ADVERTISEMENT

ചെന്നൈ∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് രണ്ട് ഓവറിൽ വിജയത്തിലേക്കു വേണ്ടത് 43 റൺസ്. കൈവശം അഞ്ചു വിക്കറ്റ് ബാക്കി. ക്രീസിൽ ആൽബി മോർക്കലും ഡ്വെയിൻ ബ്രാവോയും. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് 19–ാം ഓവർ എറിയാനെത്തിയ റോയൽ ചാലഞ്ചേഴ്സ് താരം വിരാട് കോലി വഴങ്ങിയത് 28 റൺസ്. തൊട്ടടുത്ത ഓവറിൽ വിനയ് കുമാർ 15 റൺസ് കൂടി വഴങ്ങിയതോടെ റോയൽ ചാലഞ്ചേഴ്സിന് നഷ്ടമായത് കൈവെള്ളയിലിരുന്ന മത്സരം – ഐപിഎല്ലിനെ ആവേശക്കൊടുമുടിയിലാഴ്ത്തിയ 2012ലെ ഈ മത്സരം എത്രപേർ ഓർമിക്കുന്നുണ്ട്?

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിച്ച സമൂഹമാധ്യമത്തിലെ ഒരു ലൈവ് ചാറ്റിൽ ഈ മത്സരത്തിന്റെ കാര്യം ഓർമിപ്പിച്ചത് ചെന്നൈയുടെ മുൻ ദക്ഷിണാഫ്രിക്കൻ താരം ആൽബി മോർക്കലാണ്. ഓർമിക്കാന്‍ ഒരു കാരണമുണ്ട്; അന്ന് കോലിക്കെതിരെ ഒരു ഓവറിൽ 28 റൺസ് അടിച്ചെടുത്ത് ചെന്നൈയെ വിജയത്തിന്റെ പടിക്കൽ എത്തിച്ചത് മോർക്കലായിരുന്നു!

അന്ന് തോൽവി ഉറപ്പിച്ച്, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഉഴറിനിന്ന തന്നെപ്പോലും ഞെട്ടിച്ചാണ് ആർസിബി ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി 19–ാം ഓവർ എറിയാൻ പന്ത് വിരാട് കോലിക്ക് നൽകിയതെന്ന് മോർക്കൽ അനുസ്മരിച്ചു. ‘നോക്കൂ, അത് രസകരമായ ഒരു സന്ധ്യയായിരുന്നു. ഒരിക്കൽക്കൂടി നമ്മൾ തോൽവിയുടെ വക്കിൽനിൽക്കുന്നു. ആർസിബി ഏറെക്കുറെ വിജയമുറപ്പിച്ച മട്ടിലായിരുന്നു. എന്തിനാണ് വിരാട് കോലിക്ക് പന്ത് കൊടുത്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. കോലിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, ആ ഓവർ കോലി എറിയാൻ പാടില്ലായിരുന്നു. 18–ാം ഓവറിന്റെ അവസാന പന്തിൽ ഒരു വിക്കറ്റ് നഷ്ടമായി ഞങ്ങൾ സമ്മർദ്ദിലായിരുന്നുവെന്ന് ഓർക്കണം’ – മോർക്കൽ പറഞ്ഞു.

‘ബാക്കിയുണ്ടായിരുന്നത് രണ്ട് ഓവറാണ്. ഞങ്ങൾക്ക് വേണ്ടിയിരുന്നത് 43 റൺസും. ഏഴാം നമ്പറായാണ് ഞാൻ ക്രീസിലേക്കെത്തിയത്. സ്കോർ ബോർഡിലേക്കു നോക്കിയാൽ ആരായാലും പതറിപ്പോകും. രണ്ട് ഓവറിൽ 40ൽ അധികം റൺസ്. സാധ്യമല്ല എന്ന് ചിന്തിച്ചാലും കുറ്റപ്പെടുത്താനാകില്ല. അങ്ങനെയിരിക്കുമ്പോഴാണ് കോലി ബോൾ ചെയ്യാൻ വരുന്നത്. ഏതാനും പന്തുകൾ കണക്ട് ചെയ്യാൻ കഴിഞ്ഞാൽ ജയം അസാധ്യമല്ല എന്ന് എനിക്കു തോന്നി’ – മോർക്കൽ വിവരിച്ചു.

‘ആദ്യ പന്ത് ബാറ്റിന്റെ അറ്റത്തുതട്ടി പിന്നിലേക്കു പോയി. സ്റ്റംപിൽ കൊള്ളാതിരുന്നത് ഭാഗ്യമെന്ന് കരുതിനിൽക്കെ അത് ബൗണ്ടറി കടന്നു. അടുത്ത പന്ത് തേ‍ഡ്മാനു സമീപത്തുകൂടി ഗാലറിയിൽ. എന്തായാലും ആ ഓവറിൽ 28 റണ്‍സാണ് ഞാനടിച്ചത്. അടുത്ത ഓവറിൽ ബ്രാവോയും അടിച്ചുതകർത്തതോടെ മത്സരവും നമുക്ക് സ്വന്തം. തോൽവിയുറപ്പിച്ചിട്ടും തിരിച്ചുവന്ന് ജയിച്ച മത്സരമെന്ന നിലയിൽ അത് എന്നും എന്റെ ഓർമകളിലുണ്ട്. അന്ന് ഗാലറിയിലെ ആരാധകരുടെ ആവേശം ഇപ്പോഴും എന്റെ മനസ്സിലുണ്ട്’ – മോർക്കൽ പറഞ്ഞു.

English Summary: Former CSK player recalls smashing Virat Kohli for 28 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com