ADVERTISEMENT

ന്യൂഡൽഹി∙ വനിത ക്രിക്കറ്റിനെ ജനപ്രിയമാക്കാൻ വേണ്ടത് പുതിയ വിപണന രീതികളും നിക്ഷേപവുമാണ് അല്ലാതെ നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത നവീകരണങ്ങളല്ലെന്നു ശിഖ പാണ്ഡേ. മത്സരത്തെ ജനപ്രിയമാക്കാൻ നിയമങ്ങളിൽ വെള്ള പൂശുന്നത് ശരിയല്ലെന്നും ശിഖ അഭിപ്രായപ്പെട്ടു. ചെറിയ പന്തുകൾ ഉപയോഗിച്ചതു കൊണ്ടോ പിച്ചുകളുടെ നീളം കുറച്ചതു കൊണ്ടോ വനിതാ ക്രിക്കറ്റിനെ കൂടുതൽ ആകർഷകമാക്കാമെന്നാണ് ഐസിസി ചിന്തിക്കുന്നതെങ്കിൽ അത് ശരിയല്ലെന്നും പാണ്ഡേ അഭിപ്രായപ്പെട്ടു. ഝുലാൻ ഗോസാമിക്കു ശേഷം ഇന്ത്യ കണ്ട് മികച്ച ബോളർമാരിൽ ഒരാളാണ് ശിഖ പാണ്ഡേ. 

വനിതാ ക്രിക്കറ്റിനെ നവീകരിക്കാനുള്ള വഴികൾ തേടി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിച്ച വെബിനാറിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈനും ഇന്ത്യൻ താരം ജമീമ റോഡ്രിഗസും മുന്നോട്ടുവച്ച അഭിപ്രായങ്ങൾക്കു തന്റെ ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു ശിഖ. പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് ഉപയോഗിക്കുന്ന പന്തിന്റെ വലിപ്പം കുറയ്ക്കാനാണ് ന്യൂസിലൻഡ് താരം സോഫി നിർദേശിച്ചത്. പിച്ചിന്റെ നീളം കുറച്ച് മത്സരങ്ങൾ നടത്തുന്നത് പരീക്ഷിക്കണമെന്നാണ് ജമീമ അഭിപ്രായപ്പെട്ടത്. 

‘വനിതാ ക്രിക്കറ്റിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള നിരവധി ആഭിപ്രായങ്ങൾ കേൾക്കാനിടയായി. അതിൽ മിക്കതും എനിക്ക് വളരെ നല്ലതായി തോന്നി. എന്നാൽ ഒളിമ്പിക് മത്സരത്തിൽ ഒരു പുരുഷ സ്പ്രിന്റർ 100 മീറ്റർ ഓടുമ്പോൾ അതേ മത്സരത്തിൽ വനിതാ സിപ്രിന്റർ 80 മീറ്റർ മാത്രം ഓടിയാൽ വിജയിക്കില്ല. അതിനാൽ തന്നെ എന്തു കാരണത്താലായാലും പിച്ചിന്റെ നീളം കുറയ്ക്കണമെന്നു പറയുന്നതിനെ അംഗീകരിക്കാനാകില്ല’– ശിഖ കുറിച്ചു.

അതുപോലെ പന്ത് അധികം ദൂരം അടിക്കാൻ കഴിയാത്തതിനാലാണ് പന്തിന്റെ വലിപ്പം കുറയ്ക്കാൻ പറഞ്ഞതെന്ന വാദത്തെയും ശിഖ എതിർത്തു. ‘ദയവു ചെയ്ത് നിങ്ങൾ ബൗണ്ടറികളെ ഇനിയും അകത്തേക്കു കൊണ്ടുവരരുത്. സമീപകാലത്തെ ഞങ്ങളുടെ പവർ ഹിറ്റിങ് നിങ്ങളെ അത്ഭുതപ്പെട്ടിട്ടുള്ളതാണ്. ഇത് ഒരു തുടക്കം മാത്രമാണ്. ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ദയവായി കാത്തിരിക്കൂ, നമുക്കു വളർന്നു വരുന്ന നല്ല പ്രഗത്ഭരായ കളിക്കാരുണ്ട്– ശിഖ പറഞ്ഞു.

നിയമങ്ങളിൽ വെള്ള പൂശികയല്ല മറിച്ച് വനിതാ ക്രിക്കറ്റിനെ ജനപ്രിയമാക്കാൻ പുതിയ വിപണന തന്ത്രങ്ങളാണ് ആവശ്യമെന്നും ശിഖ അഭിപ്രായപ്പെട്ടു. കായിക ഇനത്തെ നന്നായി മാർക്കറ്റ് ചെയ്യുന്നതിലൂടെയും വളർച്ച ഉണ്ടാകും. അതിനു നിയമങ്ങളിൽ ചായം പൂശുകയല്ല വേണ്ടത്. എന്തുകൊണ്ടാണ് ഡിആർഎസ്, സിൻകോ, ഹോട്സ്പോട്ട് തുടങ്ങിയ സാങ്കേതികതകളും ലോകത്തെവിടെ മത്സരം നടന്നാലും അതിന്റെ തത്സമയ സംപ്രേക്ഷണവും നൽകാൻ ശ്രമിക്കാത്തത്. താഴേത്തട്ടിൽ നിന്നു തന്നെ അടിസ്ഥാന നിക്ഷേപമാണ് ആവശ്യമെന്നും ശിഖ പറഞ്ഞു.

വനിതാ ക്രിക്കറ്റിനെ പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യരുതെന്നും രണ്ടും തമ്മിൽ വളെരയധികം വ്യത്യാസമുണ്ടെന്നും ശിഖ അഭിപ്രായപ്പെട്ടു. ‘നമ്മൾ ഇതിനെ മൊത്തത്തിൽ വ്യത്യസ്തമായ ഒരു കായിക ഇനമായി കാണേണ്ടതുണ്ട് ... 2020 മാർച്ച് 8 ന് നടന്ന മത്സരം 86,174 കാണികളും ദശലക്ഷത്തോളം പേർ ടെലിവിഷൻ സെറ്റുകളിൽ തത്സമയം കണ്ടു’, ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ഫെനലിനെ പരാമർശിച്ച് ശിഖ പറഞ്ഞു. അവിടെ അവർ ഞങ്ങളിൽ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടു, ഇവിടെ നിങ്ങളും അത് കാണുമെന്ന് പ്രതീക്ഷിക്കുന്നെന്നും ശിഖ പറഞ്ഞു. 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബോളർമാരിൽ ഒരാളായ ശിഖ വ്യോമസേനയിൽ ഫ്ലൈറ്റ് ലെഫ്നന്റ് ആണ്. 104 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 113 വിക്കറ്റാണ് ഈ മുപ്പത്തിയൊന്നുകാരി നേടിയത്. 

English Summary : Women's game needs investment, not 'dubious' innovations - Shikha Pandey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com