ക്രിക്കറ്റിൽ വീണ്ടും കോവിഡ്; ബംഗ്ലദേശ് താരം മൊർത്താസയ്ക്കും രോഗം സ്ഥിരീകരിച്ചു
Mail This Article
ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബംഗ്ലദേശിന്റെ മുൻ നായകൻ കൂടിയായ മൊർത്താസ, പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ താരമാണ്. ക്രിക്കറ്റിൽ സജീവമായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച മൊർത്താസ നിലവിൽ ബംഗ്ലദേശിലെ എംപിയാണ്. രണ്ടു ദിവസമായി സുഖമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ സ്വന്തം വസതിയിൽത്തന്നെ ഐസലേഷനിലാണ് താരം.
‘രണ്ടു ദിവസമായി കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു മഷ്റഫെ മൊർത്താസ. തുടർന്ന് വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണെന്ന് ഇന്നാണ് അറിഞ്ഞത്. ധാക്കയിലെ വീട്ടിൽ ഐസലേഷനിലാണ് അദ്ദേഹം. എല്ലാവരുടെയും പ്രാർഥനകളിൽ മൊർത്താസയേക്കൂടി ഓർക്കാൻ അപേക്ഷ’ – മഷ്റഫെയുടെ സഹോദരൻ മൊർസാലിൻ ബിൻ മൊർത്താസ ബംഗ്ലദേശ് വാർത്താ ഏജൻസിയോട് പറഞ്ഞു.
മൊർത്താസയുടെ കുടുംബത്തിൽ ചിലർക്ക് മുൻപുതന്നെ കോവിഡ് സ്ഥിരീകരിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബംഗ്ലദേശിലെ എംപി കൂടിയായ മൊർത്താസ.
ഇദ്ദേഹത്തിനു പുറമെ ബംഗ്ലദേശ് ഏകദിന ടീം നായകനായ തമിം ഇക്ബാലിന്റെ മൂത്ത സഹോദരനും മുൻ ബംഗ്ലദേശ് താരവുമായ നഫീസ് ഇക്ബാലിനും കോവിഡ് സ്ഥിരീകരിച്ചു. ചിറ്റഗോങ്ങിലെ വസതിയിൽ സെൽഫ് ഐസലേഷനിൽ കഴിയുന്ന നഫീസ് ഇക്ബാൽ തന്നെയാണ് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലദേശിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
English Summary: Mashrafe Mortaza tests positive for COVID-19