ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് വീണ്ടും വംശീയത നിഴലിക്കുന്ന മറ്റൊരു വിവാദം. കറുത്ത വർഗക്കാരനായ ഖയ സോൻഡോയെ ഉൾപ്പെടുത്തിയാൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് പിൻവാങ്ങുമെന്ന് അന്ന് ക്യാപ്റ്റൻ കൂടിയായിരുന്ന എ.ബി. ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് തിരിതെളിച്ചത്. 2015ൽ ദക്ഷിണാഫ്രിക്കൻ ടീം നടത്തിയ ഇന്ത്യ‍ൻ പര്യടനവുമായി ബന്ധപ്പെട്ട സംഭവം, ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) മുൻ പ്രസിഡന്റ് നോർമൻ ആരെൻഡ്സെയാണ് പുറത്തുവിട്ടത്. സോൻഡോയെ ഒഴിവാക്കിയതിനെതിരെ അന്നുതന്നെ താരങ്ങളിൽ ചിലർ രംഗത്തുവന്നിരുന്നു.

ഇന്ത്യൻ പര്യടനത്തിലെ അഞ്ചാം ഏകദിത്തിനു തലേന്ന് സാധ്യതാ ഇലവൻ തയാറാക്കിയപ്പോൾ അതിൽ സോൻഡോയുടെ പേരും ഉൾപ്പെട്ടിരുന്നുവെന്നാണ് ആരെൻഡ്സെയുടെ വെളിപ്പെടുത്തൽ. താരത്തെ സംബന്ധിച്ച് രാജ്യാന്തര അരങ്ങേറ്റത്തിനുള്ള അവസരമായിരുന്നു അത്. എന്നാൽ, പിറ്റേന്ന് കളിക്കാനിറങ്ങിയപ്പോൾ സോൻഡോ പുറത്തായി. ടീം കളത്തിലിറങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപു മാത്രം സോൻഡോയെ അന്തിമ ഇലവനിൽനിന്ന് ഒഴിവാക്കിയത് ‘അനീതിയും ദക്ഷിണാഫ്രിക്കൻ ബോർഡിന്റെ സിലക്ഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധ’വുമാണെന്നാണ് ആരെൻഡ്സെയുടെ പ്രസ്താവന.

പരമ്പരയ്ക്കിടെ പരുക്കേറ്റ ജെ.പി. ഡുമിനിക്കു പകരം ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തിയ ഡീൻ എൽഗറാണ് പിന്നീട് അഞ്ചാം ഏകദിനത്തിൽ കളിച്ചത്. തുടക്കം മുതൽ ടീമിനൊപ്പമുണ്ടായിരുന്ന സോൻഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചതുമില്ല. പിന്നീട് മൂന്നു വർഷങ്ങൾക്കുശേഷം 2018 ഫെബ്രുവരിയിൽ സെഞ്ചൂറിയനിൽവച്ച് ഇന്ത്യയ്‌ക്കെതിരെ തന്നെയാണ് സോൻഡോ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ കളിക്കാൻ കഴിഞ്ഞത് അഞ്ച് ഏകദിനങ്ങളിൽ മാത്രം. ഡുമിനിക്കു പകരക്കാരനായി ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തി കളത്തിലിറക്കിയ എൽഗർ അതിനു മുൻപു കളിച്ചിരുന്നത് അഞ്ച് ഏകദിനങ്ങളിൽ മാത്രം. അതിനുശേഷം ദക്ഷിണാഫ്രിക്ക കളിച്ച 70 ഏകദിനങ്ങളിൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നുമില്ല.

അഞ്ചാം ഏകദിനത്തിൽ സോൻഡോയെ കളിപ്പിച്ചാൽ ടീം വിടുമെന്ന് ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയത് വൻ വിവാദമായി. പരമ്പരയ്ക്കു ശേഷം ടീമിലെ കറുത്ത വർഗക്കാരായ താരങ്ങൾ ചേർന്ന് ‘ബ്ലാക്ക് പ്ലേയേഴ്സ് യൂണിറ്റി’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോൻഡോയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദക്ഷിണാഫ്രിക്കൻ ബോർഡിന് കത്തയച്ചു. വംശീയായ പ്രശ്നങ്ങളെ നേരിടാൻ നടപ്പാക്കിയ സംവരണ തീരുമാനപ്രകാരം നിശ്ചിത എണ്ണം കറുത്തവർഗക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവരെ ടീമംഗങ്ങൾക്ക് വെള്ളം ചുമക്കാൻ മാത്രം നിയോഗിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സോൻഡോയുടെ ഉദാഹരണവും അവർ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ആഷ‌വെൽ പ്രിൻസും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പ്രതിസന്ധികളുടെ വർഷമായിരുന്നു 2015. ആ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമിയിൽ ദക്ഷിണാഫ്രിക്ക തോറ്റു പുറത്തായതിനു പിന്നാലെ വംശീയച്ചുവയുള്ള വിവാദം ഉടലെടുത്തിരുന്നു. സെമിയിൽ ന്യൂസീലൻഡിനെതിരെ പേസ് ബോളർ കൈൽ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്സിന് താൽപര്യമെങ്കിലും സമ്മർദ്ദത്തെ തുടർന്ന് കറുത്ത വർഗക്കാരനായ വെർനോൺ ഫിലാൻഡറെ കളിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനെതിരെ തന്റെ ആത്മകഥയിൽ ഡിവില്ലിയേഴ്സ് ചില പരാമർശങ്ങൾ നടത്തുകയും ചെയ്തു.

English Summary: AB de Villiers threatened to leave India tour if Khaya Zondo was selected, claims report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com