ADVERTISEMENT

ഇസ്‍ലാമാബാദ്∙ കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അകന്നുകഴിയുന്ന ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും കാണാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് നൽകിയ ഇളവ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നീട്ടി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്ന മാലിക്കിന്, ഭാര്യ സാനിയയെ കാണാനുള്ള അവസരമൊരുക്കുന്നതിന് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിൽനിന്ന് പിസിബി ഇളവു നൽകിയിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം ജൂലൈ 24ന് ഇംഗ്ലണ്ടിലേക്കു പോകാനായിരുന്നു നിർദ്ദേശം.

എന്നാൽ, ഇന്ത്യയിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യാത്രാനിയന്ത്രണങ്ങൾ അതേപടി തുടരുന്നതാണ് മാലിക്കിന്റെ യാത്ര വൈകിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് പകുതിയോടെ ഇംഗ്ലണ്ടിലെത്തിയാൽ മതിയെന്നാണ് മാലിക്കിനുള്ള നിർദ്ദേശം. അതിനുള്ളിൽ ഇന്ത്യയിലെത്തി ഭാര്യയെയും കുഞ്ഞിനെയും കാണാൻ മാലിക്കിന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കും.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുന്ന പരമ്പരയിൽ മൂന്നു വീതം ടെസ്റ്റുകളും ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാൻ കളിക്കുന്നത്. ഇതിൽ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് മാലിക്കിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 28ന് മാഞ്ചസ്റ്ററിലാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. കോവിഡ് 19നുശേഷം രാജ്യാന്തര ക്രിക്കറ്റ് പുനഃരാരംഭിച്ച ആദ്യ രാജ്യമായ ഇംഗ്ലണ്ടിൽ, നിലവിൽ വെസ്റ്റിൻഡീസ് ടീം പര്യടനം നടത്തുന്നുണ്ട്. ഇതിനുശേഷമാകും ഇംഗ്ലണ്ട് – പാക്കിസ്ഥാൻ പരമ്പര. ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ചട്ടപ്രകാരം നിലവിൽ ക്വാറന്റീനിലാണ്.

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തേതന്നെ വിരമിച്ച മാലിക്ക്, ട്വന്റി20 പരമ്പരയിൽ മാത്രമേ കളിക്കുന്നുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് താരത്തിന് ഇളവു നൽകിയത്. മാലിക്കിന് കുഞ്ഞിനെ കാണാൻ സാധിക്കാത്തതിൽ വേദന പങ്കുവച്ച് സാനിയ മിർസ രംഗത്തെത്തിയിരുന്നു. നിലവിൽ ഹൈദരാബാദിലെ വീട്ടിലാണ് സാനിയയും കുഞ്ഞും.

Englsh Summary: Travel ban delays Shoaib Malik-Sania Mirza reunion, cricketer to stay in Pakistan till 2nd week of August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com