ജയിച്ചു, പക്ഷേ ഇനിയെന്നു കളിക്കും ഞങ്ങൾ? സ്മൃതിയുടെ ചോദ്യം
Mail This Article
ഷാർജ ∙ ‘‘കിട്ടിയ അവസരം ഞങ്ങൾ മുതലാക്കി..’’– വനിതാ ട്വന്റ20 ചാലഞ്ചിൽ ട്രെയ്ൽബ്ലെയ്സേഴ്സ് ടീമിനെ ജേതാക്കളാക്കിയ ശേഷം ക്യാപ്റ്റൻ സ്മൃതി മന്ഥന ഇങ്ങനെ പറഞ്ഞത് കിരീടനേട്ടത്തെക്കുറിച്ചല്ല. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയതിനെക്കുറിച്ചാണ്! ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ലെന്നും ഇന്ത്യൻ ടീമിലെ സൂപ്പർ താരമായ സ്മൃതി സൂചിപ്പിച്ചു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതാ താരങ്ങൾ യുഎഇയിൽ വനിതാ ട്വന്റി20 ചാലഞ്ച് കളിക്കാനിറങ്ങിയത്.
ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർ നോവാസിനെ ഫൈനലിൽ 16 റൺസിനു തോൽപിച്ചാണ് സ്മൃതിയുടെ ട്രെയ്ൽബ്ലെയ്സേഴ്സ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ട്രെയ്ൽബ്ലെയ്സേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ കുറിച്ചത് 118 റൺസ്. 49 പന്തിൽ 68 റൺസെടുത്ത സ്മൃതിയായിരുന്നു ടോപ് സ്കോറർ. 16 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത രാധാ യാദവാണ് ട്രെയ്ൽബ്ലെയ്സേഴ്സിനെ ചെറിയ സ്കോറിലൊതുക്കിയത്.
എന്നാൽ മറുപടി ബാറ്റിങ്ങിൽ, സൂപ്പർ നോവാസ് തകർന്നടിഞ്ഞു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർക്കു നേടാനായത് 102 റൺസ് മാത്രം. സൽമ ഖാത്തൂൻ (3–18), ദീപ്തി ശർമ (2–9) എന്നിവരാണ് കഴിഞ്ഞ 2 വർഷങ്ങളിൽ ജേതാക്കളായിരുന്ന സൂപ്പർ നോവാസിനെ തകർത്തത്. പിടിച്ചു നിന്നത് ഹർമൻപ്രീത് (30) മാത്രം. സ്മൃതിയായിരുന്നു വുമൺ ഓഫ് ദ് മാച്ച്.
English Summary: We didn't know when we would play next, wanted to give our all, says Smriti Mandhana