ADVERTISEMENT

ലഹോർ∙ പാക്കിസ്ഥാനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും കളിക്കാനാകാതെ പോയതിൽ നിരാശ രേഖപ്പെടുത്തി ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. പാക്കിസ്ഥാനിലെ ലഹോറിൽ ജനിച്ച് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താരമാണ് താഹിർ. കരിയറിന്റെ തുടക്കത്തിൽ പാക്കിസ്ഥാൻ ജൂനിയർ ടീമിനു വേണ്ടിയും പാക്കിസ്ഥാൻ എ ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള താഹിർ, 2005ൽ 26–ാം വയസ്സിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ദക്ഷിണാഫ്രിക്കക്കാരിയായ ഭാര്യ സുമയ്യ ദിൽദാറാണ് ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ കളിക്കാനുള്ള തന്റെ പ്രചോദനമെന്നും താഹിർ വെളിപ്പെടുത്തി.

‘ചെറുപ്പത്തിൽ ലഹോറിൽ ക്രിക്കറ്റ് കളിച്ച് വളർന്നയാളാണ് ഞാൻ. ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിൽ ലഹോറിലെ ആ കുട്ടിക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ കൂടുതൽ കാലം ഞാൻ ജീവിച്ചതും കളിച്ചതും പാക്കിസ്ഥാനിലാണ്. പക്ഷേ, പാക്കിസ്ഥാനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനായില്ല. അതിൽ എനിക്ക് നിരാശയുണ്ട്’ – താഹിർ വ്യക്തമാക്കി.

‘പാക്കിസ്ഥാൻ വിടുന്നത് എന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി എനിക്ക് കളിക്കാനായതിന്റെ സമ്പൂർണ ക്രെഡിറ്റ് എന്റെ ഭാര്യയ്ക്കുള്ളതാണ്’ – താഹിർ വിശദീകരിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി 20 ടെസ്റ്റുകളും 107 ഏകദിനങ്ങളും 38 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് താഹിർ. ടെസ്റ്റിൽ 57, ഏകദിനത്തിൽ 173, ട്വന്റി20യിൽ 63 എന്നിങ്ങനെയാണ് താഹിറിന്റെ വിക്കറ്റ് നേട്ടം. ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പോടെ ഏകദിനത്തിൽനിന്ന് വിരമിച്ചു. അതേസമയം, ട്വന്റി20 ലീഗുകളിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ് ഈ 41കാരൻ.

English Summary: South Africa Spinner Imran Tahir Disappointed Not to Represent Pakistan in International Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com