ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ രാജ്യാന്തര ക്രിക്കറ്റിനെ നയിക്കാനെത്തുമോ? ക്രിക്കറ്റ് വൃത്തങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ചർച്ചയാണിത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിലവിലെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് അരങ്ങൊരുങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്ന പേരുകളുടെ നിരയിലേക്ക് അപ്രതീക്ഷിതമായാണ് ഗാംഗുലി എത്തിയത്. ഇനി അറിയേണ്ടത് ഗാംഗുലിയുടെ പേരുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യാഥാർഥ്യമാകുമോ എന്നു മാത്രം.

ഇനിയൊരു ട്വിസ്റ്റ്. ഇതേ ഐസിസിയുടെ ആദ്യ പ്രസിഡന്റ് നമ്മുടെ കൊച്ചുകേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണെന്ന് എത്ര പേർക്കറിയാം? ഇംഗ്ലണ്ടിന്റെ മുൻ നായകൻകൂടിയായ മൈക്കിൾ കോളിൻ കൗഡ്രിയാണ് ഐസിസിയുടെ ആദ്യ പ്രസിഡന്റ്. അദ്ദേഹം ജനിച്ചത് കേരളത്തോടു തൊട്ടുകിടക്കുന്ന ഊട്ടിയിലാണ്. ക്രിക്കറ്റ് കളിച്ചു പഠിച്ചതും വളർന്നതും നമ്മുടെ സ്വന്തം തലശേരിയിലും വയനാട്ടിലും.

∙ ക്രൗഡിയുടെ കഥ

ഇനി മൈക്കിൾ കോളിൻ കൗഡ്രിയെക്കുറിച്ച്. പഴയ മദ്രാസ് സംസ്ഥാനത്തെ ഉൗട്ടിയിൽ ജനിച്ച് വയനാട്ടിലും തലശേരിയിലും ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച് ഇംഗ്ലിഷ് ക്രിക്കറ്റിൽ ഇതിഹാസമായി മാറിയ കഥയാണ് കൗഡ്രിയുടേത്. കെന്റിന്റെയും ഇംഗ്ലണ്ടിന്റെയും നായകനായ കൗഡ്രിയാണ് ഐസിസിയുടെ പ്രഥമ പ്രസിഡന്റായി മാറിയത്. 1989–93 കാലത്തായിരുന്നു കൗഡ്രി ഐസിസി പ്രസിഡന്റായിരുന്നത്. (ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിൽ 1909ലായിരുന്നു രാജ്യാന്തര ക്രിക്കറ്റ് സംഘടനയുടെ പിറവി. 1965ൽ അത് രാജ്യാന്തര ക്രിക്കറ്റ് കോൺഫറൻസായി. 1989ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആയതിനു പിന്നാലെ ആദ്യ പ്രസിഡന്റായി).

ഇംഗ്ലിഷ് താരം, നായകൻ എന്നീ നിലകളിൽ കളിക്കളത്തിൽ നൽകിയ സംഭാവനകൾ അദ്ദേഹത്തെ ഐസിസിയുടെ പ്രഥമ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന ഘടകമായി. കളിക്കാരനെന്ന നിലയിലും സംഘാടകനെന്ന നിലയിലും ലോകക്രിക്കറ്റിന് അനശ്വരസംഭാവനകൾ നൽകിയ വ്യക്തിയാണദ്ദേഹം. രാജ്യാന്തര ക്രിക്കറ്റിൽ പെരുമാറ്റച്ചട്ടം കൊണ്ടുവന്നത് അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ്. ന്യൂട്രൽ അംപയർ, മൂന്നാം അംപയർ എന്നീ നിർദേശങ്ങൾക്കും അനുമതി നൽകിയത് അദ്ദേഹമാണ്. 

∙ ആരായിരുന്നു കൗഡ്രി?

