ADVERTISEMENT

1996 ഒക്ടോബർ 21ലെ ആ രാവ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിശ്വസനീയമായ വിജയത്തിന്റെ ഓർമയാണ് അവർക്ക് അത്. സച്ചിൻ ഔട്ടായാൽ മൽസരം തോറ്റു എന്നു വിശ്വസിച്ചിരുന്ന 1990കളിലെ പൊതുവിശ്വാസത്തെ, വാലറ്റക്കാരായ ജവഗൽ ശ്രീനാഥും അനിൽ കുംബ്ലെയും ചേർന്ന് പൊളിച്ചെഴുതിയ മൽസരം. ആ വർഷത്തെ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയായിരുന്നു അന്നത്തെ എതിരാളികൾ. 216 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ, 164 റൺസിനിടെ 8 വിക്കറ്റ് നഷ്ടമാക്കി തോൽവി ഉറപ്പിച്ച ഘട്ടത്തിൽനിന്നായിരുന്നു ആ അസാധാരണ തിരിച്ചുവരവ് (ഇന്ത്യൻ വാലറ്റത്തിന്റെ ‘കരുത്ത്’ പരിഗണിച്ചാൽ ആ തിരിച്ചുവരവും വിജയവും അസാധാരണം തന്നെ).

കർണാടക ക്രിക്കറ്റിലെ ആ ബോളിങ് ദ്വയം ബാറ്റുകൊണ്ടും വിസ്മയം തീർത്ത് 52 റൺസ് കൂട്ടുകെട്ടുയർത്തി വിജയക്കൊടി പാറിക്കുന്നത് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കപ്പെട്ട ആ മൽസരം ഓർമിക്കപ്പെടുന്നത് ശ്രീനാഥ് – കുംബ്ലെ കൂട്ടുകെട്ടിന്റെ പോരാട്ടവീര്യത്തിന്റെ പേരിലാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമെന്ന സ്വന്തം തട്ടകത്തിൽ ഈ കർണാടക താരങ്ങൾ ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് എക്കാലവും ഓർമിക്കുന്നൊരു വിജയം. ആ വിജയത്തിന്റെ കരുത്തിൽ ഫൈനലിലേക്കു കുതിച്ച ഇന്ത്യ കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്.

അന്ന് അവസാന ഓവറുകളിലെ അതിസമ്മർദ്ദത്തിനിടെ ശ്രീനാഥും കുംബ്ലെയും ചേർന്ന് ഇന്ത്യയെ വിജയതീരമടുപ്പിക്കുമ്പോൾ ഓരോ പന്തിനുശേഷവും ക്യാമറ തേടിപ്പോയ രണ്ടു മുഖങ്ങളുണ്ടായിരുന്നു, ആൾക്കൂട്ടത്തിൽ. ആ നിമിഷങ്ങളുടെ സമ്മിശ്ര വികാരങ്ങളൊക്കെയും സമ്മേളിച്ച ആ രണ്ടു മുഖങ്ങളിൽ ഒന്ന് കുംബ്ലെയുടെ അമ്മ. രണ്ടാമത്തേത്ത് മുത്തശ്ശിയും. അന്നത്തെ ഇന്ത്യൻ വിജയം ഇന്നു വീക്ഷിക്കുമ്പോഴും ആരാധകർക്ക് ആവേശം സമ്മാനിക്കുന്നത്, ആൾക്കൂട്ടത്തിനൊപ്പം തുള്ളിച്ചാടുന്ന ആ രണ്ട് അമ്മമാർ കൂടിയാണ്!

∙ നായകൻ, ‘കൊച്ചു സച്ചിൻ’!

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ആ വിജയം പ്രധാനപ്പെട്ടതാകുന്നതിന് പല കാരണങ്ങളുണ്ട്. ആ ടൂർണമെന്റിൽ ഫേവറിറ്റുകൾ കരുത്തരായ ദക്ഷിണാഫ്രിക്കയായിരുന്നു. ലോകകപ്പ് ഫൈനലിലെത്തിയ ഓസ്ട്രേലിയയും കിരീടസാധ്യതകളിൽ ഒപ്പത്തിനൊപ്പം നിന്നപ്പോൾ, കൂട്ടത്തിലെ ദുർബലന്റെ ഭാവമായിരുന്നു ഇന്ത്യയ്ക്ക്. ഇന്ത്യയാകട്ടെ, ആ വർഷം പ്രധാന കിരീടങ്ങളൊന്നും നേടിയിരുന്നുമില്ല. തോൽവികളുടെ പട്ടിക നീണ്ടതോടെ മുഹമ്മദ് അസ്ഹറുദ്ദീനെ മാറ്റി അവസാന പ്രതീക്ഷയായ സച്ചിൻ തെൻഡുൽക്കറിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചതിന്റെ ചൂടാറിയിരുന്നുമില്ല. അന്ന് 23 വയസ് മാത്രമാണ് സച്ചിനു പ്രായം.

