ADVERTISEMENT

ന്യൂഡൽഹി ∙ ഒരു പിഞ്ച് ഹിറ്ററുടെ അഭാവം? ഒരു എക്സ്ട്രാ ബോളറുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം? ഐപിഎലിൽ ഈ കുറവുകൾ നികത്താൻ ടീമുകൾക്ക് അടുത്ത സീസൺവരെ കാത്തിരിക്കേണ്ട. എല്ലാ ടീമുകളും 7 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ ഇടക്കാല ട്രാൻസ്ഫർ ജാലകത്തിന് ഇന്നലെ തുടക്കമായി. കളിക്കാൻ അവസരം കിട്ടാതെയിരിക്കുന്ന താരങ്ങൾക്കു ടീം മാറാൻ സുവർണാവസരമാണിത്.

∙ എന്നു വരെ?

ഇന്നലെ തുടങ്ങി 17 വരെ 5 ദിവസമാണ് ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോയുടെ കാലാവധി.

∙ എങ്ങനെ?

കളിക്കാരെ വായ്പ അടിസ്ഥാനത്തിൽ വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. തുകയുടെ കാര്യത്തിൽ ഇരുടീമുകളും തീരുമാനത്തിലെത്തണം. ഐപിഎൽ ഭരണസമിതിയെ ഇക്കാര്യം അറിയിക്കണം. സ്ഥിരം ട്രാൻസ്ഫർ അല്ലാത്തതിനാൽ സീസൺ പൂർത്തിയായാൽ കളിക്കാരൻ പഴയ ടീമിൽ തിരിച്ചെത്തും.

∙ ആർക്കൊക്കെ?

സീസണിൽ 2 മത്സരമോ അതിൽ കുറവോ കളിച്ച താരങ്ങളെ കൈമാറാം. ഒരു മത്സരം പോലും കളിക്കാത്തവരും ഇതിലുൾപ്പെടും. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും കൈമാറാം.

∙ എല്ലാ മത്സരവും കളിക്കാമോ?

ഇല്ല. ഒരു ടീം വിട്ട താരത്തിനു പിന്നീട് ആ ടീമിനെതിരെയുള്ള മത്സരം കളിക്കാനാവില്ല. ഉദാഹണത്തിന്, ക്രിസ് ഗെയ്ൽ പഞ്ചാബ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്കു പോയാൽ അദ്ദേഹത്തിനു പഞ്ചാബിനെതിരെയുള്ള ചെന്നൈയുടെ മത്സരം കളിക്കാനാവില്ല.

∙ പരുക്കേറ്റവർക്കു പകരം?

പരുക്കേറ്റു ടൂർണമെന്റിനു പുറത്തായ കളിക്കാർക്കു പകരം ആളെ ടീമിലെത്തിക്കാൻ ടീമുകൾക്കു മുന്നിൽ 2 മാർഗങ്ങളുണ്ട്. ഒന്നുകിൽ ട്രാൻസ്ഫർ വിൻഡോയിലൂടെ വായ്പയെടുക്കാം. അല്ലെങ്കിൽ പുറത്തുനിന്നു പകരം കളിക്കാരനെ എത്തിക്കാം.

∙ സാധ്യതയിൽ ഇവർ

ട്രാൻസ്ഫർ ജാലകത്തിൽ ടീം മാറാൻ സാധ്യതയുള്ള 5 താരങ്ങൾ.

അജിൻക്യ രഹാനെ (ഡൽഹി ക്യാപ്പിറ്റൽസ്)
ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിങ്സ്)
ക്രിസ് ലിൻ (മുംബൈ ഇന്ത്യൻസ്)
ക്രിസ് ഗെയ്ൽ (കിങ്സ് ഇലവൻ പഞ്ചാബ്)
ദീപക് ഹൂഡ (കിങ്സ് ഇലവൻ പഞ്ചാബ്)

English Summary: IPL 2020 Mid season Transfer Window Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com