ADVERTISEMENT

ലണ്ടൻ∙ ഫോമിലായിക്കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണറായ രോഹിത് ശർമയെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ രോഹിത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലി കൂടി ഫോമിലായാലോ? ഈ കൂട്ടുകെട്ടു പിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്തരമൊരു വിഷമസന്ധിയിൽ ഈ കൂട്ടുകെട്ടു പൊളിക്കാൻ വഴിതേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അംപയറിനെ സമീപിച്ചതായി വെളിപ്പെടുത്തൽ. ഒരു ഇന്ത്യ–ഓസ്ട്രേലിയ മത്സരത്തിനിടെ കോലി–രോഹിത്ത് കൂട്ടുകെട്ടു പൊളിക്കാൻ ‘ഐഡിയ’ തേടി ഫിഞ്ച് സമീപിച്ച വിവരം ഇംഗ്ലിഷ് അംപയർ മൈക്കൽ ഗഫാണ് വെളിപ്പെടുത്തിയത്.

വിസ്ഡൻ ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് ഗഫിന്റെ വെളിപ്പെടുത്തൽ. 2019, 2020ലെ വർഷങ്ങളിലെ ഇന്ത്യ–ഓസ്ട്രേലിയ പരമ്പരകളിൽ ഉൾപ്പെടെ ഇതുവരെ 62 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഐസിസി അംപയറാണ് മൈക്കൽ ഗഫ്.

‘ഇന്ത്യയും ഓസ്ട്രേലിയയിലും തമ്മിൽ നടന്ന ഒരു മത്സരം എനിക്ക് ഓർമയുണ്ട്. അന്ന് വിരാട് കോലിയും രോഹിത് ശർമയും ചേർന്ന് തകർത്തടിച്ച് വലിയ കൂട്ടുകെട്ടിലേക്കു നീങ്ങുകയാണ്. സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്ന എന്റെ തൊട്ടടുത്താണ് ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡ് ചെയ്തിരുന്നത്. ഈ രണ്ട് ഇതിഹാസ താരങ്ങളുടെ ബാറ്റിങ് വീക്ഷിക്കുന്നത് എത്രയോ അവിശ്വസനീയമാണെന്ന് ഫിഞ്ച് എന്നോട് പറഞ്ഞു’ – ഗഫ് വിശദീകരിച്ചു.

‘അടുത്തതായി, ഇവർക്കെതിരെ എങ്ങനെയാണ് ബോൾ ചെയ്യേണ്ടതെന്നായിരുന്നു ഫിഞ്ചിന്റെ ചോദ്യം. ഞാൻ അദ്ദേഹത്തെ നോക്കിയിട്ട് പറഞ്ഞു: എനിക്ക് ഇവിടെ ആവശ്യത്തിലധികം ജോലിയുണ്ട്. താങ്കളുടെ ജോലി താങ്കൾ തന്നെ ചെയ്യുക’ – ഗഫ് വെളിപ്പെടുത്തി.

മത്സരം ഏതാണെന്ന് ഗഫ് വ്യക്തമാക്കിയില്ലെങ്കിലും ഈ വർഷം ജനുവരിയിൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനമാകാനാണ് സാധ്യത. അന്ന് ഓസ്ട്രേലിയ ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ കോലിയും രോഹിത്തും സെഞ്ചുറി കൂട്ടുകെട്ടു തീർത്തിരുന്നു. അന്ന് സെഞ്ചുറി നേടിയ രോഹിത് 119 റൺസും കോലി 89 റൺസുമാണ് നേടിയത്. ഇരുവരും ചേർന്ന് 137 റൺസ് കൂട്ടിച്ചേർത്തതിന്റെ മികവിൽ ഇന്ത്യ ഏഴു വിക്കറ്റ് വിജയത്തോടെ പരമ്പര 2–1ന് സ്വന്തമാക്കുകയും ചെയ്തു.

English Summary: When Finch sought advice from umpire Gough to break Kohli-Rohit stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com