ADVERTISEMENT

മുംബൈ∙ 1999ൽ അഡ്‌ലെയ്‌ഡിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ തോളിലിടിച്ച പന്തിൽ സച്ചിനെതിരെ ഔട്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ അംപയർ ഡാരിൽ ഹാർപർ നടത്തിയ വിശദീകരണവും വിവാദത്തിൽ. അന്ന് ഗ്ലെൻ മഗ്രോയുടെ പന്ത് ബൗണ്‍സറാകുമെന്ന ധാരണയിൽ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെയാണ് പന്ത് സച്ചിന്റെ തോളിലിടിച്ചത്. ഓസീസ് താരങ്ങളുടെ അപ്പീൽ അനുവദിച്ച അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച ഈ തീരുമാനത്തിന്റെ വെളിച്ചത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഓൺ ഫീൽഡ് അംപയർമാരും ‘ന്യൂട്രൽ’ ആയിരിക്കണമെന്ന് ഐസിസി തീരുമാനിച്ചിരുന്നു.

അതേസമയം, അന്ന് ഔട്ട് വിളിച്ച തീരുമാനം ശരിയായിരുന്നുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് ഹാർപർ അടുത്തിടെ രംഗത്തെത്തിയിരുന്നു. ആ തീരുമാനത്തിൽ മനഃസ്താപമില്ലെന്ന് മാത്രമല്ല, യാതൊരു ഭയവും കൂടാതെ അങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഹാർപർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ആ ഔട്ട് സച്ചിൻ തന്നെ അംഗീകരിച്ചതായി മുൻ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് തന്നോട് വെളിപ്പെടുത്തിയതായും ഹാർപർ വിശദീകരിച്ചിരുന്നു.

എന്നാൽ, ഹാർപറിന്റെ ഈ വിശദീകരണം തള്ളി പ്രസാദ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിന്റെ ചീഫ് സിലക്ടറായിരിക്കെ ഹാർപറിനെ നേരിൽക്കണ്ടെന്നത് സത്യമാണെന്നു പറഞ്ഞ പ്രസാദ്, ആ ഔട്ട് സച്ചിൻ അംഗീകരിച്ചതായി താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.

‘അന്ന് സച്ചിനെതിരെ തെറ്റായ രീതിയിൽ ഔട്ട് വിളിച്ചതിന്റെ കുറ്റബോധം ഇന്നും ഹാർപറിനെ വേട്ടയാടുന്നുണ്ടെന്നു വേണം മനസിലാക്കാൻ. 2018ൽ  ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഭക്ഷണ സമയത്ത് ഹാർപറെ കണ്ടിരുന്നു എന്നത് സത്യമാണ്. ‘അന്ന് തോളിലിടിച്ച പന്തിൽ ഔട്ട് വിളിച്ചതിനെക്കുറിച്ച് എന്താണ് സച്ചിന്റെ പ്രതികരണം’ എന്ന് ഹാർപർ എന്നോടു ചോദിച്ചു.’

‘താങ്കൾ സച്ചിനെ ഔട്ട് വിളിച്ചാലും നോട്ടൗട്ട് വിളിച്ചാലും അദ്ദേഹം ആ തീരുമാനത്തെ ചോദ്യം ചെയ്യില്ല. അംപയറിനെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയല്ല. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഇന്നും ഞങ്ങളുടെ ഓരോരുത്തരുടെയും മാതൃകയായി തുടരുന്നത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ ദൈവമായി വളർന്നതും അങ്ങനെതന്നെ’– ഇതായിരുന്നു അന്ന് എന്റെ മറുപടി’ – പ്രസാദ് വിശദീകരിച്ചു.

‘അംപയർ എന്തു തീരുമാനമെടുത്താലും സച്ചിൻ ചോദ്യം ചെയ്യില്ല’ എന്ന തന്റെ വാക്കുകളെ ‘അന്നത്തെ ഔട്ട് സച്ചിനും അംഗീകരിച്ചിരുന്നു’വെന്ന് ഹാർപർ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രസാദ് ചൂണ്ടിക്കാട്ടുന്നത്.

English Summary: ‘Sachin not a person who will question umpires’: MSK Prasad refutes Harper’s claims on controversial Tendulkar dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com