ADVERTISEMENT

മുംബൈ∙ അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിട. ആദ്യത്തെ കൺമണി പിറക്കാൻ പോകുന്ന വിവരം പരസ്യമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, ലോക്ഡൗണിനിടെ കാമുകിയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചിനെ വിവാഹം ചെയ്തിരുന്നതായി സ്ഥിരീകരണം. കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹാർദിക് പങ്കുവച്ച ചിത്രങ്ങളിലൊന്ന് വിവാഹ ചടങ്ങിന്റേതായിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്ഡൗണിനിടെ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്. കുഞ്ഞു ജനിക്കാൻ പോകുന്ന വിവരമറിയിച്ചുകൊണ്ടുള്ള പാണ്ഡ്യയുടെ പോസ്റ്റിനു താഴെ ഒട്ടേറെപ്പേർ വിവാഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് കമന്റ് ചെയ്തിരുന്നു.

നേരത്തെ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുപിടി ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും പരസ്യമാക്കിയത്. സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

‘നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ‍ജീവിതത്തിലെ ആ പുതിയ ഇന്നിങ്സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. നിങ്ങളുടെ പ്രാർഥനകളും ആശംസകളും ഉണ്ടാകുമല്ലോ’ – പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

ആദ്യത്തെ കുഞ്ഞിന്റെ വരവറിയിച്ച് ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.
ആദ്യത്തെ കുഞ്ഞിന്റെ വരവറിയിച്ച് ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

ഇത്തവണത്തെ പുതുവർഷപ്പിറവിക്കു തൊട്ടുപിന്നാലെയാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ ആദ്യമായി തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ ഗോസിപ്പുകൾക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary: Hardik Pandya Married Natasha Stankovic During Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com