ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിത്തരുന്നതിൽ യുവരാജ് സിങ്ങിനോളം പങ്കുവഹിച്ച താരങ്ങളുണ്ടോ എന്ന് സംശയമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അസാമാന്യ പ്രകടനങ്ങളിലൂടെ ഇന്ത്യയെ തോളേറ്റിയാണ് യുവരാജ് രണ്ടു കിരീടവും ഇന്ത്യയിലെത്തിച്ചത്. എന്നിട്ടും, 2014ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാളിപ്പോയൊരു ഇന്നിങ്സിന്റെ പേരിൽ ആരാധകർ തന്റെ വീടിനു കല്ലെറിഞ്ഞ സംഭവം അനുസ്മരിക്കുകയാണ് യുവരാജ് സിങ്. അന്ന് ശ്രീലങ്കയ്ക്കെതിരായ കലാശപ്പോരിൽ 21 പന്തിൽനിന്ന് 11 റൺസ് മാത്രം നേടിയ യുവരാജിന്റെ ഇന്നിങ്സ് ഇന്ത്യൻ തോൽവിക്ക് കാരണമായെന്ന് വിമർശനമുയർന്നിരുന്നു. ഒട്ടേറെ ആരാധകരാണ് യുവരാജിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

‘അന്നത്തെ ഫൈനൽ തോൽവിയുടെ സമ്പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അന്ന് എനിക്ക് പന്ത് കണക്ട് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. മാത്രമല്ല, ലങ്കൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തു. മറ്റു ബാറ്റ്സ്മാൻമാരും അന്ന് റണ്ണെടുക്കാൻ ബുദ്ധിമുട്ടിയെന്നതാണ് സത്യം. പക്ഷേ, ആരാധകരും മാധ്യമങ്ങളും ചേർന്ന് എന്നെ വില്ലനാക്കി. ആരാധകരിൽ ചിലർ എന്റെ വീടിനു കല്ലെറിഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരും എന്നെ വില്ലനേപ്പോലെയാണ് വരവേറ്റത്. ലോകകപ്പ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ ടീം ഇന്ത്യ തൊപ്പി അന്ന് ആറു സിക്സടിച്ച ബാറ്റിനടുത്തുകൊണ്ടു പോയി വച്ചു. കാരണം എന്റെ കരിയർ തീർന്നെന്ന് ഞാൻ തീർച്ചയാക്കിയിരുന്നു’ – യുവരാജ് പറ‍ഞ്ഞു.

‘എന്തോ വലിയ കുറ്റം ചെയ്ത പോലെയാണ് എല്ലാവരും എന്നെ കണ്ടത്. ഒരാളെ കൊന്നിട്ട് ജയിലിൽ പോയതുപോലെ തന്നെ. 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ജയിച്ച ഒരാളുടെ കരിയറിന്റെ അവസ്ഥയാണ് ഇതെന്ന് ഓർക്കണം. ഒരു ലോകകപ്പ് തോൽവിയോടെ എല്ലാം വിസ്മൃതിയിലായി’ – യുവി പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ കലാശപ്പോരിൽ ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ജയിക്കാൻ 131 റൺസ് വേണ്ടിയിരുന്ന ലങ്ക 13 പന്ത് ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറിയോടെ (35 പന്തിൽ 52) മാൻ ഓഫ് ദ് മാച്ചായ കുമാർ സംഗക്കാരയാണ് ലങ്കയെ വിജയത്തിലേക്കു നയിച്ചത്. 13 പന്തു ബാക്കിനിൽക്കെയാണ് ലങ്കാധിപത്യം പൂർണമായത്. സംഗക്കാരയ്‌ക്കൊപ്പം ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച മറ്റൊരു മുൻ ക്യാപ്‌റ്റൻ മഹേല ജയവർധനെ 24 റൺസെടുത്തു. ഇന്ത്യൻ നിരയിൽ കോഹ്‌ലി 77 റൺസുമായി (58 പന്തിൽ 5 ഫോർ, 4 സിക്‌സ്) മിന്നിയിട്ടും ആകെ നേടാനായത് 130 റൺസാണ്. ഫോമിലുള്ള കോലി ഒരറ്റത്തു നിൽക്കെ യുവരാജ് ഉൾപ്പെടെയുള്ളവർ അന്ന് ഒട്ടേറെ പന്തുകൾ പാഴാക്കിയതാണ് വിമർശനത്തിനു കാരണമായത്.

