ADVERTISEMENT

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവിലിയനിലെ സാധനങ്ങൾ എടുത്തുകളഞ്ഞെന്നും അതു വിവാദമാക്കുന്നില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സെക്രട്ടറി ആയിരിക്കെ 2018 മാർച്ച് 20നു ജയേഷ് ജോർജ് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. 2017ൽ അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങൾക്കായി സച്ചിൻ പവിലിയനിലെ സാധനങ്ങൾ എടുത്തു മാറ്റണമെന്നു സ്റ്റേഡിയം ഉടമകളായ ജിസിഡിഎ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ തങ്ങൾക്കു പങ്കില്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു.

ലോകകപ്പ് വരുന്ന വേളയിലും 2018ലും ജയേഷ് ജോർജ് സ്വീകരിച്ച നിലപാടിനു വിരുദ്ധമാണു കെസിഎ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. പവിലിയനിലെ സാധനങ്ങൾ നഷ്ടമായതിനെക്കുറിച്ചു ബ്ലാസ്റ്റേഴ്സ് മറുപടി നൽകിയില്ലെങ്കിൽ നിയമനടപടിക്ക് ഒരുങ്ങുമെന്നു കഴിഞ്ഞ ദിവസം കെസിഎ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, പവിലിയനിലെ സാധനങ്ങൾ എടുത്തു മാറ്റിയ സമയത്തു ബ്ലാസ്റ്റേഴ്സിനു സ്റ്റേഡിയത്തിൽ സാന്നിധ്യമോ അവകാശമോ ഉണ്ടായിരുന്നില്ല.

ചില വസ്തുതകൾ:

∙ 2016 ഡിസംബർ 18: ഐഎസ്എൽ 3–ാം സീസൺ ഫൈനൽ കൊച്ചിയിൽ.

∙ 2017 ഡിസംബർ അവസാനവാരം: സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് തിരികെ നൽകുന്നു.

∙ 2017 ജനുവരി: അണ്ടർ 17 ലോകകപ്പിനായി പ്രാദേശിക സംഘാടക സമിതി (എൽഒസി) രൂപീകരിക്കുന്നു. ലോകകപ്പിനുള്ള ജോലികൾ ആരംഭിക്കുന്നു.

sachin-pavilion-inside
2017 മാർച്ചിൽ അണ്ടർ 17 ലോകകപ്പിനുള്ള പ്രാദേശിക സംഘാടക സമിതി (എൽഒസി) സച്ചിൻ പവിലിയനുള്ളിൽ പ്രവർത്തനം തുടങ്ങിയപ്പോൾ (ഫയൽ ചിത്രം).

∙ 2017 ഫെബ്രുവരി: ഫിഫ

സംഘത്തിന്റെ ആദ്യ സന്ദർശനം

∙ 2017 മാർച്ച്: ഫിഫ സംഘത്തിന്റെ 2–ാം സന്ദർശനം.

∙ 2017 മാർച്ച്: സച്ചിൻ പവിലിയൻ ഉൾപ്പെടെയുള്ള മേഖലകൾ ഒഴിഞ്ഞുതരണമെന്നു ജിസിഡിഎയുടെ നിർദേശം. എൽഒസി ഓഫിസ് തുടങ്ങാനാണെന്നും വ്യക്തമാക്കിയിരുന്നു.

∙ 2017 മാർച്ച്: സാധനങ്ങൾ എടുത്തു മാറ്റിയശേഷം പ്രാദേശിക സംഘാടക സമിതി ഓഫിസ് സച്ചിൻ പവിലിയനുള്ളിൽ പ്രവർത്തനം തുടങ്ങുന്നു.

