ADVERTISEMENT

ന്യൂഡൽഹി∙ വീരേന്ദർ സേവാഗിനോടുള്ള ആരാധന മൂത്താണ് ക്രിക്കറ്റ് താരമായതെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസി’നായി കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായി നടത്തിയ ഓൺലൈൻ ചാറ്റിലാണ് ഹർമൻപ്രീതിന്റെ വെളിപ്പെടുത്തൽ. സേവാഗിനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ക്രിക്കറ്റ് താരമായതെന്ന കാര്യം അദ്ദേഹത്തിന് അറിയാമോയെന്ന് ഉറപ്പില്ലെന്നും ഹർമൻപ്രീത് വ്യക്തമാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളിലൊരാളാണ് ഹർമൻപ്രീത് കൗർ.

ഒരിക്കൽ സേവാഗിനോട് സംസാരിക്കാനുള്ള ആഗ്രഹംകൊണ്ട് അദ്ദേഹത്തിന് മെസേജ് അയച്ച കാര്യവും ഹർമൻപ്രീത് വെളിപ്പെടുത്തി. 10 ദിവസം കഴിഞ്ഞാലും അദ്ദേഹം ആ സന്ദേശം കാണില്ലെന്നാണ് കരുതിയതെങ്കിലും വെറും രണ്ടു സെക്കൻഡിനകം അദ്ദേഹം തിരിച്ചുവിളിച്ച് ഞെട്ടിച്ചെന്നും ഹർമന്‍പ്രീത് പറഞ്ഞു.

‘സർ, താങ്കളോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. സമയമുണ്ടെങ്കിൽ തിരിച്ചുവിളിക്കാമോ?’ എന്ന് ചോദിച്ച് ഒരിക്കൽ ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു. പിന്നീട് നടന്നത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. വെറും രണ്ടു സെക്കൻഡിനകം അദ്ദേഹം തിരിച്ചുവിളിച്ചു. അദ്ദേഹം 10 ദിവസം കഴിഞ്ഞാലും ആ സന്ദേശം കാണില്ലെന്ന് കരുതിയാണ് ഞാൻ മെസേജ് അയച്ചത്. പക്ഷേ, ഉടനടി അദ്ദേഹം തിരിച്ചുവിളിച്ചു. വേഗം സംസാരിച്ച് അവസാനിപ്പിക്കാനുള്ള തിടുക്കമൊന്നും ഞാൻ അദ്ദേഹത്തിൽ കണ്ടില്ല. അന്ന് സംസാരിക്കാൻ അദ്ദേഹം ഇഷ്ടംപോലെ സമയം തന്നു. എന്റെ ഓരോ ചോദ്യങ്ങളും ശ്രദ്ധിച്ച് കേട്ട് ഉത്തരം തന്നു’– ഹർമൻപ്രീത് പറഞ്ഞു.

‘ആ സംഭവത്തിനുശേഷം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടി. നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണാനും കൂടെനിന്ന് സെൽഫിയെടുക്കാനുമൊക്കെ സ്വാഭാവികമായും ആഗ്രഹം കാണും. പക്ഷേ, അദ്ദേഹത്തോട് ഫോണിൽ ദീർഘനേരം സംസാരിച്ചത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അതും എന്റെ മെസേജ് കണ്ട് തിരിച്ചുവിളിച്ചതാണെന്ന് ഓർക്കണം’ – ഹർമൻപ്രീത് ചൂണ്ടിക്കാട്ടി.

മുൻപ് സേവാഗ് ഓരോ മത്സരത്തിലും എത്ര റൺസ് നേടുമെന്ന് ആലോചിച്ച് ടെൻഷൻ അടിച്ചിരുന്ന കാലത്തെക്കുറിച്ചും ഹർമൻപ്രീത് മനസ്സു തുറന്നു. യുവരാജ് സിങ്ങിനെ ഇഷ്ടപ്പെട്ടിരുന്ന സഹോദരനുമായി സേവാഗിന്റെ പേരിൽ പന്തയം വച്ചിരുന്ന സംഭവവും ഹർമൻപ്രീത് പങ്കുവച്ചു.

‘ഞാൻ എക്കാലത്തും സേവാഗിന്റെ ആരാധികയായിരുന്നു. അദ്ദേഹത്തോടുള്ള ഇഷ്ടം കാരണം ഓരോ മത്സരത്തിനു മുൻപും ആകെ ടെൻഷനാകും. സേവാഗ് എത്ര റൺസ് നേടുമെന്നതാണ് പ്രശ്നം. ഇക്കാര്യം പറഞ്ഞ് ഞാൻ സഹോദരനുമായി പന്തയം വയ്ക്കും. അവന്റെ പ്രിയ താരം യുവരാജ് സിങ്ങായിരുന്നു. ഇതിൽ ആരുടെ പ്രിയപ്പെട്ട താരം കൂടുതൽ റൺസ് നേടിയാലും മറ്റേയാൾക്ക് ആ ദിവസം സുഖമാണ്. കടുത്ത പരിഹാസം നേരിടേണ്ടി വരും. ഈ താരങ്ങളൊന്നും ഇതൊന്നും അറിയുന്നുണ്ടാകില്ലല്ലോ. പക്ഷേ, രസകരമായ അനുഭവമായിരുന്നു അത്’ – ഹർമൻപ്രീത് പറഞ്ഞു.

ക്രിക്കറ്റ് താരമായപ്പോൾ സേവാഗിന്റെ ഷോട്ടുകൾ അനുകരിക്കാൻ ശ്രമിച്ചിരുന്നതായും ഹർമൻപ്രീത് വെളിപ്പെടുത്തി.

‘സേവാഗിന്റെ ഷോട്ടുകൾ കളിക്കിടെ അനുകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ കട്ട് ഷോട്ടൊക്കെ എന്ത് ഭംഗിയാണ്. ചില സമയത്ത് അത് ബൗണ്ടറിയോ സിക്സോ ആകും. അദ്ദേഹത്തെ അനുകരിച്ചാണ് ഞാൻ എന്റെ ശൈലിയും രൂപപ്പെടുത്തിയത്. സേവാഗിന് ഇത് അറിയില്ലായിരിക്കാം. പക്ഷേ, അദ്ദേഹം കാരണമാണ് ഞാൻ ഇത്രയേറെ പരിശീലിച്ചത്. അദ്ദേഹത്തേപ്പോലെ ആവുകയെന്നതായിരുന്നു എന്റെ സ്വപ്നം. ഇപ്പോൾ ചില കുട്ടികളൊക്കെ എന്റെ അടുത്തു വന്ന് എന്നേപ്പോലെ ആകണമെന്ന് പറയുമ്പോൾ ആ വികാരം എനിക്കു ശരിക്കു മനസ്സിലാക്കാൻ കഴിയും. കാരണം, ഞാനും ഒരിക്കൽ അതുപോലെ ആഗ്രഹിച്ചതാണ്’ – ഹർമൻപ്രീത് വെളിപ്പെടുത്തി.

English Summary: Virender Sehwag might not know this but I became a cricketer because he was my idol: Harmanpreet Kaur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com