ADVERTISEMENT

മുംബൈ∙ ഈ വർഷം ഐപിഎൽ നടക്കുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ താരങ്ങൾ തമ്മിലുള്ള ട്രോളിനും പോരിനും തുടക്കം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകൻ കൂടിയായ വിരാട് കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ‘ട്രോളി’ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്പിൻ മുഖം ഹർഭജൻ സിങ്ങാണ് ഐപിഎല്ലിന്റെ ആവേശത്തിലേക്ക് ആരാധകരെ ഉണർത്തിയത്.

കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പരസ്യ ചിത്രമാണ് ഹർഭജന്റെ ട്രോളിന് കാരണമായത്. പ്രമുഖ ബ്രാൻഡിനായി കോലി ചെയ്ത പരസ്യത്തിൽനിന്നുള്ള മഞ്ഞയിൽ കുളിച്ച ചിത്രത്തെ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധിപ്പിച്ചായിരുന്നു ഹർഭജന്റെ ട്രോൾ. ‘ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി പ്രത്യേകം തയാറാക്കിയതുപോലുണ്ട്. yellowlove #IPL13 എന്നീ ഹാഷ്ടാഗുകൾ സഹിതം ഹർഭജൻ കുറിച്ചു.

∙ ഐപിഎൽ യുഎഇയിൽ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ യുഎഇയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദുബായിക്കു പുറമേ ഷാർജയും അബുദാബിയും ഐപിഎല്ലിനു വേദിയാകുമെന്നും ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ഇന്ത്യയിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ഐപിഎൽ വിദേശത്തേക്കു മാറ്റാൻ തീരുമാനിച്ചത്. മുൻപും ഐപിഎല്ലിനു ദുബായ് വേദിയൊരുക്കിയിട്ടുണ്ട്. ഐപിഎൽ ഭരണസമിതി അടുത്തയാഴ്ച യോഗം ചേർന്ന ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

∙  മത്സരങ്ങൾ

51 ദിവസത്തെ ലീഗിൽ മത്സരങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല. 2 മത്സരങ്ങൾ വീതമുള്ള 12 ദിവസങ്ങളുണ്ടാകും (പഴയ മത്സരക്രമത്തിൽ 2 മത്സരങ്ങൾ 5 ദിവസം മാത്രം).

∙ പരിശീലനം

ടീമുകൾക്കു പരിശീലനത്തിനു ദുബായ് സ്പോർട്സ് സിറ്റിയിലെ ഐസിസി അക്കാദമിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.2 ഗ്രൗണ്ട്, 38 ടർഫ് പിച്ച്, 6 ഇൻഡോർ പിച്ച് എന്നിവ ഇവിടെയുണ്ട്.

∙ കാണികൾ

കാണികളെ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടതു യുഎഇ ഭരണകൂടമാണെന്നു ബ്രിജേഷ് പട്ടേൽ പറഞ്ഞു.

∙ ക്വാറന്റീൻ

ദുബായിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു ക്വാറന്റീൻ വേണ്ട. അല്ലാത്തവർ ടെസ്റ്റിനു വിധേയരാകണം. പോസിറ്റീവായാൽ ക്വാറന്റീൻ.

∙ വേദികൾ

1. ദുബായ് രാജ്യാന്തര സ്റ്റേഡിയം

2. ഷാർജ ഗ്രൗണ്ട്

3. ഷെയ്ഖ് സായിദ് സ്റ്റേഡിയം, അബുദാബി

∙ ഐപിഎൽ: പണം വാരുന്ന വഴി!

കോവിഡിനിടയിലും ഐപിഎൽ എങ്ങനെയും സംഘടിപ്പിക്കാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഇത്രയേറെ കഷ്ടപ്പെടാൻ കാരണം ഒന്നുമാത്രം! ഐപിഎൽ മുടങ്ങിയാൽ ഒന്നും രണ്ടുമല്ല, 4,000 കോടിയോളം രൂപയാണ് നഷ്ടം. ടൂർണമെന്റ് റദ്ദായാൽ, ടിവി സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ ടിവിയിൽനിന്ന് അഡ്വാൻസായി കൈപ്പറ്റിയ 2000 കോടി രൂപ തിരികെ നൽകുകയോ സംപ്രേഷണാവകാശം ഒരു വർഷത്തേക്കു കൂടി നീട്ടിനൽകുകയോ വേണം. ഇതു രണ്ടും ബിസിസിഐക്കു താൽപര്യമില്ല. 

2018 മുതൽ 5 എഡിഷനുകളിലേക്കായി 16,347. 5 കോടി രൂപയ്ക്കാണ് സ്റ്റാർ ടിവി സംപ്രേഷണാവകാശം നേടിയത്. ഈ വർഷം നൽകേണ്ട 3,300 കോടിയിൽനിന്നാണ് 2,000 കോടി അഡ്വാൻസ് വാങ്ങിയത്. മുഖ്യ സ്പോൺസർ വിവോ 5 വർഷത്തേക്കു 2,199 കോടി രൂപയാണ് നൽകേണ്ടത്.

English Summary: IPL banter begins as Harbhajan pulls Virat Kohli’s leg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com