ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ കളിക്കളങ്ങൾ തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ, ഇടവേളയ്ക്കിടെ നഷ്ടമായ മത്സരങ്ങളും പരമ്പരകളും എങ്ങനെ നടത്താം എന്ന ചിന്തയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ. കൂടുതൽ മത്സരങ്ങൾ കളിച്ചും ഒരേ സമയത്ത് രണ്ട് ടീമിനെ അണിനിരത്തി കളിച്ചുമെല്ലാം നഷ്ടം നികത്താന്‍ ശ്രമങ്ങളുണ്ട്. ഒരു സമയത്ത് രണ്ട് ടീമിനെ അണിനിരത്തി രണ്ട് വ്യത്യസ്ത പരമ്പരകൾ കളിക്കുന്ന കാര്യം ബിസിസിഐയും ഗൗരവത്തോടെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഒരേ സമയം ടെസ്റ്റ്, ട്വന്റി20 പരമ്പരകള്‍ കളിക്കുന്ന കാര്യമാണ് പരിഗണനയിൽ.

അങ്ങനെയെങ്കിൽ എങ്ങനെയാകും ഇന്ത്യൻ ടീമിന്റെ രൂപീകരണം? ഒരേസമയം ടെസ്റ്റും ട്വന്റി20യും കളിക്കേണ്ടി വന്നാൽ കൂടുതൽ താരങ്ങൾക്ക് കളത്തിലിറങ്ങാൻ അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. നിലവിൽ ദേശീയ ടീമിൽ അവസരം കാത്തിരിക്കുന്ന താരങ്ങൾക്കും കളത്തിലിറങ്ങാം. ഒരേസമയം രണ്ടു ടീമുകളെന്ന ആശയം യാഥാർഥ്യമായാൽ ഇന്ത്യയുടെ ടെസ്റ്റ്, ട്വന്റി20 ടീമുകളിൽ ആരൊക്കെ ഇടംപിടിക്കും? പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ നടത്തിയ അത്തരമൊരു ടീം തിരഞ്ഞെടുപ്പാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാ വിഷയം. ഒരേസമയം ടെസ്റ്റും ട്വന്റി20യും കളിക്കേണ്ടി വന്നാൽ ഭോഗ്‍ലെയുടെ അഭിപ്രായത്തിൽ ടെസ്റ്റ് ടീമിനെ വിരാട് കോലിയും ഏകദിന ടീമിനെ രോഹിത് ശർമയും നയിക്കും.

ഭോഗ്‌ലെ തിരഞ്ഞെടുത്ത ടെസ്റ്റ് ടീമിതാ:

മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ (ഇവർക്കു പുറമെ ശുഭ്മാൻ ഗിൽ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരുടെ പേരുകളും ഭോഗ്‍ലെ നിർദ്ദേശിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ പരിഗണിച്ച് 15–ാമനായ പേസ് ബോളർ നവ്ദീപ് സെയ്നിയുമുണ്ട്).

ഇനി ഭോഗ്‌ലെയുടെ ട്വന്റി20 ടീം:

രോഹിത് ശർമ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര (ഇവർക്കൊപ്പം ശിഖർ ധവാൻ, ദിനേഷ് കാർത്തിക് വാഷിങ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഭോഗ്‍ലെ ടീമിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്).

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽവച്ചു നടന്ന ഏകദിന ലോകകപ്പിനുശേഷം ദേശീയ ടീം ജഴ്സിയണിഞ്ഞിട്ടില്ലാത്ത മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ഭോഗ്ലെ തന്റെ ടീമുകളിലേക്കു പരിഗണിച്ചിട്ടില്ല. കളി തുടരുമോ എന്ന കാര്യത്തിൽ ധോണി മനസ്സു തുറക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് അറിയാത്തതുകൊണ്ടുമാണ് ധോണിയെ ഒഴിവാക്കുന്നതെന്ന് ഭോഗ്‍ലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ട്വന്റി20 ടീമിലേക്കും പരിഗണിക്കാവുന്നവർ കോലി, ജഡേജ എന്നിവരും ട്വന്റി20 ടീമിൽനിന്ന് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാവുന്നവർ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവരാണെന്നും ഭോഗ്‍ലെ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി താരങ്ങളിൽ ഒരാളായി മുൻ താരങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടുന്ന മലയാളി താരം സഞ്ജു സാംസണിനെ ഭോഗ്‍ലെ തഴഞ്ഞത് ശ്രദ്ധേയമായി. ടെസ്റ്റ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തത് സ്വാഭാവികമാണെങ്കിലും ട്വന്റി20 ടീമിലും ഉൾപ്പെടുത്താതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായി. ട്വന്റി20 ടീമിലേക്ക് പരിഗണിക്കപ്പെടാമെങ്കിലും താൻ ഒഴിവാക്കിയ ഒരുപിടി താരങ്ങളുടെ കൂട്ടത്തിൽ ഭോഗ്‍ലെ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമിനെ അപേക്ഷിച്ച് ട്വന്റി20 ടീമിലേക്ക് കൂടുതൽ താരങ്ങളെ ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്വന്റി20 ടീമിലേക്ക് സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, കൃഷ്ണപ്പ ഗൗതം, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, പ്രാസിദ് കൃഷ്ണ, രാഹുൽ ചാഹർ, ശ്രേയസ് ഗോപാൽ, റിയാൻ പരാഗ്, ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരങ്ങളായ കേദാർ ജാദവ്, അമ്പാട്ടി റായുഡു തുടങ്ങിയവർക്കും സാധ്യതയുണ്ടെന്നാണ് ആമുഖമായി അദ്ദേഹം കുറിച്ചത്. ഒരേസമയം രണ്ടു പരമ്പരകൾക്കുള്ള സാധ്യതകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ കുറവാണെങ്കിലും അങ്ങനെ സംഭവിച്ചാൽ തിരഞ്ഞെടുക്കാൻ രണ്ടു ടീമിതാ എന്ന വാചകത്തോടെയാണ് ഭോഗ്‍ലെ ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്.

English Summary: Harsha Bhogle picks India’s Test and T20I teams to play on the same day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com