‌∙ കണ്ടവരുണ്ടോ

കേരള ബ്ലാസ്റ്റേഴ്സ് 2017 മാർച്ചിൽ രംഗത്തില്ല. അണ്ടർ 17 ലോകകപ്പിന്റെ പ്രാദേശിക സമിതിയാണോ (എൽഒസി) കെസിഎയാണോ എടുത്തു മാറ്റിയത്? സാധനങ്ങൾ എടുത്തു മാറ്റിയപ്പോഴോ എൽഒസി ഓഫിസ് തുറന്നു ജീവനക്കാർ ജോലി തുടങ്ങിയപ്പോഴോ ചെറുത്തുനിൽപോ ഒച്ചപ്പാടോ ഉണ്ടായില്ലെന്ന് അന്ന് എൽഒസി ദൗത്യത്തിൽ ഉൾപ്പെട്ടവർ ഓർമിക്കുന്നു.

എൽഒസി പ്രവർത്തനം തുടങ്ങിയപ്പോഴും പവിലിയനിൽ സച്ചിന്റെ ബാല്യകാലം ഓ‍ർമിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. പിന്നീടുള്ള ഐഎസ്എൽ സീസണുകളിൽ വിഐപി പവിലിയനാക്കി മാറ്റിയപ്പോൾ ബ്ലാസ്റ്റേഴ്സും അവ സൂക്ഷിച്ചു. പക്ഷേ, ബാറ്റുകളും സച്ചിന്റെ കുപ്പായവും ഉൾപ്പെടെയുള്ള സ്മരണികകളാണു കാണാതായത്.

∙ ചോദ്യങ്ങൾ ബാക്കി

സ്മരണികകൾ സച്ചിൻ സമ്മാനിച്ചതു കെസിഎയ്ക്കാണ്. സൂക്ഷിപ്പ് അവകാശവും അവർക്കുതന്നെ. അവരുടെ അനുമതി കൂടാതെ എടുത്തു മാറ്റിയെങ്കിൽ, മാറ്റിയവ കാണാതായെങ്കിൽ അതു കടന്നുകയറ്റവും കവർച്ചയുമാണ്. എങ്കിൽ, എന്തുകൊണ്ടു പൊലീസിൽ പരാതിപ്പെട്ടില്ല? 2018ൽ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ വിഡിയോ അഭിമുഖത്തിൽ അന്നത്തെ കെസിഎ സെക്രട്ടറി ജയേഷ് ജോർജ്, ‘അതു വിവാദമാക്കുന്നില്ല’ എന്നു വ്യക്തമാക്കി. സച്ചിൻ തെൻഡുൽക്കർ ഒപ്പുവച്ച അമൂല്യ സ്മരണികകൾ കാണാതായെങ്കിൽ കണ്ടെത്തേണ്ട ബാധ്യത കെസിഎയ്ക്ക് ഇല്ലേ? 3 വർഷം കാത്തിരുന്നത് എന്തിന്? ചോദ്യങ്ങൾ ബാക്കിയാണ്. സച്ചിന്റെ പേരിൽ പവിലിയൻ എന്ന ആശയം മുന്നോട്ടുവച്ചതു ‘മലയാള മനോരമ’ ആയിരുന്നു.

∙ അന്നു പറഞ്ഞത് ഇങ്ങനെ

സച്ചിൻ പവിലിയനെക്കുറിച്ചു ജയേഷ് ജോർജ് 2018 മാർച്ചിൽ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പ്രസക്ത വാചകങ്ങൾ: ‘കെസിഎ 10–12 ലക്ഷം രൂപ മുടക്കി അദ്ദേഹത്തെ (സച്ചിൻ തെൻഡുൽക്കർ) ആദരിക്കാനായി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ പഴയ മെമ്മറീസും ഫോട്ടോസും സെഞ്ചുറീസും ബാറ്റുമൊക്കെ വച്ചിട്ട്. അദ്ദേഹം ഒപ്പിട്ട ഷർട്ട്... ധോണി വന്ന് ഉദ്ഘാടനം ചെയ്തു.