100 ടെസ്റ്റുകൾ കളിച്ച ആദ്യ താരം, ടെസ്റ്റ് പദവിയുണ്ടായിരുന്ന ആറു രാജ്യങ്ങൾക്കെതിരെയും സെഞ്ചുറി നേടുന്ന ആദ്യ താരം എന്നീ ബഹുമതികൾ സ്വന്തമാക്കി ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ താരമാണ് കൗഡ്രി. കൂടുതൽ െടസ്റ്റുകൾ കളിച്ച താരം എന്ന നേട്ടം ഒരിക്കൽ കൗഡ്രിയുടെ പേരിലായിരുന്നു. 1954 മുതൽ 1975വരെ ടെസ്റ്റ് ക്രിക്കറ്റിൽ സജീവമായിരുന്ന കൗഡ്രി, ചരിത്രത്തിലെ ആദ്യ ഏകദിന മൽസരത്തിലും കളിച്ചു. ബോളറായി തുടങ്ങി ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്സ്മാനായി മാറിയ കഥയാണ് കൗഡ്രിയുടേത്. 1950ൽ കെന്റ് ടീമിലെത്തി, പിന്നീട് അവരുടെ നായകനായി. 1952ൽ ഓക്സഫർഡ് യൂണിവേഴ്സിറ്റി ടീമിൽ ഇടംപിടിച്ചു. 1952–75ൽ എംസിസിക്കൊപ്പം.

1954ൽ തന്റെ 22–ാം വയസിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം. രണ്ടു പതിറ്റാണ്ടുകാലം ടെസ്റ്റിൽ സജീവമായിരുന്ന കൗഡ്രി സ്വന്തമാക്കാത്ത നേട്ടങ്ങളില്ല. 114 ടെസ്റ്റുകളിൽനിന്ന് 7624 റൺസ്, 22 സെഞ്ചുറികൾ, 120 ക്യാച്ചുകൾ. 27 ടെസ്റ്റുകളിൽ ഇംഗ്ലിഷ് നായകൻ. 1957ൽ വെസ്റ്റിൻഡീസിനെതിരെ പീറ്റർ മേയുമായി ചേർന്ന് നാലാം വിക്കറ്റിൽ സൃഷ്ടിച്ച 411 റൺസെന്നത് ഏറെക്കാലം റെക്കോർഡായിരുന്നു. ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും മനോഹരമായി കളിച്ചിരുന്ന കൗഡ്രി, റിവേഴ്സ് ആക്ഷനോടുകൂടിയ സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെ ഉസ്താദായിരുന്നു. 1975ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 692 ഫ്സ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്നായി 42, 719 റൺസ്, 107 സെഞ്ചുറികൾ, 65 വിക്കറ്റുകൾ. 

∙ ജനനം ഉൗട്ടിയിൽ

ഇന്ത്യയുമായി ഏറെ ബന്ധമുള്ള കുടുംബമാണ് കൗഡ്രിയുടേത്. പിതാവ് ഏണസ്റ്റ് ആർതർ കൗഡ്രിയും ജനിച്ചത് ഇന്ത്യയിലാണ്, കൊൽക്കത്തിൽ.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും മൈനർ കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹം ശോഭിച്ചിരുന്നു. ഉൗട്ടിയിൽ തേയിലത്തോട്ടം സ്വന്തമായുണ്ടായിരുന്നു കൗഡ്രി കുടുംബത്തിന്. അവിടെവച്ചാണ് കോളിൻ കൗഡ്രി ജനിക്കുന്നത്, 1932ലെ ക്രിസ്മസ് തലേന്ന്.

ക്രിക്കറ്റിനോടുള്ള കമ്പം നിമിത്തം മകന് എംസിസി എന്ന ഇനീഷ്യൽ വരത്തക്കവണ്ണം മൈക്കിൾ കോളിൻസ് കൗഡ്രിയെന്ന പേരിട്ടതിൽ അൽഭുതമില്ല. ഉൗട്ടിയിലെ വിശാലമായ തോട്ടത്തിനു നടുവിലായിരുന്നു കൗഡ്രി കുടുംബത്തിന്റെ ബംഗ്ലാവ്. അവിടെവച്ച് കൊച്ചു കൗഡ്രിയെ ഗോൾഫ്, ക്രിക്കറ്റ് എന്നിവ പഠിപ്പിക്കാൻ ജോലിക്കാർക്ക് അദ്ദേഹം പ്രത്യേകം നിർദേശം നൽകിയിരുന്നു

