ADVERTISEMENT

‘കണ്ണ് ഉള്ളപ്പോഴേ കണ്ണിന്റെ വില അറിയൂ’ – ഈ പഴഞ്ചൊല്ല് ശ്രീലങ്കൻ ക്രിക്കറ്റിനെ സംബന്ധിച്ച് അച്ചട്ടാണ്. കഴിഞ്ഞ ദശാബ്ദത്തിൽ ലങ്കൻ ക്രിക്കറ്റിനെ താങ്ങിനിർത്തിയ ഒരുപിടി ഇതിഹാസങ്ങളുടെ വിരമിക്കൽ സൃഷ്ടിച്ച വിടവ് ഒരു നിഴൽപോലെ ഇന്നും അവരെ വിടാതെ പിന്തുടരുന്നു. കൂട്ടത്തിൽ ആദ്യമെണ്ണേണ്ട പേരുകളാണ് കുമാർ സംഗക്കാരയും മഹേള ജയവർധനെയും. കളത്തിലെ പ്രകടനത്തിൽ മാത്രമല്ല, ഡ്രസിങ് റൂമിലെ തന്ത്രങ്ങളിലും അതിലുപരി ലോക ക്രിക്കറ്റിലെ ശ്രീലങ്കൻ ഭൂപടത്തിലും ഈ ഇതിഹാസങ്ങളുടെ അസാന്നിധ്യം വല്ലാതെ നിഴലിക്കുന്നുണ്ട്. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ആരാധകരുടെ ‘ഡ്രീം ഇലവനു’കളിൽ ഇവർ ഇന്നും സജീവം.

കളത്തിലും പുറത്തും ശ്രീലങ്കൻ ക്രിക്കറ്റിനെ ഉയരങ്ങളിൽ എത്തിച്ച കൂട്ടുകെട്ട്; മഹേള ജയവർധന – കുമാർ സംഗക്കാര. ശ്രീലങ്കൻ ഡ്രസിങ് റൂമിൽ ഇനിയും നിറയ്ക്കാനാവാത്ത ഒരു ശൂന്യത അവശേഷിച്ചാണ് ഇരുവരും കളമൊഴിഞ്ഞത്. ക്രിക്കറ്റ് പ്രേമികൾക്ക് 'രോമാഞ്ചിഫിക്കേഷൻ’ സമ്മാനിക്കുന്ന ഒട്ടേറേ നിമിഷങ്ങൾ ഈ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. അർജുന രണതരുംഗ - അരവിന്ദ ഡിസിൽവ കാലഘട്ടത്തിനുശേഷം ശ്രീലങ്കൻ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോയത് ഇവരാണ്. 1996ലെ ലോകകപ്പ് വിജയത്തിനുശേഷം 2014 വരെയുള്ള കാലയളവിൽ അഞ്ച് ഐസിസി ലോകകപ്പുകളുടെ ഫൈനലിലാണ്‌  ശ്രീലങ്ക കളിച്ചത്. ഇതിലെല്ലാം നിർണായക സാന്നിധ്യമായി മഹേള–സംഗക്കാര കൂട്ടുകെട്ടും ഉണ്ടായിരുന്നു. 

എങ്കിലും ഇതിനെല്ലാം മുകളിൽ, ക്രിക്കറ്റിലെ നെഞ്ചിലേറ്റുന്നവർ ഇപ്പോഴും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു നിമിഷം ഉണ്ട്. മഹേളയും സംഗക്കാരയും ചേർന്നു നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ ആ റെക്കോർഡ് കൂട്ടുകെട്ട്. 2006ൽ സിംഹളീസ് സ്പോർട്സ് ക്ലബിൽ ഡെയ്‌ൽ സ്റ്റെയ്ൻ, മഖായ എൻടിനി തുടങ്ങി ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട പേസ് പടയ്ക്കു മേൽ താണ്ഡവമാടി ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 624 റൺസ്! മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വാരിക്കൂട്ടിയ റൺമലയുടെ വലുപ്പം മാത്രം ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിനോളം വരും - 5890 റൺസ്. ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒരു കൂട്ടുകെട്ട് എന്നതിനേക്കാൾ ‘ഇരട്ടകൾ’ എന്ന വിശേഷണമാകും മഹേളയ്‌ക്കും സംഗക്കാരയ്ക്കും ചേരുക. ആരാധകർക്ക് ഇവർ ‘സംഗവർധന’ ആകുന്നതും ഇക്കാരണത്താലാണ്. 

