ADVERTISEMENT

ന്യൂഡൽഹി∙ നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ലോകവ്യാപകമായി പ്രചാരണം നടക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ മകൻ സൊരാവറിനെ നിറവുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയ ആരാധകനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഭാര്യ അയേഷ ധവാൻ. അയേഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മകനൊപ്പമുള്ള ചിത്രത്തിനാണ് ആരാധകരിൽ ഒരാൾ നിറവുമായി ബന്ധപ്പെടുത്തി കമന്റിട്ടത്. ഇതിനു പിന്നാലെ ആ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് രൂക്ഷ വിമർശനവുമായി അയേഷ രംഗത്തെത്തിയത്. ആരാധകൻ കമന്റ് നീക്കിയതോടെ അയേഷ അതിന്റെ സ്ക്രീൻഷോട്ട് വച്ചുള്ള പോസ്റ്റും ഡിലീറ്റ് ചെയ്തു.

‘സൊരാവർ മകൻ, നീ കറുത്തവനാണ്, കറുത്തവനായിത്തന്നെ തുടരും’ എന്നായിരുന്നു ആരാധകന്റെ കമന്റ്. മകനെതിരായ നിറത്തിന്റെ പേരിലുള്ള പരാമർശം അയേഷയ്ക്ക് ഇഷ്ടമായില്ല. ഇതോടെയാണ് പ്രതികരണവുമായി അവർ രംഗത്തെത്തിയത്. നിറത്തെക്കുറിച്ച് ഇവിടെ ചില ആളുകൾക്ക് എന്തിനാണ് ഇത്രമാത്രം ആകുലത എന്നായിരുന്നു അയേഷയുടെ ചോദ്യം.

‘ആളുകൾ തൊലിയുടെ നിറം ഇത്രമാത്രം ഗൗരവത്തോടെ കാണുന്നത് എന്നെ അതിശയിപ്പിക്കുന്നു. ഒരു മനുഷ്യൻ കറുത്തവനോ വെളുത്തവനോ, ബ്രൗൺ, മഞ്ഞ നിറമുള്ളവനോ ആയതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാകുക? ഈ നാട്ടിൽ യുക്തിപരമായും ജീവശാസ്ത്രപരമായും ആളുകളുടെ സ്വാഭാവിക നിറം ബ്രൗൺ ആണെന്നിരിക്കെ, ഇന്ത്യക്കാരിൽ ചിലർക്ക് ആ നിറത്തോടുള്ള താൽപര്യക്കുറവ് എന്നെ അദ്ഭുതപ്പെടുത്തുന്നു’ – അയേഷ കുറിച്ചു.

‘ഒരാൾ സ്വന്തം വ്യക്തിത്വത്തെ തള്ളിപ്പറയുന്നതിനു തുല്യമാണിത്. സത്യമായ ഒന്നിനെ എത്രത്തോളം നിങ്ങൾ നിഷേധിക്കുന്നുവോ അത്രമാത്രം അതു നിങ്ങളെ വേദനിപ്പിച്ചുകൊണ്ടിരിക്കും’ – അയേഷ കുറിച്ചു. എന്നാൽ, നിറവുമായി ബന്ധപ്പെടുത്തി കമന്റിട്ട ആരാധകൻ അതു പിൻവലിച്ചതിനു പിന്നാലെ അയേഷയും തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

English Summary: Shikhar Dhawan's Wife Aesha Slams Fan For Shamelessly Calling Son Zoravar 'black'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com