ADVERTISEMENT

സതാംപ്ടൺ∙ ഇംഗ്ലിഷ് മണ്ണിൽ കാണികളുടെ കൂവലും പരിഹാസവുമില്ലാതെ കളിക്കുന്നത് ഇതാദ്യമാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ കൂടാതെ നടത്തിയ ഓസ്ട്രേലിയ–ഇംഗ്ലണ്ട് ഒന്നാം ട്വന്റി20 മത്സരത്തിനു ശേഷമാണ് വാർണറിന്റെ പ്രതികരണം. ഒരുതരത്തിൽ നോക്കിയാൽ ഇത് തീർത്തും അപരിചിതമായ അനുഭവമാണെങ്കിലും, കാണികളുടെ പരിഹാസമില്ലാതെ ഇവിടെ കളിക്കുന്നത് ആദ്യമായിട്ടാണെന്ന് വാർണർ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം ഇംഗ്ലിഷ് മണ്ണിൽ പര്യടനത്തിനെത്തിയ വാർണറും ‘കൂട്ടുപ്രതി’ സ്റ്റീവ് സ്മിത്തും കാണികളുടെ നിരന്തരമായ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പിൽ കാണികളുടെ പരിഹാസത്തിന് ഇരുവരും നിരന്തരം പാത്രമായി. പിന്നീട് നടന്ന ആഷസ് പരമ്പരയിലും സമാനമായിരുന്നു സ്ഥിതി. ഈ സാഹചര്യത്തിലാണ് ഇംഗ്ലിഷ് മണ്ണിൽ കാണികളുടെ പരിഹാസമില്ലാതെ കളിക്കുന്ന ആദ്യ മത്സരമാണ് ഇതെന്ന വാർണറിന്റെ അഭിപ്രായപ്രകടനം.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ആദ്യ രാജ്യാന്തര മത്സരം കളിച്ച ടീമായ ഇംഗ്ലണ്ട്, തുടർച്ചയായി നേരിടുന്ന നാലാമത്തെ എതിരാളികളാണ് ഓസ്ട്രേലിയ. വെസ്റ്റിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് കോവിഡിനുശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിച്ചത്. പിന്നീട് അയർലൻഡ്, പാക്കിസ്ഥാൻ ടീമുകളുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടി. അതേസമയം, കോവിഡ് വ്യാപനത്തിനുശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുന്നത്. സതാംപ്ടണിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് രണ്ടു റൺസിന് തോറ്റിരുന്നു.

English Summary: First time I have not been abused by English crowd, it's nice: Warner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com