∙ ചിന്നസ്വാമി, പെരിയ വിജയം

ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ മാറ്റുരച്ച ടൈറ്റൻ കപ്പ് ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മൽസരം. വേദി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനും പരമ്പരയിൽ ജീവൻ നിലനിർത്താനും വിജയം അനിവാര്യം. പകലും രാത്രിയുമായി നടന്ന മൽസരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ മാർക് ടെയ്‌ലർ ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തിൽ തന്നെ മാർക് വോ, മൈക്കിൾ സ്ലേറ്റർ എന്നിവരുടെ വിക്കറ്റ് നഷ്ടമായ ഓസീസ് മാർക് ടെയ്‌ലർ (105 റൺസ്), സ്റ്റീവ് വോ (41 റൺസ്), മൈക്കൽ ബെവൻ (36) എന്നിവരുടെ കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. ഇന്ത്യയ്ക്കായി വെങ്കടേഷ് പ്രസാദ് മൂന്നും അനിൽ കുംബ്ലെ രണ്ടും സുനിൽ ജോഷി, സച്ചിൻ തെൻഡുൽക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

അനിൽ കുംബ്ലെയും ജവഗൽ ശ്രീനാഥും (ഫയൽ ചിത്രം)
അനിൽ കുംബ്ലെയും ജവഗൽ ശ്രീനാഥും (ഫയൽ ചിത്രം)

മറുപടി ബാറ്റിങ്ങിൽ താരതമ്യേന ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. എന്നാൽ സ്കോർ 30 ആയപ്പോൾ സുജിത് സോമസുന്ദരത്തിന്റെ (ഏഴ് റൺസ്) വിക്കറ്റ് നഷ്ടമായി. പിന്നാലെ ഇന്ത്യയുടെ തകർച്ച തുടങ്ങി. രാഹുൽ ദ്രാവിഡ് (ആറ് റൺസ്), മുഹമ്മദ് അസ്ഹറുദ്ദീൻ‌ (1), സൗരവ് ഗാംഗുലി (4) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങി. ഇതോടെ നാലു വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായി ഇന്ത്യ. നായകൻ സച്ചിന് കൂട്ടായി അജയ് ജഡേജ നിലയുറപ്പിച്ചതോടെ സ്കോർ ബോർഡ് വീണ്ടും ചലിച്ചുതുടങ്ങി. സ്കോർ 126ൽ നിൽക്കെ ജഡേജ (27 റൺസ്) മടങ്ങി. സച്ചിൻ – ജഡേജ കൂട്ടുകെട്ട് 79 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയാണ് പിരിഞ്ഞത്. ഇന്ത്യ 31 റണ്‍സ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും വിക്കറ്റ് കീപ്പർ നയൻ മോംഗിയ(14)യും പവലിയനിലേക്കു മടങ്ങി. സ്കോർ 164 എത്തിനിൽക്കെ സുനിൽ ജോഷിയും (ഒന്ന്), ഒരറ്റത്ത് നിന്ന് പൊരുതിയ സച്ചിനും (111 പന്തിൽ 9 ഫോർ ഉൾപ്പെടെ 88 റൺസ്) മടങ്ങി. ഇതോടെ 42.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലായി ഇന്ത്യ.

∙ ഐതിഹാസികം, ഈ പോരാട്ടം

47 പന്തിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടത് 52 റൺസ്. ക്രീസിൽ വാലറ്റക്കാരായ ജവഗൽ ശ്രീനാഥും അനിൽ കുംബ്ലെയും. നേരിടേണ്ടത് ഗ്ലെൻ മഗ്രോ, ജെയ്സൻ ഗില്ലസ്പി തുടങ്ങിയവരെ. മൽസരഫലം മനസിൽകണ്ട കാണികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിൽ നിന്നു മടങ്ങിത്തുടങ്ങി. ടിവിയിൽ കളി കണ്ടിരുന്നവർ തോൽവി ഉറപ്പിച്ച് ഉറങ്ങാൻ പോയി.

എന്നാൽ ശ്രീനാഥിനും കുംബ്ലെയ്ക്കും തോൽക്കാൻ മനസില്ലായിരുന്നു. സാഹസത്തിനു മുതിരാതെ സിംഗിളുകളും ഡബിളുകളുമായി സ്കോർ ഉയർത്താനായി ഇവരുടെ ശ്രമം. 43 ാം ഓവറിലെ ബാക്കിയുണ്ടായിരുന്ന 5 പന്തുകളിൽ നിന്ന് 7 റൺസ് നേടിയതോടെ ഇന്ത്യ എട്ടിന് 171. ജയിക്കാൻ 42 പന്തിൽ 45 റൺസ്. ഗില്ലസ്പി എറിഞ്ഞ 44 ാം ഓവറിൽ മൂന്നു റൺസ് മാത്രമേ നേടാനായുള്ളൂ; സ്കോർ എട്ടിന് 174. ജയിക്കാൻ 36 പന്തിൽ 42 റൺസ്. സ്റ്റീവ് വോ എറിഞ്ഞ 45–ാം ഓവറിലെ മൂന്നാം പന്തിൽ ലോങ് ഓഫിനു മുകളിലൂടെ ശ്രീനാഥിന്റെ വക സിക്സർ. ആ ഓവറിൽ ഇരുവരും ചേർന്ന് 11 റൺസ് നേടിയതോടെ ഇന്ത്യ എട്ടിന് 185. ജയിക്കാൻ 30 പന്തിൽ 31 റൺസ്.