തെൻഡുൽക്കർ ഒപ്പിട്ട ബാറ്റൊക്കെ ഇവിടെയുണ്ട്. അതൊക്കെ എടുത്തുകളഞ്ഞു. ഞങ്ങൾ പ്രതികരിച്ചോ? ഞങ്ങളതൊരു വിവാദമാക്കിയില്ല. കാരണം നല്ലൊരു മാച്ച് നടക്കട്ടെ, വേൾഡ് കപ്പ് വരട്ടെ, കുട്ടികൾ കാണട്ടെ, കളിക്കട്ടെ. ഞങ്ങൾക്കു വിവാദങ്ങളില്ല. ഇപ്പോഴുള്ള ‘ലെറ്റ്സ് ഫുട്ബോൾ’ എന്നതുതന്നെയാണു ഞങ്ങൾക്കും ആഗ്രഹം. ക്രിക്കറ്റിനൊപ്പം ഫുട്ബോളും വേണം. ഒരു സ്പോർട്സിനു വേറൊരു സ്പോർട്സിനെ നശിപ്പിക്കേണ്ട കാര്യമില്ല. ഞങ്ങളും ഫുട്ബോളിന് അനുകൂലമായിത്തന്നെയാണ്.’

∙ സ്റ്റേഡിയത്തിന്റെ ഉടമകളല്ല ബ്ലാസ്റ്റേഴ്സ്; സംരക്ഷകരുമല്ല. 3–ാം സീസണിനുശേഷം കെഎഫ്എയ്ക്കാണു സ്റ്റേഡിയം കൈമാറിയത്. അണ്ടർ 17 ലോകകപ്പിനുവേണ്ടിയുള്ള മാറ്റങ്ങളിൽ ഞങ്ങൾക്കു പങ്കില്ല. സാധനങ്ങൾ കാണാതായെന്നു പരാതിയുണ്ടെങ്കിൽ ജിസിഡിഎയുമായി ചർച്ച ചെയ്യണം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണു കൊച്ചി. അങ്ങനെ തുടരുകയും ചെയ്യും. കേരളത്തിലെ ഫുട്ബോൾ വികസനത്തിലാണു ഞങ്ങളുടെ ശ്രദ്ധ.– നിഖിൽ ഭരദ്വാജ്, ബ്ലാസ്റ്റേഴ്സ് ടീം ഉടമ.

‘സ്റ്റേഡിയം വിട്ടുകൊടുത്തു; പവിലിയൻ നശിപ്പിച്ചു’: ജയേഷ് ജോർജ്

‘‘ഫിഫ അണ്ടർ 17 ലോകകപ്പിനായി സ്റ്റേഡിയം വിട്ടുകൊടുത്തപ്പോൾ സച്ചിൻ പവിലിയനിലെ അമൂല്യമായ വസ്തുക്കളും ഫോട്ടോകളുമെല്ലാം താൽക്കാലികമായി മാറ്റിയിരുന്നു. ലോകകപ്പ് കഴിഞ്ഞു പവിലിയൻ പഴയ നിലയിൽ സജ്ജമാക്കാവുന്ന നിലയിലായിരുന്നു. അതുകൊണ്ട് അന്നതു വിവാദമാക്കിയില്ല.

എന്നാൽ, ജിസിഡിഎയിൽ നിന്നു പാട്ടത്തിനെടുത്തിരുന്ന കെസിഎയെ ഒഴിവാക്കി സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായി വിട്ടുകൊടുത്തതോടെ അതിനു കഴിയാതെ പോയി. സച്ചിൻ പവിലിയൻ പൂർണമായി നശിപ്പിച്ച് അതിനെ മൂന്നായി തിരിച്ച് കോർപറേറ്റ് ബോക്സ് ആക്കി മാറ്റിയത് ബ്ലാസ്റ്റേഴ്സ് ആണ്. സച്ചിന്റെ ചിത്രം ഉൾപ്പെടുന്ന വാൾപേപ്പറുകൾ നീക്കം ചെയ്ത് ബ്ലാസ്റ്റേഴ്സ് അവരുടെ ബ്രാൻഡിങ് വാൾ പേപ്പർ ഒട്ടിച്ചു. ഇതാണു കെസിഎ ചോദ്യം ചെയ്യുന്നത്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ നടക്കണമെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്..’’

-(ബിസിസിഐ ജോയിന്റ് സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com