ADVERTISEMENT

കാബൂൾ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിന് ശനിയാഴ്ച തുടക്കമാകുകയാണല്ലോ. ലീഗിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയായ ഷാരൂഖ് ഖാൻ അതേ ടീമിനു വേണ്ടി കളിക്കാനിറങ്ങുന്നത് ആലോചിച്ചുനോക്കൂ... രസകരമായ ഒരു ചിന്ത, അല്ലേ? എങ്കിൽ അങ്ങനെയൊന്ന് ശരിക്കും സംഭവിച്ചു. അതും ക്രിക്കറ്റിലെ വളർന്നുവരുന്ന ശക്തിയായ അഫ്ഗാനിസ്ഥാനിൽ. അവിടുത്തെ ആഭ്യന്തര ട്വന്റി20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗിനിടെയാണ് ഒരു ടീമിന്റെ ഉടമ അരങ്ങേറ്റത്തിന് ഇറങ്ങിയത്.

കൗതുകം അവിടെ അവസാനിക്കുന്നില്ല. തൊട്ടടുത്ത ദിവസം ഇദ്ദേഹത്തെ മോശം പെരുമാറ്റത്തിന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) വിലക്കുകയും ചെയ്തു! ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ ഇത്തവണ ജേതാക്കളായ കാബൂൾ ഈഗിൾസ് ഉടമ അബ്ദുൽ ലത്തീഫ് അയൂബിയാണ് കഥാനായകൻ. നാൽപ്പതുകാരനായ അയൂബി, സെപ്റ്റംബർ 13ന് നടന്ന സ്പീൻഗർ ടൈഗേഴ്സുമായുള്ള മത്സരത്തിലാണ് കാബൂൾ ഈഗിൾസിനായി ക്രിക്കറ്റ് അരങ്ങേറ്റത്തിന് ഇറങ്ങിയത്.

‘മീഡിസം പേസർ’ എന്ന ലേബലിൽ ടീമിലെത്തിയ അയൂബി മത്സരത്തിൽ ആകെ ബോൾ ചെയ്തത് ഒരേയൊരു ഓവർ മാത്രം. ആ ഓവറിൽ 16 റൺസും വഴങ്ങി. ഇന്നിങ്സിനൊടുവിൽ സ്പീൻഗർ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാബൂൾ ഈഗിൾസ് 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. മാത്രമല്ല, ബുധനാഴ്ച നടന്ന ഫൈനലിന് യോഗ്യതയും നേടി.

ടീം ഉടമയുടെ അരങ്ങേറ്റ മത്സരത്തിൽ കാബൂൾ ഈഗിൾസ് ജയിച്ചെങ്കിലും എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. തൊട്ടടുത്ത ദിവസം തന്നെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ അയൂബിയെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തുടർന്നുള്ള എല്ലാ കളികളിൽനിന്നും വിലക്കി. മാത്രമല്ല, ഏതാണ്ട് 30,000ത്തോളം രൂപ പിഴയും ഈടാക്കി. ടീം ഉടമയ്ക്ക് അരങ്ങേറ്റ മത്സരത്തിൽത്തന്നെ മോശം പെരുമാറ്റത്തിന് വിലക്കും പിഴയും ലഭിച്ചെങ്കിലും ബുധനാഴ്ച നടന്ന ഫൈനലിൽ തകർപ്പൻ വിജയവുമായി കാബൂൾ ഈഗിൾസ് ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ ചാംപ്യൻമാരായി.

English Summary: Team owner makes T20 debut in Afghanistan league, gets banned for misbehaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com