ADVERTISEMENT

പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ഐപിഎല്ലിൽ നിറയാൻ ഇക്കുറിയും ഒട്ടേറെ താരങ്ങളുണ്ട്. ഈ സീസണിലെ ഏറ്റവും പ്രായംകൂടിയ 5 കളിക്കാർ ഇവരാണ്...

∙ ഇമ്രാൻ താഹിർ (വയസ്സ്: 41)

ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഈ ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇത്തവണയുമുണ്ട്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരം. കഴിഞ്ഞ സീസണിൽ 26 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് സ്വന്തമാക്കി. ഇതുവരെ 55 ഐപിഎൽ മത്സരങ്ങളിൽനിന്നായി 79 വിക്കറ്റുകൾ.

∙ ക്രിസ് ഗെയ്‌ൽ (വയസ്സ്: 40)

ഐപിഎൽ തുടങ്ങി 3–ാം ദിവസം (21ന്) ഗെയ്‍ൽ 41–ാം പിറന്നാൾ ആഘോഷിക്കും. ബോളർമാരുടെ പേടി സ്വപ്നമായ വെസ്റ്റിൻഡീസ് താരം ഇതുവരെ 124 ഐപിഎൽ മത്സരങ്ങളിൽനിന്നു നേടിയത് 4484 റൺസ്. സ്ട്രൈക് റേറ്റ്: 151.03! കൊൽക്കത്തയും ബാംഗ്ലൂരും പിന്നിട്ട് ഇപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിനൊപ്പമാണ് ഈ വമ്പനടിക്കാരൻ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും (6) ഏറ്റവും കൂടുതൽ സിക്സറും (326) നേടിയ ഗെയ്‍ൽ ഇക്കുറിയും വെടിക്കെട്ടിനു തിരി കൊളുത്തുമോ?

∙ ഷെയ്‌ൻ വാട്സൻ (വയസ്സ്: 39)

നാലു കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടറിൽനിന്നു ചെന്നൈ സൂപ്പർ കിങ്സ് ഏറെ പ്രതീക്ഷിക്കുന്നു. 8 വർഷം രാജസ്ഥാനിലും പിന്നീട് ഒരു സീസണിൽ ബാംഗ്ലൂരിലും നിന്നശേഷം കഴിഞ്ഞ 3 വർഷമായി വാട്സൻ ചെന്നൈയുടെ വിശ്വസ്തനാണ്. ഐപിഎല്ലിൽ ഇതുവരെ 134 മത്സരങ്ങൾ കളിച്ചു, 3575 റൺസടിച്ചു. 92 വിക്കറ്റുമെടുത്തു. 2018ലെ ഫൈനലിൽ ഹൈദരാബാദിനെതിരെ 117 റൺസെടുത്തു (നോട്ടൗട്ട്) ചെന്നൈയെ വിജയത്തിലെത്തിച്ചത് ആരാധകർ മറക്കാത്ത പ്രകടനം.

∙ എം.എസ്.ധോണി (വയസ്സ്: 39)

ഐപിഎൽ ചരിത്രത്തിൽ പകരം വയ്ക്കാനാളില്ലാത്ത താരം. 174 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ക്യാപ്റ്റൻ. 3 കിരീടങ്ങൾ. ആരാധകരുടെ പ്രിയപ്പെട്ട ‘തല’. 15 കോടി രൂപ വിലമതിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തന്ത്രങ്ങളിലാണ് ഇക്കുറിയും ചെന്നൈയുടെ ഭാവി. 190 മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത് 4432 റൺസ്. സ്ട്രൈക് റേറ്റ്: 137.80.

∙ ഡെയ്‌ൽ സ്റ്റെയ്ൻ (വയസ്സ്: 37)

കഴിഞ്ഞ സീസണിൽ 2 കളിയിൽ 4 വിക്കറ്റെടുത്തശേഷം പരുക്കുമൂലം പിൻമാറേണ്ടിവന്ന സ്റ്റെയ്ൻ ഇത്തവണയും ബാംഗ്ലൂർ നിരയുടെ പ്രതീക്ഷയാണ്. ഇതുവരെ 92 മത്സരങ്ങളിൽ 96 വിക്കറ്റാണ് ഈ ദക്ഷിണാഫ്രിക്കൻ പേസറുടെ സമ്പാദ്യം. ഈ പ്രായത്തിലും മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയാൻ സ്റ്റെയ്നു കഴിവുണ്ട്.

English Summary: Oldest players in IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com