ADVERTISEMENT

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ‌ കഴിവു തെളിയിക്കാനുള്ള അവസരം ഭാവിയിലും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ വിക്കറ്റ് കീപ്പർ അജയ് രത്ര. വൈറ്റ് ബോള്‍ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ– ബാറ്റ്സ്മാനായി സഞ്ജു സാംസണും അവസരം ലഭിച്ചു. വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു കിട്ടിയത്. എങ്കിലും ബാറ്റിങ്ങിൽ അദ്ദേഹത്തിന് നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഭാവിയിൽ പ്രതിഭ പുറത്തെടുക്കാൻ സഞ്‍ജുവിന് കൂടുതൽ അവസരങ്ങൾ കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അജയ് ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

വിക്കറ്റ് കീപ്പറുടെ റോളിൽ ടീം മാനേജ്മെന്റിന് വൃദ്ധിമാൻ സാഹയേയും ഋഷഭ് പന്തിനെയും പോലെ പല ഓപ്ഷൻ ഉള്ളതിൽ സന്തോഷമുണ്ട്. കെ.എൽ. രാഹുലും കീപ്പറായി തിളങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കീപ്പറുടെ റോളിൽ രാഹുലും കളിക്കുന്നതു കൊണ്ട് ടീം മാനേജ്മെന്റിന് വിശ്വാസമാണെങ്കിൽ രാഹുലിനെയും കീപ്പർ ആക്കാം. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ ടീം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറാക്കുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദേശത്ത് ബാറ്റിങ് ശേഷി വർധിപ്പിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്മെന്റ് ചിന്തിക്കുന്നുണ്ട്.

വിദേശ മണ്ണിൽ ബാറ്റിങ്ങിൽ ഋഷഭ് പന്തിന്റേതു മികച്ച പ്രകടനമാണ്. സാഹയും മികച്ച ബാറ്റിങ് ആണെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ വിദേശ പര്യടനങ്ങളിൽ സാഹയ്ക്കും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിക്കും. വിദേശ സാഹചര്യങ്ങളിൽ സാങ്കേതികമായി കൂടുതൽ മികവുള്ള ബാറ്റ്സ്മാനെയായിരിക്കും ഇന്ത്യ പരിഗണിക്കുകയെന്നാണു തോന്നുന്നത്. കാരണം ക്യാച്ചുകളിലൂടെയും ഫീൽഡിങ്ങിലൂടെയും വിക്കറ്റ് കീപ്പർക്കും കളി മാറ്റാം. ഇക്കാര്യത്തിലും സാഹ മിടുക്കനാണ്. ബാറ്റിങ്ങിലും സാഹ മോശമല്ല. മൂന്ന് ടെസ്റ്റ് സെഞ്ചുറികൾ അദ്ദേഹത്തിനുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം സാഹ തന്റേതായ സംഭാവനകൾ ബാറ്റിങ്ങിൽ നൽകി. അതുകൊണ്ടാണു ടെസ്റ്റ് ക്രിക്കറ്റിൽ സാഹയെ ഒരു മികച്ച ഓപ്ഷനായി ഞാൻ കാണുന്നത്.

യുവത്വമാണ് ഋഷഭ് പന്തിന്റെ ആനുകൂല്യം. അദ്ദേഹത്തിനു മുന്നിൽ ആവശ്യത്തിനു സമയമുണ്ട്. പന്ത് വിക്കറ്റ് കീപ്പിങ് മികച്ചതാക്കാൻ പ്രവർത്തിക്കണം. ഈ വർഷം നടന്ന ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരകളിൽ‌ പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി. പക്ഷേ വിക്കറ്റ് കീപ്പിങ്ങിലെ കഴിവ് പന്ത് ഏറെ വർധിപ്പിക്കാനുണ്ട്. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചു പ്രവചനങ്ങൾ അസാധ്യമാണെന്നും അജയ് രത്ര പ്രതികരിച്ചു. ധോണിയെക്കുറിച്ച് ഒന്നും പ്രവചിക്കാൻ സാധിക്കില്ല. എന്താണ് അടുത്തതായി നടക്കാൻ പോകുന്നതെന്നു പറയാൻ സാധിക്കില്ല. എങ്കിലും ധോണി ക്രിക്കറ്റ് കളിച്ചിട്ട് ഏറെ കാലമായെന്നത് അംഗീകരിച്ചേ തീരൂ.

ധോണിയുടെ രാജ്യാന്തര കരിയറിൽ 2020 ഐപിഎല്ലിലെ പ്രകടനം നിർണായകമാകും. ഐപിഎല്ലിൽ ധോണിയുടെയും മറ്റു വിക്കറ്റ് കീപ്പർമാരുടേയും പ്രകടനങ്ങൾ ടീം മാനേജ്മെന്റ് സൂക്ഷ്മമായി വിലയിരുത്തണം. അതേസമയം ലോക്ഡൗൺ പശ്ചാത്തലത്തിൽ ഐപിഎൽ സീസൺ നീട്ടിവയ്ക്കുന്നത് ധോണിയുടെ കരിയറിനെയും ബാധിച്ചേക്കാം. കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ആളില്ലാത്ത സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടത്തുന്നതു പോലും ബുദ്ധിമുട്ടേറിയ കാര്യമാകും. കാരണം അവിടെ താരങ്ങൾ, ടീം മാനേജ്മെന്റ്, ഗ്രൗണ്ട് സ്റ്റാഫ്, മാധ്യമപ്രവര്‍ത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെല്ലാം ഉണ്ടാകും. ഇവർക്കു സുരക്ഷ ഉറപ്പാക്കുന്നതുതന്നെ ബുദ്ധിമുട്ടാകുമെന്നും അജയ് രത്ര അഭിപ്രായപ്പെട്ടു.

English Summary: Dhoni is a very unpredictable person whom you can't judge what's coming next: Ajay Ratra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com