ADVERTISEMENT

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം നിലച്ച കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിൽ ചാംപ്യമാരെ നിശ്ചയിച്ച അവസാന ബോളിലെ വിധി നിർണയമടക്കം നിതിൻ മേനോൻ എന്ന അംപയർ മനസിൽ പതിഞ്ഞ നിമിഷങ്ങൾ പലതാണ്. പേരു കൊണ്ടു കേരള ബന്ധം ഊഹിച്ചിട്ടും മലയാളി ഏറെയൊന്നും അറിയാത്ത നിതിൻ ഇപ്പോൾ ഐസിസി എലീറ്റ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ അംപയറായി ചരിത്രം കുറിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും മികച്ച 12 അംപയർമാരുടെ എലീറ്റ് ഗ്രൂപ്പിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരൻ.

ഇൻഡോറിൽ ജനിച്ചു വളർന്ന നിതിന്റേത് അംപയറിങ് കുടുംബമാണ്. അച്ഛൻ നരേന്ദ്ര മേനോൻ 4 രാജ്യാന്തര മത്സരങ്ങളടക്കം നിയന്ത്രിച്ചിട്ടുള്ള അംപയർ. അനുജൻ നിഖിൽ മേനോനും ബിസിസിഐ പാനൽ അംപയർ. പുതിയ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ നിതിൻ ‘മനോരമ’യോട് സംസാരിക്കുന്നു.

∙ കേരളത്തിൽ ഏറെയൊന്നും പരിചിതനല്ല നിതിൻ?

രണ്ടു തലമുറ മുന്നേ തന്നെ ഇൻഡോറിൽ സ്ഥിര താമസമാക്കിയ കുടുംബമാണു ഞങ്ങളുടേത്. അച്ഛന്റെ നാട് തൃശൂരാണ്. അമ്മ ഗീതയുടയുടേത് ആലുവയിലും. ആലുവയിൽ ബന്ധുക്കളൊക്കെയുണ്ട്. 2 വർഷം മുൻപും ഞാനവിടെ വന്നിരുന്നു. ഭാര്യ സംഗീതയും മലയാളിയാണ്. എനിക്കു മലയാളം വഴങ്ങില്ലെങ്കിലും നാട്ടിലെ കാര്യങ്ങളൊക്കെ വീട്ടിൽ സംസാരിക്കുന്നതു കൊണ്ട് അറിയാം.

∙ ഇന്ത്യൻ അംപയർമാരെ സംബന്ധിച്ച് അപൂർമായ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?

2016ൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തിയതു മുതൽ കണ്ട സ്വപ്നമാണിപ്പോൾ സഫലമാകുന്നത്. ഇന്ത്യയിൽ മികച്ച അംപയർമാരുണ്ട്. പക്ഷേ എലീറ്റ് പാനലിൽ 12 പേർക്കു മാത്രമാണ് ഒരു വർഷം സ്ഥാനം കിട്ടുക. അതുകൊണ്ടാവും ഏറെപ്പേർക്ക് ആ പട്ടികയിലെത്താനാവാത്തത്. പ്രായവും ഘടകമാണ്. ചെറിയ പ്രായത്തിൽ തന്നെ അംപയറിങ്ങിലേക്കു വന്നതിന്റെ ഗുണം എനിക്കു കിട്ടിയിട്ടുണ്ട്. പക്ഷേ മികവ് തന്നെയാണു പ്രധാനം. അതില്ലെങ്കിൽ പ്രായം കൊണ്ടു കാര്യമില്ല.

∙ അംപയറിങ്ങിലേക്കുള്ള വഴി?

കളിക്കാരനായാണു തുടക്കം.2005ൽ മധ്യപ്രദേശ് അണ്ടർ 23 ടീമിൽ എത്തുകയും ചെയ്തു. മിഡിൽ ഓർഡർ ബാറ്റ്സ്മാനായിരുന്നു. പക്ഷേ പ്രകടനം മികച്ചതായിരുന്നില്ല. അപ്പോഴാണ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐ അംപയർ തിരഞ്ഞെടുപ്പിനുള്ള പരീക്ഷ പ്രഖ്യാപിച്ചത്. ശ്രമിച്ചു നോക്കാൻ പറഞ്ഞത് അച്ഛനാണ്. അതു വിജയിച്ചതോടെ കളി അല്ലെങ്കിൽ അംപയറിങ് എന്ന തീരുമാനം വേണ്ടി വന്നു. 22-ാം വയസിൽ തന്നെ കളി ഉപേക്ഷിച്ച് അംപയറായി. രഞ്ജി ട്രോഫി അടക്കം അഭ്യന്തര മത്സരങ്ങളിലെ പരിചയമാണ് അംപയറെന്ന നിലയിൽ തുണയായത്. പിന്നീട് ഐപിഎല്ലിലേക്കും അവിടെ നിന്നു രാജ്യാന്തര മത്സരങ്ങളിലേക്കുമെത്തി. ആദ്യ രാജ്യാന്തര മത്സരം നിയന്ത്രിക്കാനിറങ്ങുമ്പോൾ അൽപം സമ്മർദമുണ്ടായിരുന്നു. പക്ഷേ വേഗം മറികടക്കാനായി.

