മുംബൈ ക്രിക്കറ്റ് താരം ജീവനൊടുക്കി; സ്റ്റെയ്നിന്റെ ബോളിങ് ആക്ഷനുമായി ശ്രദ്ധേയൻ
Mail This Article
മുംബൈ∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്നിന്റേതിനു സമാനമായ ബോളിങ് ആക്ഷനിലൂടെ ശ്രദ്ധേയനായ മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരി ജീവനൊടുക്കി. 27 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തിലധികമായി നെറ്റ്സിൽ സ്ഥിരമായി പന്തെറിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ വർഷം വിവിധ ഐപിഎൽ ടീമുകൾക്കായും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ക്രിക്കറ്റ് കരിയറിൽ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിൽ താരം ദുഃഖിതനായിരുന്നുവെന്നാണ് റിപ്പോർട്ട്. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
മുംബൈയിലെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കരൺ തിവാരി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാൻ പോയതാണ്. ഇതിനിടെ രാജസ്ഥാനിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ സങ്കടം പങ്കുവച്ചിരുന്നു. ടീമിൽ ഇടംകിട്ടാത്തതിനാൽ മരിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഈ സുഹൃത്ത് രാജസ്ഥാനിൽ താമസിക്കുന്ന തിവാരിയുടെ സഹോദരി വഴി അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചെങ്കിലും വൈകിപ്പോയിരുന്നു. മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ക്രിക്കറ്റിൽ മികച്ചൊരു കരിയർ സ്വപ്നം കണ്ട കരൺ തിവാരിക്ക് ഒരിടത്തും എത്താനാകാതെ പോയതിൽ കടുത്ത നിരാശയുണ്ടായിരുന്നുവെന്ന് സുഹൃത്തും നടനുമായ ജിത്തു വർമ പ്രതികരിച്ചു. മുംബൈയിലെ ഏതെങ്കിലും മികച്ചൊരു ക്ലബ്ബിൽ കരണിനെയും ഉൾപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടത്തിവരികയായിരുന്നുവെന്ന് മുംബൈ സീനിയർ ടീം പരിശീലകൻ വിനായക് സാമന്ത് പ്രതികരിച്ചു.
English Summary: Young cricketer who used to bowl at Mumbai Ranji team’s nets
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)