ADVERTISEMENT

മുംബൈ∙ ഈ വർഷത്തെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്ത ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ഇടമില്ലാത്തത് വിവാദമാകുന്നു. ഇത്തവണ അർജുന അവാർഡിന് ബുമ്രയുടെ പേര് ബിസിസിഐ ശുപാർശ ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബുമ്രയിൽനിന്ന് ഇതിനായി പ്രത്യേക ഫോം പൂരിപ്പിച്ച് വാങ്ങുകയും ചെയ്തു. എന്നാൽ, വിവിധ കായികമേഖലകളിൽനിന്ന് ഇക്കുറി അർജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട താരങ്ങളുടെ അന്തിമ പട്ടികയിൽ ബുമ്രയ്ക്ക് ഇടമില്ലാത്തതാണ് വിവാദമായത്. അതതു കായിക സംഘടനകൾ നൽകുന്ന ശുപാർശകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്ര കായിക മന്ത്രാലയമാണ്.

കഴിഞ്ഞ വർഷവും ബുമ്രയിൽനിന്ന് അപേക്ഷ പൂരിപ്പിച്ച് വാങ്ങിയെങ്കിലും അന്തിമ ഘട്ടത്തിൽ പിന്തള്ളപ്പെടുകയായിരുന്നു. അന്ന് പുരസ്കാരത്തിന് പരിഗണിച്ചിരുന്നെങ്കിലും രവീന്ദ്ര ജഡേജയാണ് കൂടുതൽ സീനിയർ എന്ന കാരണം കൊണ്ടാണ് ബുമ്രയെ തഴഞ്ഞത്. നാലു വർഷത്തോളമായി രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനം പുറത്തെടുക്കുന്ന ബുമ്രയുടെ പേര് വീണ്ടും തഴഞ്ഞത് അനീതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ വർഷം അർജുന പുരസ്കാരത്തിനായി മൂന്നു താരങ്ങളെ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ബുമ്രയില്ല. ഓപ്പണർ ശിഖർ ധവാൻ, പേസ് ബോളർ ഇഷാന്ത് ശർമ, വനിതാ താരം ദീപ്തി ശർമ എന്നിവരുടെ പേരാണ് ബിസിസിഐ ശുപാർശ ചെയ്തത്. ഓപ്പണർ രോഹിത് ശർമയുടെ പേര് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന‌യ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം മുഹമ്മദ് ഷമി, പൂനം യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം അർജുന പുരസ്കാരത്തിന് പേര് സമർപ്പിക്കാൻ ബുമ്രയിൽനിന്ന് ഫോം പൂരിപ്പിച്ച് വാങ്ങിയിരുന്നു. എന്നാൽ, പൂനം യാദവിനും രവീന്ദ്ര ജഡേജയ്ക്കും മാത്രമാണ് പുരസ്കാരം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഇത്തവണയും ബുമ്രയിൽനിന്ന് ഫോം പൂരി‍പ്പിച്ച് വാങ്ങി വീണ്ടും തഴഞ്ഞത്.

2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതുമുതൽ മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയാണ് ബുമ്ര. ഇതുവരെ 14 ടെസ്റ്റുകളിൽനിന്ന് 20.3 ശരാശരിയിൽ 68 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം. ഇതിൽ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടങ്ങളുമുണ്ട്. ഏകദിനത്തിൽ 64 മത്സരങ്ങളിൽനിന്ന് 104 വിക്ക്രറുഖളും ട്വന്റി20യിൽ 50 മത്സരങ്ങളിൽനിന്ന് 59 വിക്കറ്റുകളുമാണ് ബുമ്രയുടെ സമ്പാദ്യം.

‘കഴിഞ്ഞ നാലു വർഷമായി ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് ബുമ്ര. എന്നിട്ടും ഇതുവരെ ഒരു അംഗീകാരം പോലുമില്ല. ഇഷാന്ത് ശർമയും ശിഖർ ധവാനും താരതമ്യേന മുതിർന്ന താരങ്ങളാണെന്ന ഘടകം അംഗീകരിക്കാം. എങ്കിലും ശുപാർശയ്ക്കു വേണ്ടി മാത്രമായി താരങ്ങളെ ശുപാർശ ചെയ്യുന്നതിൽ കാര്യമില്ല. ശുപാർശ ചെയ്യേണ്ട താരങ്ങളുടെ പേര് ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ബിസിസിഐയ്ക്കുണ്ട്’ – ഇതേക്കുറിച്ച് ഒരു ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.

English Summary: Jasprit Bumrah's absence from list of recommendations for Arjuna Award raises eyebrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com