ഗില്ലസ്പി എറിഞ്ഞ തൊട്ടടുത്ത ഓവറിൽ കുംബ്ലെയുടെ ഊഴമായിരുന്നു. അ‍‍ഞ്ചാം ബോളിൽ ഫൈൻ ലെഗ്ഗിലേക്ക് പായിച്ച ഷോട്ട് ബൗണ്ടറി കടന്നു. ആറാം പന്തിൽ സിംഗിളിനായി ഓടിയ ശ്രീനാഥ് റണ്ണൗട്ട് അതിജീവിച്ചു. ഫോറും നാലു സിംഗിളും ഉൾപ്പെടെ ആ ഓവറിൽ പിറന്നത് എട്ട് റൺസ്. ഇന്ത്യ എട്ടിന് 193. ജയിക്കാൻ 24 പന്തിൽ 23 റൺസ്. ഗ്ലെൻ മാഗ്രോ എറിഞ്ഞ 47–ാം ഓവറിൽ ഒരു ഡബിൾ ഉൾപ്പെടെ 6 റൺസ് കൂടി. ഇന്ത്യ എട്ടിന് 199. ജയിക്കാൻ 18 പന്തിൽ 17 റൺസ്. ഗില്ലസ്പി എറിഞ്ഞ 48–ാം ഓവറിലെ ആദ്യ പന്തിൽ മിഡ്‌വിക്കറ്റിലൂടെ ശ്രീനാഥിന്റെ ബൗണ്ടറി. ആ ഓവറിൽ ആകെ ഒൻപതു റൺസ് നേടിയതോടെ ഇന്ത്യ എട്ടിന് 208. ജയിക്കാൻ 12 പന്തിൽ 8 റൺസ്.

ഗ്ലെൻ മഗ്രോ എറിഞ്ഞ 49–ാം ഓവറിലെ ആദ്യ പന്തിലും ശ്രീനാഥിന്റെ വക ഫോർ. പിന്നീടുള്ള രണ്ടു പന്തുകളിൽ ഓരോ റൺസ് വീതം നേടിയതോടെ ഇവരുടെ കൂട്ടുകെട്ട് 38 പന്തിൽ 50 റൺസ് പിന്നിട്ടു. ഇന്ത്യ എട്ടിന് 214. ജയിക്കാൻ 9 പന്തിൽ 2 റൺസ്. അടുത്ത പന്തിൽ റണ്ണെടുക്കാനായില്ല. മാഗ്രോ എറിഞ്ഞ അ‍ഞ്ചാം പന്ത് സ്ക്വയർ ലഗ്ഗിലേക്കുള്ള ശ്രീനാഥിന്റെ ഷോട്ട് രണ്ടു റൺസും അസാധ്യമെന്നു കരുതിയ വിജയവും ഇന്ത്യയുടെ കൈപ്പിടിയിലാക്കി. ഏഴു പന്തുകൾ ശേഷിക്കെ ഇന്ത്യയ്ക്ക് 2 വിക്കറ്റ് ജയം.

ശ്രീനാഥ് 23 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമുൾപ്പെടെ 30 റൺസോടെയും കുംബ്ലെ 19 പന്തിൽ ഒരു ഫോറുൾപ്പെടെ 16 റൺസോടെയും പുറത്താകാതെ നിന്നു. ഒരു വൈഡ് ബോൾ ഉൾപ്പെടെ ഈ കൂട്ടുകെട്ട് ആകെ നേരിട്ട 41 പന്തുകളിൽ ഒൻപതെണ്ണത്തിൽ ഇവർക്ക് റൺസ് നേടായില്ല. ബാക്കിയുള്ള 32 പന്തുകളിലാണ് ഇവർ 52 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സിക്സും മൂന്നു ഫോറുമുൾപ്പെടെ 18 റൺസ് മാത്രമാണ് ഇവർ ബൗണ്ടറികളിലൂടെ നേടിയത്. സച്ചിനായിരുന്നു കളിയിലെ കേമൻ.

സ്വന്തം നാട്ടുകാർക്കു മുന്നിൽ ഇവർ ഇന്ത്യയ്ക്ക് നേടിത്തന്നത് എക്കാലവും ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റുന്ന വിജയം. വിജയത്തിന് സാക്ഷിയായി ഗാലറിയിൽ കുംബ്ലെയുടെ അമ്മയുമുണ്ടായിരുന്നു. ഈ മൽസരത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ വീണ്ടും ഓസ്ട്രേലിയയെ വീഴ്ത്തി ഫൈനലിനു യോഗ്യത നേടി. ഫെനലിൽ ദക്ഷിണാഫ്രിക്കയെ 35 റൺസിനു കീഴടക്കി ഇന്ത്യ കിരീടവും സ്വന്തമാക്കി.

English Summary: Javagal Srinath and Anil Kumble seal thrilling win in nervous run chase against Australia in Titan Cup 1996

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com