ADVERTISEMENT

ദുബായ്∙ ഏതാനും വർഷങ്ങൾക്കു മുൻപ് ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഗാലറിയിൽ ആർത്തുവിളിക്കുന്ന ആരാധകക്കൂട്ടത്തോടൊപ്പം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾക്ക് കയ്യടിക്കുമ്പോൾ, ഇങ്ങനെയൊരു നിമിഷം വരുൺ ചക്രവർത്തി സ്വപ്നം കണ്ടിരിക്കുമോ? ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മറ്റൊരു സീസണിൽ അതേ ധോണിയുടെ വിക്കറ്റെടുക്കുക; അതും ഒന്നല്ല രണ്ട് തവണ! ഒരുകാലത്ത് ലോകത്തെ ഏതൊരു ബോളറുടെയും പേടിസ്വപ്നമായിരുന്ന ധോണിയെ ഇത്തവണ രണ്ടു തവണയും പുറത്താക്കിയത് വരുൺ ചക്രവർത്തിയാണ്. രണ്ടും ക്ലീൻ ബൗൾഡ്! ആദ്യ മത്സരത്തിൽ കൊൽക്കത്ത ജയിച്ചെങ്കിൽ, ഇത്തവണ വിജയം ചെന്നൈ റാഞ്ചി.

മത്സരശേഷം കളത്തിനുപുറത്ത് ഇരുവരും സംസാരിക്കുന്ന വിഡിയോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവച്ചത് വൈറലായി. ‘ചെപ്പോക്കിലെ ഗാലറിയിലിരുന്ന് ആരാധനയോടെ നോക്കിയ അന്നുമുതൽ, ഇതാ ഇതുവരെ’ എന്ന ക്യാപ്ഷനോടെയാണ് കൊൽക്കത്ത വിഡിയോ പങ്കുവച്ചത്.

ഒക്ടോബർ ഏഴിന് അബുദാബിയിലായിരുന്നു ആദ്യ കൊൽക്കത്ത – ചെന്നൈ മുഖാമുഖം. അന്ന് കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം ചെന്നൈ പിന്തുടരുമ്പോഴാണ് ആദ്യമായി വരുൺ ധോണിയെ വീഴ്ത്തുന്നത്. 12 പന്തു നേരിട്ട് ഒരു ഫോർ സഹിതം 11 റണ്‍സെടുത്ത ധോണിയെ, വരുൺ ക്ലീൻ ബൗൾഡാക്കി. ആ മത്സരത്തിൽ വരുണിന്റെ ഏക വിക്കറ്റും അതായിരുന്നു.

ഇത്തവണ ദുബായിൽ നടന്ന മത്സരത്തിലാണ് ചെന്നൈയും കൊൽക്കത്തയും വീണ്ടും മുഖാമുഖമെത്തിയത്. ഇക്കുറി ചെന്നൈയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം കുറച്ചുകൂടി വലുതായിരുന്നു. 173 റൺസ് വിജയലക്ഷ്യവുമായിറങ്ങിയെ ചെന്നൈയ്ക്കായി നാലാമനായാണ് ധോണി ക്രീസിലെത്തിയത്. ഒരിക്കൽക്കൂടി ധോണിയുടെ പ്രതിരോധം തകർത്ത വരുൺ സ്റ്റംപിളക്കി. ഇത്തവണ നാലു പന്തിൽ ഒരു റൺ മാത്രമെടുത്താണ് ധോണി മടങ്ങിയത്. ഇത്തവണ നാല് ഓവറിൽ 20 റൺസ് വഴങ്ങിയ വരുൺ, ധോണിക്കു പുറമെ ഷെയ്ൻ വാട്സനെയും പുറത്താക്കി.

English Summary: Varun Chakravarthy engages in a conversation with MS Dhoni after KKR vs CSK game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com