നന്നായി പന്തെറിഞ്ഞ ലങ്കൻ ബോളിങ്ങിന്റെ കെട്ടു പൊട്ടിച്ച് കോഹ്‌ലി 16 റൺസടിച്ച 16-ാം ഓവറിനുശേഷം യുവിയുടെ പ്രകടനമാണ് നിരാശാകരമായി. അടുത്ത മൂന്ന് ഓവറുകളിലും നാലു റൺസ് വീതമാണ് ഇന്ത്യ സ്‌കോർ ചെയ്‌തത്. യുവി (21 പന്തിൽ 11) പുറത്തായി ധോണി വന്ന് ഏഴു പന്ത് നേരിട്ടെങ്കിലും നാലു റൺസ് മാത്രമാണു നേടിയത്. അവസാന നാല് ഓവറുകളിൽ വന്നത് 19 റൺസ് മാത്രം. ഫോമിലുള്ള കോഹ്‌ലി അവസാനത്തെ നാല് ഓവറിൽ നേരിട്ടത് ഏഴു പന്തുകൾ!

∙ ‘കിങ്സ് ഇലവൻ പഞ്ചാബ് അസഹനീയം’

ഇന്ത്യൻ പ്രീമിയർ ലീഗിൽ വ്യത്യസ്തങ്ങളാ ഒട്ടേറെ ടീമുകൾക്ക് കളിച്ച അനുഭവത്തെക്കുറിച്ചും യുവരാജ് മനസ്സു തുറന്നു. തന്റെ നാട്ടിൽനിന്നുള്ള ടീമായ കിങ്സ് ഇലവൻ പഞ്ചാബിനായി കളിച്ചതാണ് ഏറ്റവും മോശം കാലഘട്ടമെന്ന് യുവരാജ് വെളിപ്പെടുത്തി.

‘സത്യത്തിൽ എനിക്ക് കിങ്സ് ഇലവൻ പഞ്ചാബിൽനിന്ന് ഓടി രക്ഷപ്പെടണമെന്ന് തോന്നിയിരുന്നു. അവിടുത്തെ മാനേജ്മെന്റിന് എന്നെ താൽപര്യമുണ്ടായിരുന്നില്ല. അവരോട് ഞാൻ ആവശ്യപ്പെട്ടിട്ടുള്ള ഒരു കാര്യവും എനിക്കു ചെയ്തു തന്നില്ല. പിന്നീട് ഞാൻ ടീം വിട്ടപ്പോൾ അന്ന് ചോദിച്ച എല്ലാ താരങ്ങളെയും അവർ കൂട്ടത്തോടെ ടീമിലെത്തിച്ചു. എനിക്ക് പഞ്ചാബിനെ ഇഷ്ടമാണ്. പക്ഷേ, ടീമിന്റെ പോക്ക് ഒട്ടും ഇഷ്ടമല്ല’ – യുവരാജ് വിശദീകരിച്ചു.

∙ ‘സിലക്ഷൻ കമ്മിറ്റിക്കും വിമർശനം’

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനായി ടീമിനെ തിരഞ്ഞെടുത്ത സിലക്ഷൻ കമ്മിറ്റിയെയും യുവരാജ് വിമർശിച്ചു. ഏറെ പ്രതീക്ഷകളോടെ ലോകകപ്പിനു പോയ ഇന്ത്യൻ ടീം സെമിയിൽ ന്യൂസീലൻഡിനോട് തോറ്റാണ് പുറത്തായത്.

‘2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പ് സത്യത്തിൽ ഞെട്ടിച്ചു. വെറും അഞ്ച് ഏകദിനങ്ങളുടെ പരിചയസമ്പത്തുള്ള താരത്തെ മധ്യനിരയുടെ ആണിക്കല്ലായി തിരഞ്ഞെടുത്തതുപോലുള്ള മണ്ടൻ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ആളുകളെയാണ് നമുക്ക് ആവശ്യം. ഇപ്പോഴത്തെ സിലക്ടർമാർ തന്നെ ആകെ കളിച്ചിട്ടുള്ളത് അഞ്ച് ഏകദിനങ്ങളൊക്കെയാണ്. പിന്നെ എങ്ങനെയാണ് അവർ ഇത്തരം തീരുമാനങ്ങൾ എടുക്കാതിരിക്കുക?’ – യുവരാജ് പരിഹസിച്ചു.

English Summary: ‘I felt like a culprit and villain’ – Yuvraj Singh recalls his slow knock in 2014 T20 World Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com