∙ എലീറ്റ് പാനൽ അംപയറെന്ന നിലയിലുള്ള വെല്ലുവിളികളും പ്രതീക്ഷകളും?

സമ്മർദമൊന്നുമില്ല. അടുത്ത് ഏതു മത്സരമാണു നിയന്ത്രിക്കേണ്ടെതെന്നറിയില്ല. ആഷസ് ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. അതും ലോകകപ്പ് മത്സര നിയന്ത്രിക്കുന്നതുമാണ് വലിയ സ്വപ്നങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ക്രിക്കറ്റ് നിയമങ്ങളിലും ഐസിസി മാറ്റം വരുത്തിയതാണു പുതിയ വെല്ലുവിളി. ബോളർമാർ പന്തിൽ ഉമിനീര് പുരട്ടുന്ന ശീലത്തിനു വിലക്കു വന്നിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇത് ആവർത്തിക്കപ്പെടാം. മുന്നറിയിപ്പ് നൽകിയ ശേഷമാവും അച്ചടക്ക നടപടിയിലേക്കു കടക്കുക. ബോളിൽ ഉമിനീര് പുരണ്ടാൽ അതു അണുമുക്തമാക്കേണ്ടതുണ്ട്. കളിക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കണം.

അംപയർമാരുടെ ശുചിത്വവും പ്രധാനമാണ്. ഗ്ലൗസ് ധരിക്കണമോ എന്നതു സ്വയം തീരുമാനിക്കാം. എന്നാൽ ബോൾ കൈകൊണ്ട് തൊടേണ്ട സാഹചര്യമുള്ളതിനാൽ സാനിറ്റൈസർ പോക്കറ്റിൽ കരുതാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പ്രോട്ടോക്കോൾ ഓവർ നിരക്ക് കുറയ്ക്കുമോ എന്ന ആശങ്കയുണ്ട്. ഈ മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരയോടെയാവും ഇതിന്റെ പ്രായോഗിക പ്രശ്നങ്ങൾ വ്യക്തമാവുക.

∙ അംപയറിങ്ങിലെ ഏറ്റവും മറക്കാനാവാത്ത മുഹൂർത്തങ്ങൾ?

കഴിഞ്ഞ ഐപിഎല്ലിലെ മുംബൈ-ചെന്നൈ ഫൈനലിലെ അവസാന പന്ത് തന്നെ. ഷാർദൂൽ താക്കൂറിനെതിരെ മലിംഗയുടെ ബോളിൽ ഞാൻ എൽബി വിധിച്ചതോടെയാണ് കൈവിട്ടെന്നു തോന്നിയ കളി തിരിച്ചു പിടിച്ചു മുംബൈ ചാംപ്യൻമാരായത്. ലെഗ് സ്റ്റംപിനു പുറത്തേക്കാണോ എന്നു സംശയം തോന്നുന്ന ബോളിൽ എന്റെ വിധി ചെന്നൈ റിവ്യു ചെയ്തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വനിത ട്വന്റി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി നിയന്ത്രിച്ചതും വലിയ അനുഭവമായിരുന്നു. മഴ മുടക്കിയ കളിയിൽ മഴനിയമത്തിലൂടെ ഓസ്ട്രേലിയ ഫൈനലിലെത്തുകയായിരുന്നു.

∙ ഡിആർഎസ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഫീൽഡ് അംപയർക്ക് സമ്മർദമാണോ?

എത്ര സൂക്ഷ്മതയുണ്ടായാലും ഫീൽഡ് അംപയർക്ക് പിഴവ് പറ്റാം. മനുഷ്യ സഹജമാണത്. അതൊഴിവാക്കാൻ സാങ്കേതിക വിദ്യകൾ സഹായിക്കുന്നു. അതു സമ്മർദമൊന്നും സൃഷ്ടിക്കുന്നില്ല.

English Summary: Nitin Menon, the only Indian in ICC elite panel of umpires, Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com