ADVERTISEMENT

ന്യൂഡൽഹി∙ പാതാൾ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഭാര്യ അനുഷ്ക ശർമയുമായുള്ള ബന്ധം വേർപെടുത്തണമെന്ന നിർ‌ദേശവുമായി ബിജെപി എംഎൽഎ. ഉത്തര്‍പ്രദേശിൽനിന്നുള്ള എംഎൽഎയായ നന്ദകിഷോർ ഗുർജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്ക ശർമയ്ക്കെതിരെ നന്ദകിഷോർ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎൽഎയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസിൽ ഉപയോഗിച്ചുവെന്നാണു പരാതി.

സീരീസ് വർഗീയ പ്രശ്നങ്ങൾ‌ക്കും കാരണമാകുന്നുവെന്നും നാഷനൽ സുരക്ഷാ ആക്ട് പ്രകാരം നൽകിയ പരാതിയിൽ പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ഭാര്യയിൽനിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചുകൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് ‘വിചിത്രമായ’ ആവശ്യം ഉയർത്തിയത്.

ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്കയെ ഡിവോഴ്സ് ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ അത് എല്ലാവർക്കുമുള്ള ശക്തമായ സന്ദേശമാകും. അതേസമയം വെബ്സീരീസ് പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎൽഎ കത്തെഴുതി.

സീരിസിൽ ജാതീയമായി പ്രശ്നങ്ങളുണ്ടാക്കുന്ന ഘടകങ്ങളുണ്ടെന്നു കാണിച്ചു ലോയേഴ്സ് ഗിൽഡ് അംഗം വിരേൻ ശ്രീ ഗുരുങ് അനുഷ്കയ്ക്കെതിരെ നോട്ടിസ് അയച്ചിരുന്നു. അതേസമയം വിഷയത്തിൽ‌ പ്രതികരിക്കാൻ വിരാട് കോലിയോ അനുഷ്ക ശർമയോ ഇതുവരെ തയാറായിട്ടില്ല. അനുഷ്ക ശർമയും സഹോദരൻ കർനേഷ് ശർ‌മയും സീരീസിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരാണ്. വെബ് സീരീസിനെതിരെ ഭാരതീയ ഖൂര്‍ഖ യുവ പരിസംഘ് എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

English Summary: BJP MLA wants Virat Kohli to divorce Anushka Sharma for producing Paatal Lok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com