ആ ഇരട്ടകളുടെ മുഴുവൻ ലെഗസിയും ഒരു മൊമന്റിലേക്ക് ആവാഹിക്കുന്നതാണ്‌ മേൽപ്പറഞ്ഞ റെക്കോർഡ് കൂട്ടുകെട്ട്. ടീമുകൾ ഇന്നത്തെ കാലത്തുപോലും 500 കടക്കാൻ വിഷമിക്കുമ്പോഴാണ് ഒന്നര പതിറ്റാണ്ടോളം മുൻപ് ഇരുവരും 624 റൺസ് കൂട്ടുകെട്ടുയർത്തിയത്. ആ ചരിത്രനേട്ടത്തിന് ഇന്ന് 14 വയസ് പൂർത്തിയാകുമ്പോൾ, ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനടത്തം:

∙ ചരിത്രം പിറക്കുന്നു

2006 ജൂലൈ 29, ഇന്നേയ്ക്ക് കൃത്യം 14 വർഷങ്ങൾക്കു മുൻപ് ക്രിക്കറ്റിൽ ചരിത്രം പിറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. വേദി കൊളംബോ  സിംഹളീസ് സ്പോർട്സ് ക്ലബ്. ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169 റൺസിന് ഓൾഔട്ട്. മികച്ച ലീഡ് പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയുടെ ആദ്യ രണ്ട് വിക്കറ്റുകള് 14 റൺസിനിടെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ കളത്തിൽ ഒന്നുചേർന്നത് ജയവർധനയും സംഗക്കാരയും. 

പിന്നീട് ആ മൈതാനത്ത് പിറവിയെടുത്തത് നാടോടിക്കഥകളെ പോലും വെല്ലുന്ന നിമിഷങ്ങൾ. കവർ ഡ്രൈവുകളുമായി മഹേള കളം നിറഞ്ഞു. ആന്ദ്രെ നെല്ലിന്റെയും മഖായ എൻടിനിയുടെയും ഷോർട്ട് പിച്ച് പന്തുകളെ മിഡ് വിക്കറ്റിലൂടെ പുൾ ചെയ്ത് മഹേള മുന്നേറി. ഫൈൻ ലെഗ്ഗിൽ പുൾ ചെയ്ത മനോഹര ഷോട്ടിലൂടെ തന്റെ 15–ാം  ടെസ്റ്റ് സെഞ്ചുറി തികച്ച ശേഷം മഹേള താണ്ഡവത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

ഇത്തവണ നിക്കി ബോയെയാണ് മഹേളയ്ക്ക് ഇരയായത്. ബോയെയുടെ പന്തുകൾക്ക് മഹേളയുടെ ബാറ്റ് പലതവണ എക്സ്ട്രാ കവറിനു മുകളിലൂടെ ബൗണ്ടറിയിലേക്ക് വഴികാട്ടി. ലോങ് ഓഫിലൂടെ ഒരു ഫുൾടോസ് പന്ത് സിക്സർ പറത്തിയാണ് മഹേള തന്റെ മൂന്നാം ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. അതുകൊണ്ടും അവസാനിപ്പിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. 374 റൺസെന്ന മാന്ത്രിക സംഖ്യയിലേക്ക് ഇടതടവില്ലാത്ത ഡ്രൈവ്, പുൾ, സ്വീപ്പ് ഷോട്ടുകളുമായി മഹേള മുന്നേറി.

