ADVERTISEMENT

കൊളംബോ∙ ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പ് ഫൈനൽ ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണത്തിന് കാര്യമായ തെളിവുകളൊന്നുമില്ലെന്നിരിക്കെ, പ്രിയ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അപമാനിക്കുന്നുവെന്ന് ആരോപിച്ച് ശ്രീലങ്കയിൽ പ്രതിഷേധം. 2011 ലോകകപ്പിൽ ശ്രീലങ്കൻ നായകനായിരുന്ന കുമാർ സംഗക്കാരയെയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയവർധനെയെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായുള്ള റിപ്പോർട്ടിനു പിന്നാലെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

1996ൽ ലോകകപ്പ് നേടിയ ലങ്കൻ ടീമിൽ അംഗവും 2011 ലോകകപ്പ് സമയത്ത് ചീഫ് സിലക്ടറുമായിരുന്ന അരവിന്ദ ഡിസിൽവയെ ആറു മണിക്കൂറിലധികം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെ 2011 ലോകകപ്പ് ടീമിൽ അംഗമായിരുന്ന ഓപ്പണർ ഉപുൽ തരംഗയെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇവർക്കു പിന്നാലെ ചോദ്യം ചെയ്യൽ സംഗക്കാരയും ജയവർധനെയും ഉൾപ്പെടെയുള്ള താരങ്ങളിലേക്കും നീണ്ടതോടെയാണ് ആരാധകർ കലാപക്കൊടി ഉയർത്തിയത്.

വ്യാഴാഴ്ചയ്ക്കു മുൻപ് നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന അന്വേഷണ സംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് രാവിലെ തന്നെ സംഗക്കാര കായിക മന്ത്രാലയത്തിലെ പൊലീസ് യൂണിറ്റിനു മുന്നിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറിലധികം നീണ്ടതോടെ താരത്തിന് പിന്തുണയുമായി ആരാധകർ മന്ത്രാലയത്തിന്റെ മുഖ്യ ഓഫിസിനു പുറത്ത് സംഘടിക്കുകയായിരുന്നു. 10 മണിക്കൂറിലധികം അന്വേഷണ സംഘം സംഗക്കാരയിൽനിന്ന് മൊഴിയെടുത്തതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയായ സമഗി ജന ബലവേഗയയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തെളിവുകളില്ലാത്ത വാതുവയ്പ്പ് ആരോപണത്തിന്റെ പേരിൽ സംഗക്കാര ഉൾപ്പെടെയുള്ള താരങ്ങളെ ചോദ്യം ചെയ്യലിനു വിളിപ്പിച്ച് അപമാനിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

സമഗി ജന ബലവേഗയയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ സജിത് പ്രേമദാസയും താരങ്ങളെ അപമാനിക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംഗക്കാര ഉൾപ്പെടെ ശ്രീലങ്കയുടെ 2011 ലോകകപ്പ് ഹീറോകളെ തുടർച്ചയായി അപമാനിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് സജിത് ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ നയം അപലപനീയമാണെന്നും സജിത് പ്രേമദാസ വ്യക്തമാക്കി.

2011ൽ ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിയ ആരോപണമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അനായാസം ജയിക്കേണ്ട ഫൈനൽ മത്സരം ‘ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വിറ്റു’ എന്ന് ആരോപണമുന്നയിച്ച അലുത്‌ഗമഗെ, കഴിഞ്ഞ ദിവസം പൊലീസിനു നൽകിയ മൊഴിയിൽ മയപ്പെട്ട നിലപാടാണു സ്വീകരിച്ചത്. ഒത്തുകളിയെന്നതു തന്റെ സംശയമാണെന്നും അതു തെളിയിക്കേണ്ടതു പൊലീസിന്റെ കടമയാണെന്നും അദ്ദേഹം തിരുത്തി.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ കാണാൻ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്കൊപ്പം അലുത്ഗമഗെയും എത്തിയിരുന്നു. മത്സരത്തിൽ 275 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും (91*) മികവിലാണു വിജയം നേടിയത്.

English Summary: Protests staged in Sri Lanka after Sangakkara, Jayawardene questioned over 2011 World Cup fixing allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com