിലും ഖേദമുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി. ടെസ്റ്റിലെ ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുമ്പോഴാണ് കുൽദീപിനെയും ചെഹലിനെയും ടീമിൽ ഉൾപ്പെടുത്താനായി അശ്വിനെയും ജഡേജയെയും തഴയേണ്ടി വന്നത്. ജഡേജ പിന്നീട് ടീമിൽ ഇടമുറപ്പിച്ചെങ്കിലും അശ്വിൻ ഇപ്പോഴും പരിമിത ഓവർ മത്സരങ്ങളിൽ ടീമിൽ ഇടംപിടിക്കാറില്ല.

‘ഒരു കാര്യം കൂടി പറയാനുള്ളത്, 2017ലെ ചാംപ്യൻസ് ട്രോഫിക്കുശേഷം രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ തഴഞ്ഞ് കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തേണ്ടി വന്നു. അവരെ ടീമിലെടുത്തത് ഗുണകരമായെങ്കിലും ലോകത്തെ ഒന്നും രണ്ടും റാങ്കിലുള്ള ബോളർമാരെ തഴഞ്ഞാണ് അതു ചെയ്തതെന്നതിൽ ഖേദമുണ്ട്’ – പ്രസാദ് വിശദീകരിച്ചു.

English Summary: MSK Prasad reveals three biggest regrets duing his tenure as chief selector for Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com