∙ കളി പഠിപ്പിച്ച് തലശേരിയും വയനാടും

അവധിക്കാലത്ത് കൊച്ചു കൗഡ്രി മാതാപിതാക്കൾക്കൊപ്പം വയനാട്ടിലെ എസ്റ്റേറ്റിൽ വന്നു താമസിക്കുമായിരുന്നു. അവിടെവച്ചാണ് കൗഡ്രി ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പന്തെറിഞ്ഞു കൊടുത്തിരുന്നത് തോട്ടത്തിലെ തൊഴിലാളികൾ. അതിലൊരാൾ മലയാളിയായ കണ്ണൻ എന്നയാളാണ്. വയനാട്ടിൽനിന്ന് പിതാവ് തലശേരിയിൽ കളിക്കാനെത്തുമ്പോൾ കൊച്ചു കൗഡ്രിയും കളികാണാനെത്തിയിരുന്നതായി ചരിത്രം പറയുന്നു. അവിടെവച്ച് തന്നെക്കാൾ വലിയ ബാറ്റുമായി കൗഡ്രി മൈതാനത്തിന്റെ ഒരു കോണിൽ ഇടംപിടിച്ചിരുന്നു.

ഏഴാം വയസിൽ ഇംഗ്ലണ്ടിലേക്ക് പോയ കൗഡ്രി, പിന്നീട് അവിടെ സ്ഥിരതാമസമാക്കി. പക്ഷേ അച്ഛൻ കൗഡ്രി വീണ്ടും ഇന്ത്യയിലെത്തി. നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി കണ്ണൂരിൽ ആർമി റിക്രൂട്ടിങ് ഓഫിസറായി എത്തിയതോടെ അദ്ദേഹം വീണ്ടും തലശ്ശേരിയിലുമെത്തി. കൊച്ചിയിൽനിന്നാണ് താൻ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.  

ഇന്ത്യയും തലശേരിയും വയനാടുമൊക്കെ എന്നും അദ്ദേഹം ഓർമകളിൽ സൂക്ഷിച്ചിരുന്നു. 1970കളുടെ തുടക്കത്തിൽ കണ്ണൂരിൽ രഞ്ജി ട്രോഫിയോടനുബന്ധിച്ച് സുവനീർ പുറത്തിറക്കിയപ്പോൾ അതിൽ കൗഡ്രിയും പിതാവും ഒരുമിച്ചു നിൽക്കുന്ന പടം തനിക്കു നൽകാനാവാതെ പോയതിലുള്ള ദു:ഖം രേഖപ്പെടുത്തി ഒരു കത്തുപോലും അദ്ദേഹം സംഘാടകർക്ക് അയച്ചിട്ടുണ്ട്. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു വയനാടും തലശേരിയുമൊക്കെയായുള്ള കൗഡ്രി കുടുംബത്തിന്റെ ബന്ധം. ഇവയെല്ലാം അദ്ദേഹത്തിന്റെ ആത്മകഥയായ ‘എംസിസി’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

∙ പിതാവിന്റെ പാത പിൻപറ്റി മകനും

കോളിൻ കൗഡ്രിയുടെ പാത പിൻപറ്റി മകൻ ക്രിസ് കൗഡ്രിയും ക്രിക്കറ്റിലെത്തി. പിതാവിനെപ്പോലെ കെന്റ്ിന്റെയും ഇംഗ്ലിഷ് ടീമിന്റെയും നായകസ്ഥാനത്തുമെത്തി അദ്ദേഹം. പിതാവിനെ ക്രിക്കറ്റ് പഠിപ്പിച്ച ഇന്ത്യൻ മണ്ണിലായിരുന്നു ക്രിസിന്റെ ടെസ്റ്റ് അരങ്ങേറ്റം, 1984ൽ ഇന്ത്യയ്ക്കെതിരെ മുംബൈയിൽ. 1988ൽ ഇംഗ്ലിഷ് നായകനായി.

∙ മരണം

2000 ഡിസംബർ നാലിന് ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ സസക്സിൽവച്ചായിരുന്നു മരണം. മസ്തിഷ്കാഘാതത്തെത്തുടർന്ന് രോഗാവസ്ഥയിലായിരുന്ന കൗഡ്രി ഹൃദയാഘാതംമൂലം  67–ാം വയസിലാണ് മരിച്ചത്.

English Summary: Story of First President of ICC, Michael Colin Cowdrey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com