മറുവശത്ത്, സ്റ്റെയ്നും ആൻഡ്രൂ ഹാളുമായിരുന്നു സംഗക്കാരയുടെ മുഖ്യ എതിരാളികൾ. ഇരുവരുടേയും പേസ് വെടിയുണ്ടകളെ സുന്ദരമായ സ്‌ക്വയർ കട്ടുകളിലൂടെ തഴുകി സംഗ ബൗണ്ടറിയിലേക്ക് അയച്ചു. നിക്കി ബോയെയും സംഗയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. എക്സ്ട്രാ കവർ കേന്ദ്രീകരിച്ചായിരുന്നു മഹേളയുടെ പ്രഹരമെങ്കിൽ, ലോങ് ഓഫ്,  മിഡ് വിക്കറ്റ് ഏരിയകളായിരുന്നു ബോയെയെ നേരിടാൻ സംഗക്കാര ഉന്നമിട്ടത്.

99ൽ നിൽക്കെ സംഗക്കാരയ്ക്ക് ഒന്നു പിഴച്ചതാണ്. എങ്കിലും ലോങ് ഓഫിൽ ഫീൽഡർ വിട്ടുകളഞ്ഞതിനാൽ 10–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ സംഗക്കാരയും ബാറ്റിങ്ങിന്റെ ഗിയർ മാറ്റി. ഒരു ദാക്ഷിണ്യവും ഇല്ലാതെ സംഗക്കാര ദക്ഷിണാഫ്രിക്കൻ ബോളർമാരെ ഇടതടവില്ലാതെ പ്രഹരിച്ചു. നിർഭയത്വം മുഖമുദ്രയാക്കി തന്റെ നാലാം ഇരട്ടസെഞ്ചുറിയിലേക്ക് സംഗക്കാര നടന്നടുക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഹതാശരായി.

∙ ബോയെയ്ക്കും ‘ഇരട്ട സെഞ്ചുറി’!

രണ്ടര  ദിവസം, എട്ട് ബോളർമാർ. മഹേള-സംഗക്കാര കൂട്ടുകെട്ട് തകർക്കാൻ ദക്ഷിണാഫ്രിക്ക പഠിച്ച പണി പതിനെട്ടും പയറ്റി. 4.96, 4.52 എന്നിങ്ങനെയായിരുന്നു യഥാക്രമം സ്റ്റെയ്നിന്റേയും നെല്ലിന്റെയും ഇക്കോണമി നിരക്ക്. മഹേളയുടേയും സംഗക്കാരുടേയും ബാറ്റുകളുടെ ചൂട് ശരിക്കറിഞ്ഞ ബോയെ, ഒരു വിക്കറ്റ് പോലും നേടാതെ 65 ഓവറിൽ വഴങ്ങിയത് 221 റൺസ്! 

നിരവധി റെക്കോർഡുകൾക്കു മുകളിലൂടെയാണ്‌ മഹേളയും സംഗക്കാരയും അന്ന് ബുൾഡോസർ കയറ്റിയിറക്കിയത്. മഹേള നേടിയ 374 റൺസ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണ്. ഇരുവരുടെയും കരുത്തിൽ ശ്രീലങ്ക കുറിച്ച 5 വിക്കറ്റിന് 756 റൺസ് അവർക്ക് സമ്മാനിച്ചത് 587 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇത് മറ്റൊരു റെക്കോർഡാണ്. എക്കാലവും ഓർമിക്കപ്പെടുന്നത് മൂന്നാം വിക്കറ്റിലെ 624 റൺസിന്റെ  റെക്കോർഡ് കൂട്ടുകെട്ട് തന്നെ. മറ്റൊരു ശ്രീലങ്കൻ കൂടുകെട്ടിന്റെ തന്നെ റെക്കോർഡാണ്  'സംഗവർധന' തകർത്തത്. സനത് ജയസൂര്യയും (340) റോഷൻ മഹാനാമയും (225) ചേർന്ന് നേടിയ 576 റൺസിന്റെ റെക്കോർഡ് ഇവർക്കു മുന്നിൽ വഴിമാറി.

