ADVERTISEMENT

ന്യൂഡൽഹി∙ ഒരു ഘട്ടത്തിൽ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. കടുത്ത വിഷാദരോഗം ബാധിച്ച് ജീവിതത്തോടു തന്നെ മടുപ്പു തോന്നിയ സന്ദർഭത്തെക്കുറിച്ച് റോയൽ രാജസ്ഥാൻ ഫൗണ്ടേഷന്റെ ‘മൈൻഡ്, ബോഡി ആൻഡ് സോൾ’ എന്ന ലൈവ് ചാറ്റ് ഷോയിലാണ് ഉത്തപ്പ മനസ്സു തുറന്നത്. ഈ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ മൂന്നു കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ഉത്തപ്പയെ ടീമിലെടുത്തിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നീട്ടിവച്ചതോടെ രാജസ്ഥാനു വേണ്ടി കളിക്കാനുള്ള ഉത്തപ്പയുടെ കാത്തിരിക്കും നീളുകയാണ്. 

പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഉത്തപ്പ, ദേശീയ ജഴ്സിയിൽ 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഇതുവരെ വിരമിച്ചിട്ടില്ലെങ്കിലും 2015നുശേഷം ദേശീയ ടീം ജഴ്സിയണിയാൻ ഉത്തപ്പയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ കേരളത്തിനു കളിക്കുന്ന മുപ്പത്തിനാലുകാരനായ ഉത്തപ്പ, കഴിഞ്ഞ സീസണിൽ കേരള നായകനുമായി.

‘2009–2011 കാലഘട്ടത്തിലാണ് വിഷാദരോഗം എന്നെ കഠിനമായി വലച്ചത്. എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകൾ എന്നെ അലട്ടിയിരുന്നു. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് വിദൂരതയിലുള്ള എന്തോ ഒന്നായിരുന്നു ക്രിക്കറ്റ്. ഈ ദിവസം എങ്ങനെ പൂർത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഒരു ദിവസത്തിൽനിന്ന് അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം അതികഠിനമായിരുന്നു’ – ഉത്തപ്പ വെളിപ്പെടുത്തി.

‘എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് ഈ പോക്കെന്നും നിശ്ചയമില്ല. മത്സരങ്ങളുള്ള സമയത്ത് ആശ്വാസം ലഭിച്ചിരുന്നെങ്കിലും കളിയില്ലാത്ത ദിവസങ്ങളിലും സീസണല്ലാത്ത സമയത്തും ജീവിതം ദുരിതമയമായിരുന്നു. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഒന്നു മുതൽ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും. എന്നിട്ടും എന്തോ ഒന്ന് എന്നെ അതിൽനിന്ന് തടഞ്ഞു’ – ഉത്തപ്പ പറഞ്ഞു.

മുന്നോട്ടുള്ള ജീവിതം കഠിനമായതോടെയാണ് ഡയറി എഴുതുന്ന ശീലത്തിലേക്ക് കടന്നതായി ഉത്തപ്പ വെളിപ്പെടുത്തി. സ്വയം മനസ്സിലാക്കാനായിരുന്നു ശ്രമം. ഇതിന് വിദഗ്ധരായ വ്യക്തികളുടെ സഹായവും തേടി. അക്കാലത്ത് നെറ്റ്സിൽ എത്ര കഠിനമായി പരിശീലിച്ചാലും റൺസ് നേടാൻ കഴിഞ്ഞിരുന്നില്ലെന്നും ഉത്തപ്പ ഓർത്തെടുത്തു. ഫോം വീണ്ടെടുക്കാൻ മണിക്കൂറുകളോളം ഞാൻ നെറ്റ്സിൽ പരിശീലിച്ചിരുന്നു. പക്ഷേ, ഗുണമുണ്ടായില്ല. എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ എന്റെ തന്നെ ചില ഭാഗങ്ങൾ വിസമ്മതിച്ചുകൊണ്ടിരുന്നു. ചില സമയത്ത് പ്രശ്നങ്ങളുള്ളതായി സ്വയം അംഗീകരിക്കാൻ നമുക്കു കഴിയാറില്ല. ഇത്തരം ഘട്ടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നതാണ് വസ്തുത’ – ഉത്തപ്പ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Have battled suicidal thoughts, depression: Robin Uthappa opens up on life and cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com