ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയുമ്പോഴാണ് അന്ത്യം. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയിൽ ഇന്ത്യൻ ആരാധകർക്കും സുപരിചിതനാണ്. 1987ൽ ഓസ്ട്രേലിയ ലോകകപ്പ് നേടുമ്പോൾ നിർണായക സംഭാവനകളുമായി കളം നിറഞ്ഞു.

‘ഡീൻ മെർവിൻ ജോൺസ് അന്തരിച്ച വിവരം ഏറ്റവും വേദനയോടെ എല്ലാവരെയും അറിയിക്കുന്നു’ – ഡീൻ ജോൺസ് ഐപിഎൽ കമന്റേറ്ററായി സേവനമനുഷ്ഠിച്ചുവന്ന ചാനൽ പ്രസ്താവനയിൽ വ്യക്തമാക്കി. തുടർ നടപടികൾക്കായി ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. ‘പ്രഫസർ ഡീനോ’ എന്ന പേരിൽ ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രശസ്തനായ ഡീൻ ജോൺസ്, ഏകദിനത്തിൽ ആക്രമണം മുഖമുദ്രയാക്കിയ ബാറ്റിങ് ശൈലിയിലൂടെ കയ്യടി നേടി. 245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.85 ശരാശരിയിൽ 19,188 റൺസ് നേടി. ഇതിൽ 55 സെഞ്ചുറികളും 88 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

ടെസ്റ്റിൽ 89 ഇന്നിങ്സുകളിൽനിന്ന് 46.55 ശരാശരിയിൽ 3631 റൺസ് നേടി. ഇതിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 216 റൺസാണ് ഉയർന്ന സ്കോർ. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തിൽ 161 ഇന്നിങ്സുകളിൽനിന്ന് 44.61 ശരാശരിയിൽ 6068 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 145 റൺസാണ് ഉയർന്ന സ്കോർ. 54 ക്യാച്ചുകളും സ്വന്തമാക്കി.

English Summary: Cricket legend Dean Jones passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com