സംഗക്കാര നേടിയ 287 റൺസ് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടെസ്റ്റിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ടെസ്റ്റിന്റെ ഒരു ദിവസം വിക്കറ്റ് പോകാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും  ഇരുവരും ചേർന്ന് കുറിച്ചു- 357 റൺസ്. 1958ൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡിനൊപ്പമാണ് ഇത്.

'ഇത് റെക്കോർഡാണെന്ന് ഞങ്ങൾക്കറിയാം. ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് റെക്കോർഡ്. മറ്റാരും മുൻപ് ചെയ്‌തിട്ടില്ലാത്ത ഒരു കാര്യം ചെയ്യുന്നത് വലിയ വികാരമാണ്' – റെക്കോർഡ് പ്രകടനത്തിനു പിന്നാലെ സംഗക്കാര പറഞ്ഞു. 'റെക്കോർഡുകൾ ഉണ്ടെങ്കിലേ  അതു തകർക്കാൻ ആളുകൾക്ക് പ്രചോദനമുണ്ടാകൂ. ഒരു ദിവസം മറ്റൊരാൾ ഇത് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു - അങ്ങനെയാണ്‌ ക്രിക്കറ്റ് മുന്നോട്ട് പോകേണ്ടത്.' – സംഗക്കാര പറഞ്ഞു.

ഹാളിനെ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ  മാർക്ക് ബൗച്ചറിന്റെ കൈകളിൽ ഒതുങ്ങിയപ്പോൾ സംഗക്കാരയുടെ ഇന്നിങ്സിന് അവസാനമായി. എങ്കിലും ബ്രയാൻ ലാറയുടെ 400 റൺസെന്ന റെക്കോർഡ്  മറികടക്കാൻ മഹേളയ്ക്ക് ടീം എല്ലാവിധ സാവകാശവും നൽകി. മൂന്നാം ദിവസം ചായയ്ക്കു പിരിയുമ്പോൾ പുറത്താകെ 357 റൺസായിരുന്നു മഹേളയുടെ സ്കോർ. ലാറയുടെ റെക്കോർഡ് വീണേക്കുമെന്ന് തോന്നലുയർന്നു. പക്ഷേ, 374ൽവച്ച് നെല്ലിന്റെ പന്തിൽ മഹേളയുടെ കുറ്റിതെറിച്ചു.

'ക്രിക്കറ്റ് അത്തരമൊരു കളിയാണ്. നിങ്ങൾക്ക് ഒരു ഇരട്ട സെഞ്ചുറി, അല്ലെങ്കിൽ ട്രിപ്പിൾ സെഞ്ചുറി നേടാം. എന്നിട്ടും നിരാശപ്പെടാം.  പക്ഷേ, മഹേള വളരെ സമർഥമായി ബാറ്റ് ചെയ്തു. ആ ഇന്നിങ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മഹേളയ്ക്ക് 400 റൺസിലെത്താൻ കഴിയാത്തതിൽ എല്ലാവരും നിരാശരാണ്.' – സംഗക്കാര പറഞ്ഞു.

മത്സരം ഇന്നിങ്സിനും 153 റൻസിനും ശ്രീലങ്ക ജയിച്ചു. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. മഹേളയ്ക്കും സംഗക്കാരയക്കും ആഡംബര കാറുകൾ സമ്മാനിച്ചാണ് ടീം വിജയം ആഘോഷിച്ചത്. 

റെക്കോർഡുകൾ തകർക്കാനുള്ളതു തന്നെയാണ്. ഒരോ തവണ റെക്കോർഡ് സൃഷ്ടിക്കപ്പെടുമ്പോഴും പിറക്കുന്നത് ചരിത്രമാണ്. കാലം ആ ഒരു നിമിഷം ഫ്രീസ് ആകുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ട് 14 വർഷമായി സിംഹളീസ് സ്പോർട്സ് ക്ലബിൽ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു!

English Summary: Sangakkara, Jayawardene and the 624-run partnership that went on and on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com