ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ജോലിയെ പുനർനിർവചിച്ചവരിൽ പ്രമുഖർ ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റും ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ നായകനുമായ മഹേന്ദ്രസിങ് ധോണിയുമാണെന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമ്മർദ്ദ ഘട്ടങ്ങളിൽപ്പോലും ശാന്തത കൈവിടാത്ത ധോണിയുടെ ശൈലി തന്റെ കരിയറിലും പകർത്താനാണ് ശ്രമമെന്നും സ‍ഞ്ജു വെളിപ്പെടുത്തി.

‘ഇന്നത്തെ കാലത്ത് എല്ലാ ടീമുകളിലെയും വിക്കറ്റ് കീപ്പർമാർ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ കൂടിയാണ്. ലോകത്തെ വിവിധ ടീമുകളുടെ കാര്യമെടുത്തു നോക്കൂ; എല്ലാ വിക്കറ്റ് കീപ്പർമാരും തന്നെ മികച്ച ബാറ്റ്സ്മാൻമാരുമാണ്. ടോപ് ഓർഡറിൽ ബാറ്റിങ്ങിന് ഇറങ്ങി വിക്കറ്റ് കീപ്പർമാരെ മികച്ച ബാറ്റ്സ്മാൻമാർ കൂടിയാക്കി മാറ്റിയത് ഓസീസ് താരം ഗിൽക്രിസ്റ്റാണ്. ഇന്ത്യൻ ടീമിൽ ഇതേ ജോലി മധ്യനിരയിൽ ചെയ്ത താരമാണ് ധോണി’ – സഞ്ജു ചൂണ്ടിക്കാട്ടി.

‘ഇന്നത്തെ കാലത്ത് വിക്കറ്റ് കീപ്പർമാർ മികച്ച മുൻനിര ബാറ്റ്സ്മാൻമാരോ മധ്യനിര ബാറ്റ്സ്മാൻമാരോ ആകണമെന്നത് നിർബന്ധമാണ്. അങ്ങനെ വന്നാൽ ടീമിൽ ഒരു അധിക ബോളറെയോ ഓൾറൗണ്ടറെയോ ഉൾപ്പെടുത്താനാകുമല്ലോ’ – സഞ്ജു പറഞ്ഞു. ബാറ്റിങ്ങിന്റെ കാര്യത്തിൽ ധോണിയുടെ ശാന്തതയും ലക്ഷ്യബോധവും തന്റെ കളിയിലേക്കും പകർത്താനുള്ള ശ്രമത്തേക്കുറിച്ചും സഞ്ജു മനസ്സു തുറന്നു:

‘സമ്മർദ്ദ ഘട്ടങ്ങളിൽ ധോണി പ്രകടിപ്പിക്കാറുള്ള ശാന്തതയും ലക്ഷ്യബോധവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ കളിയിലും ഈ ഗുണങ്ങൾ പകർത്താൻ ശ്രമിക്കുന്നയാളാണ് ഞാൻ. ബാറ്റിങ്ങിൽ പരമാവധി ശാന്തത പാലിക്കാനും ‘ഫോക്കസ്’ കൈവിടാതിരിക്കാനുമാണ് ശ്രദ്ധ’ – ഇരുപത്തഞ്ചുകാരനായ താരം വെളിപ്പെടുത്തി.

English Summary: MS Dhoni's calmness in tough situations has influenced me: Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com