ADVERTISEMENT

കൊച്ചി∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടത്തിലേക്കുള്ള കുതിപ്പിൽ സെമിയിലെ കടുത്ത പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ വീഴ്ത്തിയത്. ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും ബ്രെറ്റ് ലീയുമെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ടീമിനെ. അന്ന് മികച്ച ഫോമിൽ കളിച്ചിരുന്ന ഓസ്ട്രേലിയയെ തകർത്തു വിട്ടതിൽ മലയാളി താരം ശ്രീശാന്തിന്റെ ബോളിങ് പ്രകടനം സുപ്രധാനമായിരുന്നു. രാജ്യാന്തര കരിയറിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ശ്രീശാന്ത്, നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തത് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ആകെ ബോൾ ചെയ്ത 24 പന്തിൽ 18 എണ്ണത്തിലും റണ്‍സ് വിട്ടുകൊടുക്കാതിരുന്ന ശ്രീശാന്ത് മാത്യു ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ് എന്നിവരെയാണ് അന്ന് പുറത്താക്കിയത്. ഇന്ത്യൻ ആരാധകർ ഇന്നും ആവേശത്തോടെ മാത്രം ഓർക്കുന്ന പ്രകടനം.

ഈ സംഭവം നടന്ന് 13  വർഷങ്ങൾക്കുശേഷം, തന്റെ പ്രകടനത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് ശ്രീശാന്ത്. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് അന്നത്തെ സംഭവങ്ങൾ ശ്രീ ഓർത്തെടുത്തത്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ വേദനയും മത്സരത്തിനു തൊട്ടുമുൻപ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി പറഞ്ഞ വാക്കുകളുമാണ് അന്നത്തെ ആവേശ പ്രകടനത്തിനു പിന്നിലെന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.

‘അന്ന് ധോണി ഭായിയാണ് എന്നെ പ്രചോദിപ്പിച്ചത്. നീ അവിടെയും ഇവിടെയുമെല്ലാം വലിയ കലിപ്പു കാട്ടുമല്ലോ. പറ്റുമെങ്കിൽ അതെല്ലാം ഇന്ന് ഓസ്ട്രേലിയയ്‌ക്കെതിരെയും പുറത്തെടുക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്തായാലും ധോണി ഭായിയുടെ വാക്കുകൾ എനിക്ക് വലിയ പ്രോത്സാഹനമായി. ആ വാക്കുകൾ കൃത്യസമയത്തുമായിരുന്നു. ഓസീസിനെതിരെ ആദ്യ പന്തിൽ ഞാൻ യോർക്കറിനു ശ്രമിച്ചു പരാജയപ്പെട്ടു. അത് ഹെയ്ഡൻ നേരെ ബൗണ്ടറി കടത്തി. യോർക്കറിനു ഞാൻ മനഃപൂർവം ശ്രമിച്ചതായിരുന്നു. കാരണം, ശുഐബ് അക്തർ സമാന പന്തിൽ ഹെയ്‍ഡനെ പുറത്താക്കിയിട്ടുള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു’– ശ്രീശാന്ത് പറഞ്ഞു.

‘ഓസ്ട്രേലിയയെ എന്തു വിലകൊടുത്തും തോൽപ്പിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കഴിവിന്റെ പരമാവധി അതിനായി ഞാൻ ശ്രമിച്ചു. 2003ൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചതിന്റെ ഓർമകൾ എന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓസീസിനെ ചുട്ടെരിക്കണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടെക്കെയാകണം, ഓസീസിനെതിരെ കളിക്കുമ്പോൾ നിങ്ങൾ തീർത്തും വ്യത്യസ്തനായ എന്നെ കാണുന്നത്’ – ശ്രീശാന്ത് വെളിപ്പെടുത്തി.

‘ലോകകപ്പ് ഫൈനലിൽ (2003ൽ) വീരു ഭായ് മാത്രമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്. അന്ന് ഇന്ത്യ ദയനീയമായി തോറ്റതിനെക്കുറിച്ച് വലിയ ചർച്ചകൾവരെ നടന്നു. ഇതെല്ലാംകൊണ്ട് ഓസീസിനോട് എനിക്ക് കടുത്ത ദേഷ്യമുണ്ടായിരുന്നു. എന്തായാലും എല്ലാവരും ഓർത്തിരിക്കുന്ന ഒരു മത്സരത്തിൽ ഉജ്വല പ്രകടനം പുറത്തെടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഇന്ത്യയ്ക്കായി ഞാൻ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചത് തീർച്ചയായും ആ മത്സരത്തിലാണ്. അന്ന് ഞാൻ ഒട്ടേറെ ഡോട് ബോളുകളെറിഞ്ഞു. ആകെ വഴങ്ങിയത് രണ്ടു ഫോറുകൾ മാത്രമാണ്. ആകെ വഴങ്ങിയത് 12 റൺസും’ – ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻമാരെ പുറത്താക്കുന്നതിൽ തനിക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. അന്ന് സെമിഫൈനലിൽ ഓസീസിനെ നയിച്ച ആദം ഗിൽക്രിസ്റ്റിനെയും പുറത്താക്കിയത് ശ്രീശാന്തായിരുന്നു. പരുക്കുമൂലം സ്ഥിരം ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന് കളിക്കാനാകാതെ വന്നതോടെയാണ് ഗിൽക്രിസ്റ്റ് നായകനായത്.

‘ക്യാപ്റ്റൻമാരെ പുറത്താക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഓസീസിനെതിരൊയ സെമിയുടെ തലേന്ന് ദിനേഷ് ഭായ് (ശ്രീശാന്തിന്റെ പരിശീലകൻ) എന്നെ വിളിച്ച് ‘നാളെ ആരെ പുറത്താക്കാനാണ് ഇഷ്ട’മെന്ന് ചോദിച്ചു. ഞാൻ റിക്കി പോണ്ടിങ്ങിന്റെ പേരു പറഞ്ഞു. പരുക്കുള്ളതിനാൽ പോണ്ടിങ് കളിച്ചേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫൈനലിൽ കളിക്കാനുള്ള തയാറെടുപ്പിലായിരിക്കും പോണ്ടിങ്ങെന്നും പറഞ്ഞു. എന്തു ഫൈനൽ എന്ന് ഞാൻ ചോദിച്ചു. അവരെങ്ങനെ ഫൈനൽ കളിക്കാനാണ്. നമ്മൾ പിന്നെ മാങ്ങ തിന്നാനാണോ ഇവിടേക്കു വന്നതെന്നും ഞാൻ ചോദിച്ചു’ – ശ്രീശാന്ത് വെളിപ്പെടുത്തി. എന്തായാലും ആ മത്സരത്തിൽ ഓസീസിനെ നയിച്ച ഗിൽക്രിസ്റ്റിന്റെ വിക്കറ്റ് ശ്രീശാന്ത് തന്നെ വീഴ്ത്തുകയും ചെയ്തു.

English Summary: ‘You show your aggression here and there, now show it against Australia,’ Sreesanth recalls being egged on by MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com