ADVERTISEMENT

മുംബൈ∙ സ്റ്റുവാർട്ട് ബ്രോഡിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള ദിനങ്ങളിലൊന്നാണിത്. ഇന്നെങ്കിലും അദ്ദേഹത്തിനെതിരെ ഒരു ഓവറിൽ ആറു സിക്സടിച്ച ആ പഴയ കാര്യം കുത്തിപ്പൊക്കാതിരിക്കാമോ? – ചോദിക്കുന്നത് സാക്ഷാൽ യുവരാജ് സിങ്. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സടിച്ച യുവരാജ് തന്നെ! ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് ബ്രോ‍ഡ് കടന്നതിനു പിന്നാലെയാണ് ആ ആറു സിക്സ് ഇത്തവണയെങ്കിലും കുത്തിപ്പൊക്കരുതെന്ന യുവിയുടെ നിർദ്ദേശം. യുവരാജിന്റെ നിർദ്ദേശത്തിന് കയ്യടിച്ചും അദ്ദേഹത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചും ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.

ചൊവ്വാഴ്ച സമാപിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം സഹിതമാണ് ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ചത്. വിൻഡീസ് താരം ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ എൽബിയിൽ കുരുക്കിയത് ബ്രോഡിന്റെ ടെസ്റ്റ് കരിയറിലെ 500–ാം വിക്കറ്റായിരുന്നു. വിൻഡീസിന്റെ അവസാന വിക്കറ്റും പിഴുത ബ്രോഡ് 10 വിക്കറ്റ് നേട്ടവും കളിയിലെ കേമൻ പട്ടവും സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് വിൻഡീസ് താരം റോസ്റ്റൺ ചേസിനൊപ്പം പരമ്പരയുടെ താരവുമായത്. ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇതാ:

‘ഞാൻ എന്നൊക്കെ സ്റ്റുവാർട്ട് ബ്രോഡിനെക്കുറിച്ച് എഴുതിയാലും ആളുകൾ പണ്ട് ഞാൻ ആറു പന്തിൽ ആറ് സിക്സടിച്ച സംഭവം ഉയർത്തിക്കൊണ്ടുവരുമെന്ന് തീർച്ചയാണ്. ഇന്നെങ്കിലും നിങ്ങൾ ദയവായി അതു ചെയ്യരുതെന്നാണ് എന്റെ അപേക്ഷ. പകരം ആ മനുഷ്യൻ സ്വന്തമാക്കിയ വലിയ നേട്ടത്തെ അഭിനന്ദിക്കൂ. ടെസ്റ്റിൽ 500 വിക്കറ്റുകളെന്നത് തമാശയല്ല. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും മാത്രമേ അതു നേടാനാകൂ. തിരിച്ചടികളിൽനിന്ന് ഉയർത്തെഴുന്നേറ്റ് വെല്ലുവിളികളോട് പോരാടി നിങ്ങൾ വിജയത്തിലേക്ക് നടന്നെത്തിയത് വിസ്മയമാണ്. പ്രിയ സുഹൃത്തേ, നിങ്ങൾ ഒരു യഥാർഥ ഇതിഹാസമാണ്. നേട്ടത്തിനു മുന്നിൽ ശിരസ് നമിക്കുന്നു’ – യുവരാജ് എഴുതി.

∙ ഇങ്ങനെ തിരിച്ചുവരാൻ നമുക്കു കഴിയുമോ?

