ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) യുഎഇയിലെത്തി ക്വാറന്റീനിൽ കഴിയവെ അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന ടീം മാനേജ്മെന്റുമായി രസത്തിലായിരുന്നില്ലെന്ന് സൂചന നൽകിയത് ടീം ഉടമ എൻ. ശ്രീനിവാസനാണ്. ഇത്തവണ ഐപിഎല്ലിൽ കളിക്കുന്നില്ലെന്ന് വ്യക്തമാക്കി ടീം വിട്ട റെയ്ന ആ തീരുമാനത്തിൽ ഖേദിക്കേണ്ടി വരുമെന്നും ബിസിസിഐയുടെ മുൻ പ്രസിഡന്റ് കൂടിയായ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ഹോട്ടലിൽ ഏർപ്പെടുത്തിയ താമസസൗകര്യത്തിൽ ഉടലെടുത്ത അതൃപ്തിയാണ് റെയ്നയുടെ മടക്കത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, റെയ്ന ടീം വിട്ട അതേദിവസം ചെന്നൈ സൂപ്പർ കിങ്സ് താരം കേദാർ ജാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘുവിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. റെയ്ന ടീം വിട്ടതായുള്ള പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ജാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആ വാചകം ഉന്നമിടുന്നത് റെയ്നയെയാണെന്നാണ് വിലയിരുത്തൽ. ടീം മാനേജ്മെന്റുമായും ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമായും ഉരസിയാണ് റെയ്ന ടീം വിട്ടതെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ജാദവിന്റെ വാക്കുകളിലെ ‘ഉന്നം’ കൂടുതൽ വ്യക്തമായത്.

കോവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി ഈ മാസം 21നാണ് ചെന്നൈ സൂപ്പർ കിങ്സ് അംഗങ്ങൾ ദുബായിലെത്തിയത്. അന്നു മുതൽ പ്രത്യേകം ഒരുക്കിയ ഹോട്ടൽ മുറികളിൽ ക്വാറന്റീനിൽ ആയിരുന്നു താരങ്ങൾ. ഇതിനിടെയാണ് രണ്ട് താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 29–ാം തിയതി ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി റെയ്നയും നാട്ടിലേക്ക് മടങ്ങി.

റെയ്ന നാട്ടിലേക്ക് മടങ്ങിയ 29–ാം തീയതി ഉച്ചകഴിഞ്ഞ് ജാദവ് പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ:

‘മികവിന്റെ ഔന്നത്യത്തിലേക്കുള്ള യാത്രയിൽ പാതിവഴിയിൽ വിട്ടുപോകാൻ നിങ്ങൾക്ക് 100 കാരണങ്ങൾ കാണും. പക്ഷേ, പിടിച്ചുനിർത്താൻ ഒരേയൊരു കാരണമേ ഉണ്ടാകൂ. ഏതു വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്’ – ജാദവ് കുറിച്ചു. ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിലെ സംഭവവികാസങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് വ്യക്തമാക്കുന്നവയാണ് ജാദവിന്റെ വാക്കുകളും.

English Summary: Dig At Suresh Raina? Kedar Jadhav Posts Cryptic Tweet After Veteran’s Departure From UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com