ADVERTISEMENT

ദുബായ്∙ പന്തെറിയാൻ എത്തിയതു മാത്രമേ ജയ്ദേവ് ഉനദ്ഘട്ടിന് ഓർമയുള്ളു. പിന്നീട് സംഭവിച്ചത് എന്താണെന്ന് ഓർത്തെടുത്തപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – രാജസ്ഥാൻ റോയൽസ് മത്സരത്തിലെ രണ്ടാം പകുതിയിലെ 19 ാം ഓവറിൽ അക്ഷരാർഥത്തിൽ അതാണ് സംഭവിച്ചത്. എബി ഡിവില്ലിയേഴ്സ് വീണ്ടും മിന്നൽപിണറായപ്പോൾ രാജസ്ഥാന്റെ വിജയപ്രതീക്ഷകളാണ് തകർന്നടിഞ്ഞത്.

രാജസ്ഥാൻ ഉയർത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ബാംഗ്ലൂർ 17 ഓവർ പിന്നിട്ടപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലായിരുന്നു. വിക്കറ്റുകൾ അധികം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും എ.ബി. ഡിവില്ലിയേഴ്സിന്റെ സഹതാരങ്ങൾ അടിച്ചുകളിക്കാതിരുന്നതോടെ റൺറേറ്റ് ഉയർന്നു. അവസാന മൂന്ന് ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 45 റൺസ്. 18 ാം ഓവറിൽ ഒരു ഫോർ ഉൾപ്പെടെ ബാംഗ്ലൂർ 10 റൺസ് നേടി. 19 ാം ഓവർ എറിയാനെത്തിയത് ജയ്ദേവ് ഉനദ്ഘട്ട്. ബാംഗ്ലൂരിന് ജയിക്കാൻ 12 പന്തിൽ വേണ്ടത് 35 റൺസ്.

ആദ്യ പന്ത് ഡിവില്ലിയേഴ്സ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തി. രണ്ടാം പന്ത് ലോങ് ഓണിനു മുകളിലൂടെയാണ് ഡിവില്ലിയേഴ്സ് അതിർത്തി കടത്തിയത്. മൂന്നാം പന്തിന്റെ വിധിയും വ്യത്യസ്തമായിരുന്നില്ല. ഇത്തവണ സ്ക്വയർ ലെഗിനു മുകളിലൂടെയായിരുന്നു ഡിവില്ലിയേഴ്സിന്റെ സിക്സർ. തലങ്ങും വിലങ്ങും മൂന്നു പടുകൂറ്റൻ സിക്സറുകൾ. അതും തുടർച്ചയായ പന്തുകളിൽ. രാജസ്ഥാൻ താരങ്ങൾ ഞെട്ടിത്തരിച്ചു നിന്നു. അതേസമയം സന്തോഷം വിരിഞ്ഞുതുടങ്ങിയ മുഖവുമായി ബാംഗ്ലൂർ താരങ്ങൾ. ഗുർകീരത് സിങ്ങിന്റെ വക ഒരു ഫോർ കൂടി ആ ഓവറിൽ പിറന്നു. മൂന്നു സിക്സറും ഒരു ഫോറുമുൾപ്പെടെ 25 റൺസാണ് ബാംഗ്ലൂർ ആ ഓവറിൽ അടിച്ചുകൂട്ടിയത്.

ഇതോടെ അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസ്. ആദ്യ പന്തിൽ രണ്ടു റൺസ് നേടിയ ഗുർകീരത് സിങ് അടുത്ത പന്തിൽ സിംഗിൾ എടുത്തു. മൂന്നാം പന്തിൽ രണ്ടു റൺസെടുത്ത ഡിവില്ലിയേഴ്സ്, നാലാം പന്തിൽ കൂറ്റൻ സിക്സറോടെ ബാംഗ്ലൂരിന് ജയം സമ്മാനിച്ചു. ആ സിക്സറോടെ ഡിവില്ലിയേഴ്സ് തന്റെ അർധശതകവും തികച്ചു. 22 പന്തിൽ ആറു സിക്സും ഒരു ഫോറും ഉൾപ്പെടെ 250.00 സ്ട്രൈക് റേറ്റിലാണ് ഡിവില്ലിയേഴ്സ് പുറത്താകാതെ 55 റൺസെടുത്തത്.

English Summary: Indian Premier League 2020 33rd match Royal Challengers Bangalore vs Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com