ADVERTISEMENT

മുംബൈ∙ ലോക്ഡൗൺ കാലത്ത് മുള വടി ഉപയോഗിച്ച് മരത്തിൽനിന്ന് നാരങ്ങ പറിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ വിഡിയോ പുറത്തുവിട്ട് ഹർഭജൻ സിങ്. മരത്തിലുള്ളതു മാങ്ങയല്ല, നാരങ്ങയാണെന്നു സച്ചിൻ ഒരാളെ തിരുത്തുന്നതും 29 സെക്കന്റുള്ള വിഡിയോയിലുണ്ട്. ട്വിറ്ററിൽ വിഡിയോ പങ്കുവച്ച ഹര്‍ഭജൻ സിങ് 2–3 നാരങ്ങ തനിക്കു വേണ്ടിയും പറിച്ചു വയ്ക്കണമെന്നും സച്ചിനോട് അഭ്യര്‍ഥിക്കുന്നുണ്ട്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ കാലത്തെ ക്രിക്കറ്റ് നിയമങ്ങളെച്ചൊല്ലി സച്ചിൻ തെൻഡുൽക്കറും ഹർഭജനും അടുത്തിടെ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടിരുന്നു. സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമെന്ന് ഐസിസി ട്വിറ്ററിൽ പ്രതികരിച്ചതാണു സംഭവങ്ങളുടെ തുടക്കം. കളിക്കുന്ന സമയത്ത് ഇപ്പോഴത്തെ ഫീൽഡിങ് നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ താനും ഗാംഗുലിയും എത്രയോ റൺസ് അധികം നേടിയേനെയെന്നു സച്ചിൻ ട്വീറ്റിന് മറുപടിയുമായെത്തി.

ഗാംഗുലിയുമൊത്തുള്ള നല്ല ഓർമകളിലേക്കു പോകുന്നു. റിങ്ങിനു വെളിയില്‍ നാലു താരങ്ങൾ, 2 ന്യൂ ബോൾ നിയന്ത്രണങ്ങളൊക്കെയുണ്ടായിരുന്നെങ്കിൽ എത്ര റണ്‍സ് നമുക്ക് നേടാൻ സാധിക്കുമെന്നാണ് നിങ്ങൾക്കു തോന്നുന്നത്?– ഐസിസി ട്വീറ്റിന് മറുപടിയായി ഗാംഗുലിയുടെ അഭിപ്രായവും സച്ചിൻ ചോദിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 320ൽ അധികം റണ്‍സ് നേടുന്നതു സാധാരണ കാര്യമായി മാറിയിട്ടുണ്ടെന്നായിരുന്നു വിഷയത്തിൽ പ്രതികരിച്ച ഹർഭജന്‍ സിങ്ങിന്റെ അഭിപ്രായം. 

കുറച്ച് ആയിരങ്ങൾ കൂടി എളുപ്പത്തില്‍ നേടിയേക്കാം. എന്തൊരു മോശം നിയമമാണിത്. 260–270 റൺസ് നേടുമ്പോഴാണു ക്രിക്കറ്റിൽ കൂടുതൽ മികച്ച മൽസരം കാണാൻ സാധിക്കുന്നത്. എന്നാലിപ്പോൾ എല്ലാവരും 320/30 എന്ന നിലയിൽ റൺസ് നേടുകയും അതു മറികടക്കുകയും ചെയ്യുന്നു– ഹർഭജൻ വ്യക്തമാക്കുന്നു. ലോക്ഡൗൺ കാരണം വീട്ടിൽ തന്നെയുള്ള സച്ചിൻ തെൻഡുൽക്കർ മകൻ അർജുൻ തെൻഡുൽക്കറുടെ മുടി വെട്ടിക്കൊടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മകൾ സാറയുടെ സഹായത്തോടെയാണ് അർജുന് വേണ്ടി സച്ചിൻ മുടിവെട്ടിക്കൊടുത്തത്. അതിനു മുൻപ് സച്ചിൻ ഒറ്റയ്ക്ക് സ്വന്തം മുടി വെട്ടുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

English Summary: Sachin Tendulkar Plucks Lemons From Tree Using Bamboo Stick, Harbhajan Singh Requests Some For Himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com