ADVERTISEMENT

ധാക്ക∙ ഓസ്ട്രേലിയയിൽ 2015ൽ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്ത് വളരെ ജനപ്രീതി നേടിയ പരസ്യ ക്യാംപയിനായിരുന്നു ‘മോക്ക മോക്ക’. ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘മോക്ക മോക്ക’ പരസ്യം ഇന്ത്യൻ ആരാധകർരെ ആവേശത്തിൽ ആഴ്ത്തുന്നതായിരുന്നെങ്കിലും എതിർ ടീമുകൾക്കും ആരാധകർക്കും അതത്ര സുഖകരമായ ഓർമയായിരുന്നില്ല. പാക്കിസ്ഥാനെ ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് ബംഗ്ലദേശ് ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെയും ഇതേ ക്യാംപയിൻ ആവർത്തിക്കപ്പെട്ടു. ഇന്ത്യൻ വിജയങ്ങൾ ‘മോക്ക മോക്ക’ വിളികളോടെ ആഘോഷിക്കുന്ന ആരാധകരും അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.

അതേസമയം, ഇതേ ക്യാംപയിൻ ഇന്ത്യയെ തിരിച്ചടിച്ച അനുഭവങ്ങളുമുണ്ട്. 2015ലെ ഏകദിന ലോകകപ്പിനു പിന്നാലെ ബംഗ്ലദേശിൽ പര്യടനത്തിനെത്തിയ ഇന്ത്യയെ ബംഗ്ലദേശ് 2–1ന് അട്ടിമറിച്ചപ്പോൾ ബംഗ്ലദേശ് ആരാധകർ ‘മോക്ക മോക്ക’ പാടി പകരം വീട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ബംഗ്ലദേശ് താരം നാസിർ ഹുസൈൻ. അന്ന് തുടർച്ചയായ രണ്ടാം മത്സരവും തോറ്റ് ഇന്ത്യൻ താരങ്ങൾ പവലിയനിലേക്കു മടങ്ങുമ്പോൾ ബംഗ്ലദേശ് ആരാധകർ ഗാലറിയിലിരുന്ന് ‘മോക്ക മോക്ക’ എന്നുറക്കെ പാടിയിരുന്നു. അതു വളരെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നുവെന്ന് നാസിർ ഹുസൈൻ വ്യക്തമാക്കി.

‘ഇന്ത്യൻ ക്രിക്കറ്റ് ടീം തോറ്റ് തലകുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ ഗാലറിയിൽ ആരാധകർ ‘മോക്ക മോക്ക’ പാടുന്ന കാഴ്ച രസകരമായിരുന്നു’ – നാസിർ ഹുസൈൻ പറഞ്ഞു.

2015ൽ ലോകകപ്പിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലദേശിൽ പര്യടനം നടത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 79 റൺസിന് തോൽപ്പിച്ച ബംഗ്ലദേശ്, രണ്ടാം മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റ് വിജയം കൂടി നേടിയാണ് പരമ്പര സ്വന്തമാക്കിയത്. പരമ്പര കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തിൽ ഇന്ത്യ 77 റൺസിന് ജയിച്ചു. ഇതിൽ ആദ്യ മത്സരത്തിൽ വിരാട് കോലിയുടെ വിക്കറ്റെടുത്തത് നാസിർ ഹുസൈനായിരുന്നു. 27 പന്തിൽ 23 റൺസെടുത്ത കോലിയെ ഹുസൈൻ എൽബിയിൽ കുരുക്കിയെങ്കിലും അംപയറിന്റെ തീരുമാനത്തിൽ തൃപ്തിയില്ലാതെയാണ് കോലി മടങ്ങിയത്.

English Summary: I felt very good when Bangladesh fans chanted ‘Mauka Mauka’ after India’s defeat: Nasir Hossain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com