ADVERTISEMENT

സതാംപ്ടൻ ∙ ലോക ക്രിക്കറ്റിലെ കുഞ്ഞൻമാരായ അയർലൻഡിനു ലോകകപ്പ് ജേതാക്കളെ തോൽപിക്കൽ ഒരു ഹരമാണ്. ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ അയൽക്കാരായ അയർലൻഡ് കഴിഞ്ഞ ദിവസം അട്ടിമറിച്ചത് 7 വിക്കറ്റിന്. ഇതോടെ, ഏകദിന ലോകകപ്പ് ജേതാക്കളെയും ട്വന്റി20 ലോകകപ്പ് ജേതാക്കളെയും അട്ടിമറിച്ചവരെന്ന നേട്ടം ഐറിഷ് നിരയ്ക്കു സ്വന്തം.

നിലവിലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റിൻഡീസിനെ ജനുവരിയിൽ അയർലൻഡ് അട്ടിമറിച്ചിരുന്നു. മാൻ ഓഫ് ദ് മാച്ച് പോൾ സ്റ്റിർലിങ്ങിന്റെയും (128 പന്തിൽ 142) ക്യാപ്റ്റൻ ആൻഡി ബാൽബിർനിയുടെയും (112 പന്തിൽ 113) സെഞ്ചുറികളാണു ടീമിനു കരുത്തായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗന്റെ സെഞ്ചുറി (84 പന്തിൽ 106) പാഴായി. 

balbimie
ബാൽബിർനി

3 മത്സരപരമ്പരയിൽ 2–1നു കീഴടങ്ങിയെങ്കിലും ലോകകപ്പ് സൂപ്പർ ലീഗിൽ വിലപ്പെട്ട 10 പോയിന്റ് നേടാൻ അയർലൻഡിനായി. 2011ലെ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനെ അയർലൻഡ് അട്ടിമറിച്ചിരുന്നു.

തങ്ങളുടെ നാട്ടിൽ ജനിച്ച്, ദേശീയ ടീമിലും കളിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനു ‘വമ്പൻ പണി’യാണ് അയർലൻഡ് ടീം കൊടുത്തത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങി 3ന് 44 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ മോർഗനും ടോം ബാന്റനും (58) ചേർന്നാണു കരകയറ്റിയത്. ഡേവിഡ് വില്ലിയും (51) ടോം കറനും (38*) സ്കോർ 300 കടത്തി. 

മറുപടിയിൽ, 2–ാം വിക്കറ്റിൽ 214 റൺസ് കൂട്ടിച്ചേർത്ത് സ്റ്റിർലിങ്ങും ബാൽബിർനിയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇരുവരും മടങ്ങിയെങ്കിലും കെവിൻ ഒബ്രയനും (15 പന്തിൽ 21) ഹാരി ടെക്ടറും (26 പന്തിൽ 29) പേടികൂടാതെ ടീമിനെ ജയത്തിലെത്തിച്ചു. അവസാന ഓവറിൽ വേണ്ടിയിരുന്ന 8 റൺസ് ഒരു പന്ത് ബാക്കി നിൽക്കെ നേടി. 

ധോണിയെ മറികടന്ന് മോർഗൻ

സെ‍ഞ്ചുറി പാഴായെങ്കിലും സിക്സർ എണ്ണത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ റെക്കോർഡ് മറികടന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ. ക്യാപ്റ്റനെന്ന നിലയിൽ 3 ഫോർമാറ്റുകളിലുമായി മോർഗന്റെ സിക്സറുകളുടെ എണ്ണം 212 ആയി (163 മത്സരങ്ങൾ). ക്യാപ്റ്റൻ ധോണിയുടെ പേരിലുള്ളത് 332 മത്സരങ്ങളിൽ 211 സിക്സർ. 

പാക്കിസ്ഥാൻ പിടിമുറുക്കുന്നു

മാഞ്ചസ്റ്റർ ∙ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച പാക്കിസ്ഥാൻ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ചുവടുറപ്പിക്കുന്നു. മഴമൂലം കളി തടസ്സപ്പെടുമ്പോൾ 41.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസിലാണ് ആതിഥേയർ. 71 പന്തിൽ 9 ബൗണ്ടറികളോടെ അർധസെഞ്ചുറി പിന്നിട്ട ബാബർ അസമും (52) ഓപ്പണർ ഷാൻ മസൂദുമാണ് (134 പന്തിൽ 7 ബൗണ്ടറികളോടെ 45) ക്രീസിൽ.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാക്ക് ക്യാപ്റ്റൻ അസ്ഹർ അലിയെ റണ്ണെടുക്കാൻ അനുവദിക്കാതെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ക്രിസ് വോക്സും ആബിദ് അലിയെ (16) ബോൾഡാക്കിയ ജോഫ്ര ആർച്ചറും ഉൾപ്പെടെയുള്ള ഇംഗ്ലിഷ് ബോളർമാരുടെ വരുതിയിലായിരുന്നു ഉച്ചഭക്ഷണ സമയം വരെ കളി. മികച്ച ലൈനും ലെങ്തുമായി പാക്ക് ബാറ്റിങ് നിരയെ അടക്കി ഭരിച്ച ഇംഗ്ലിഷ് ബോളർമാർക്കു പക്ഷേ, ഇടവേളയ്ക്കു ശേഷം ബാബർ അസമിനു മുന്നിൽ കാലിടറി. 

വെസ്റ്റിൻഡീസിനെ തോൽപിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കിന്റെ ബുദ്ധിമുട്ടുകളുള്ള ബെൻ സ്റ്റോക്സിനെയും ഒഴിവാക്കിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com