മുൻപും സ്റ്റുവാർട്ട് ബ്രോഡിന്റെ നിശ്ചയദാർഢ്യത്തെയും പോരാട്ടമികവിനെയും പുകഴ്ത്തി രംഗത്തു വന്നിട്ടുള്ള താരമാണ് യുവരാജ്. ബിബിസി പോഡ്കാസ്റ്റുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തിൽ ബ്രോ‍ഡിനെതിരായ സിക്സർ പ്രകടനത്തിനുശേഷം അദ്ദേഹത്തിന്റെ പിതാവും ഐസിസി മാച്ച് റഫറിയുമായ ക്രിസ് ബ്രോഡുമായി നേരിൽക്കണ്ട സംഭവം യുവരാജ് വിവരിച്ചിരുന്നു. അന്ന് ബ്രോ‍ഡിന്റെ നേട്ടത്തെക്കുറിച്ച് യുവി പറഞ്ഞു:

‘നോക്കൂ, ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് സ്റ്റുവാർട്ട് ബ്രോഡ്. ഇന്ത്യയിൽനിന്ന് ഒരു താരത്തിനാണ് ഇത് സംഭവിക്കുന്നതെങ്കിലോ? ഒരു ഓവറിൽ ആറു സിക്സ് വഴങ്ങിയിട്ട് ഒരു ഇന്ത്യൻ താരവും പിന്നീട് ഇതുപോലെ വളരുമെന്ന് എനിക്കു തോന്നുന്നില്ല’ – അന്ന് യുവരാജ് ചൂണ്ടിക്കാട്ടി. 

∙ ബ്രോഡ് & ബ്യൂട്ടിഫുൾ

നേരത്തെ, ഒന്നാം ടെസ്റ്റിൽ തന്നെ പുറത്തിരുത്തിയതിന്റെ രോഷം തീർക്കും പോലെയാണ് മൂന്നാം ടെസ്റ്റിൽ ബ്രോഡ് നിറഞ്ഞാടിയത്. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ ബ്രോഡ് ബാറ്റിങ്ങിൽ അതിവേഗ അർധസെഞ്ചുറിയും കുറിച്ചു. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് നിലയുറപ്പിക്കും മുൻപ് രണ്ടു വിക്കറ്റുകൾ. അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയപ്പോൾ ഒന്നു കൂടി. അവസാന വിക്കറ്റ് വീഴ്ത്തി വിൻഡീസിന്റെ അന്തകനായതും ബ്രോഡ് തന്നെ. മൂന്നു മത്സര പരമ്പരയിൽ 2 ടെസ്റ്റുകൾ മാത്രം കളിച്ച് മാൻ ഓഫ് ദ് സീരിസ് എന്ന അപൂർവതയും മുപ്പത്തിനാലുകാരനായ ബ്രോഡ്  നേടി.

ഇന്നലെ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ എൽബിയിൽ കുരുക്കിയത് ബ്രോഡിന്റെ ടെസ്റ്റ് കരിയറിലെ 500–ാം വിക്കറ്റായിരുന്നു. ഈ നാഴികക്കല്ലു പിന്നിടുന്ന ഏഴാമത്തെ ബോളറാണ് ബ്രോഡ്. രണ്ടാമത്തെ ഇംഗ്ലിഷ് ബോളറും. ബ്രോഡിനൊപ്പം പന്തെറിഞ്ഞ ജയിംസ് ആൻഡേഴ്സൻ തന്നെയാണ് ആദ്യത്തെയാൾ. ആൻഡേഴ്സന്റെ 500–ാം ഇരയും ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് തന്നെയായിരുന്നു എന്നത് മറ്റൊരു കൗതുകം.

140 ടെസ്റ്റുകളിൽ നിന്ന് 501 വിക്കറ്റുകളാണ് ഇപ്പോൾ ബ്രോഡിന്റെ പേരിലുള്ളത്. ആൻഡേഴ്സൻ 153 ടെസ്റ്റുകളിൽ നിന്ന് 589 വിക്കറ്റുകൾ. 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ താരം യുവരാജ് സിങ്ങിനോട് ഒരോവറിലെ 6 പന്തും സിക്സർ വഴങ്ങിയ ബ്രോഡിന്റെ ഉയിർത്തെഴുന്നേൽപ്പിലെ മറ്റൊരു അധ്യായമായി ഈ പരമ്പര. 

English Summary: 500 Test wickets is no joke: Yuvraj Singh lauds 'legend' Stuart Broad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com